സഹോദരന്‍മാരെ ചാടിച്ച് ബി.ജെ.പിക്ക് മന്ത്രിസഭയുണ്ടാക്കി കൊടുത്തു; ജര്‍ക്കിഹോളി സഹോദരന്‍മാരെ മന്ത്രിസഭയില്‍ അടുപ്പിക്കാതെ ബി.ജെ.പി
Karnataka
സഹോദരന്‍മാരെ ചാടിച്ച് ബി.ജെ.പിക്ക് മന്ത്രിസഭയുണ്ടാക്കി കൊടുത്തു; ജര്‍ക്കിഹോളി സഹോദരന്‍മാരെ മന്ത്രിസഭയില്‍ അടുപ്പിക്കാതെ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th August 2019, 7:18 pm

ബംഗളൂരു: കര്‍ണാടകത്തില്‍ ബി.ജെ.പി അധികാരത്തിലെത്താന്‍ പ്രധാന കാരണമായത് കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന രമേഷ് ജര്‍ക്കിഹോളി ആരംഭിച്ച ഉള്‍പ്പോരായിരുന്നു. ഈ ഉള്‍പ്പോരില്‍ നിന്നാണ് 12 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിസമര്‍പ്പിക്കുന്നതിനും ബി.ജെ.പിയോടടുക്കുന്നതിനും കാരണമായത്.

കുമാരസ്വാമി മന്ത്രിസഭയില്‍ അംഗമായിരുന്നു സഹോദരനായ സതീഷ് ജര്‍ക്കിഹോളി. മറ്റൊരു സഹോദരന്‍ ബി.ജെ.പി എം.എല്‍.എയായ ബാലചന്ദ്ര ജര്‍ക്കിഹോളി. ബാലചന്ദ്ര ജര്‍ക്കിഹോളിയുടെ ഇടപെടല്‍ മൂലമാണ് സഹോദരങ്ങള്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതിന് കാരണമായത്. ഇതിലൂടെ ആരംഭിച്ച് പ്രശ്‌നമാണ് പിന്നീട് ബി.ജെ.പി മന്ത്രിസഭ അധികാരത്തിലെത്താനും കാരണമായത്.

എന്നാല്‍ കര്‍ണാടകയില്‍ മന്ത്രിസഭ വിപുലീകരിച്ചപ്പോള്‍ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് ജര്‍ക്കിഹോളി സഹോദരങ്ങള്‍ക്കാണ്. കാരണം മന്ത്രിസഭയില്‍ ബാലചന്ദ്ര ജര്‍ക്കിഹോളിക്ക് ഇടം നല്‍കാന്‍ ബി.ജെ.പി തയ്യാറായില്ല.
ഏത് പാര്‍ട്ടി അധികാരത്തില്‍ എത്തിയാലും ജര്‍ക്കിഹോളി സഹോദരങ്ങളില്‍ ആരെങ്കിലും മന്ത്രിസഭയില്‍ ഉണ്ടാവാറുണ്ട്. ഇതിനാണ് ഇക്കുറി മാറ്റം വന്നിരിക്കുന്നത്.

വര്‍ഷങ്ങളായി ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. എന്റെ അണികള്‍ പ്രതീക്ഷിച്ചത് മന്ത്രിസഭയില്‍ എനിക്ക് ഇടം കിട്ടുമെന്നാണ്. എന്റെ പ്രവര്‍ത്തനത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. എനിക്കുറപ്പുണ്ട് ഏതെങ്കിലും ജര്‍ക്കിഹോളിക്ക് മന്ത്രിസഭയില്‍ ഇടംകിട്ടുമെന്ന്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഉമേഷ് കട്ടിയെ പോലൊരു നേതാവിന് മന്ത്രിസ്ഥാനം നല്‍കണമെന്നാണ്. അദ്ദേഹം തഴയപ്പെടാന്‍ പാടില്ലെന്ന് ബാലചന്ദ്ര ജര്‍ക്കിഹോളി മാധ്യമങ്ങളോട് പറഞ്ഞു.

ബാലചന്ദ്ര ജര്‍ക്കിഹോളിയുടെ അനുഭാവികള്‍ അരഭാവിയില്‍ മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി.

നേരത്തെ ബി.ജെ.പി സര്‍ക്കാരിനെ മറിച്ചിടുമെന്ന് ബാലചന്ദ്ര ജര്‍ക്കിഹോളി പറഞ്ഞത് വിവാദമായിരുന്നു. തന്റെ മണ്ഡലത്തിലെ പ്രളയ ബാധിതരെ സഹായിച്ചില്ലെങ്കില്‍ യെദിയൂരപ്പ സര്‍ക്കാരിനെ മറിച്ചിടും എന്നാണ് ബാലചന്ദ്ര ജര്‍ക്കിഹോളി ഭീഷണി മുഴക്കിയത്.

അരഭാവി മണ്ഡലത്തിലെ പ്രളയബാധിത ഗാമങ്ങള്‍ സന്ദര്‍ശിക്കവേയാണ് എം.എല്‍.എയുടെ ഭീഷണി. തന്റെ ഉത്തരവാദിത്വമാണ് തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുക എന്നത്. അത് നടപ്പിലാക്കാന്‍ സഹായിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ തന്റെ നേതൃത്വത്തില്‍ മറിച്ചിടുമെന്നാണ് ഭീഷണി.

ഭീഷണി സമൂഹമാധ്യമങ്ങളില്‍ വന്നതോടെ ബാലചന്ദ്ര പറഞ്ഞതെല്ലാം വിഴുങ്ങി. തന്റെ എതിരാളികള്‍ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നാണ് ഇപ്പോള്‍ ബാലചന്ദ്ര പറയുന്നത്. നാക്ക് പിഴയാണെന്നും ബാലചന്ദ്ര പറയുന്നു. സര്‍ക്കാരിനെ മറിച്ചിടുമെന്ന് താന്‍ പറയുന്ന വീഡിയോ അത്ര ഗൗരവത്തില്‍ കാണേണ്ടെന്നാണ് അവസാനമായി ബാലചന്ദ്ര വ്യക്തമാക്കിയത്.