'ഗസയിൽ ഉടൻ വെടിനിർത്തൽ വേണം'; ബൈഡന്റെ പ്രസംഗം തടസപ്പെടുത്തി ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ
World News
'ഗസയിൽ ഉടൻ വെടിനിർത്തൽ വേണം'; ബൈഡന്റെ പ്രസംഗം തടസപ്പെടുത്തി ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th January 2024, 8:55 am

വാഷിങ്ടൺ: യു.എസിലെ സൗത്ത് കരോലീനയിൽ യു.എസ് പ്രസിഡന്റ്‌ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചരണം തടസപ്പെടുത്തി ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ.

ചാൾസ്റ്റോണിലെ ഇമ്മാനുവൽ ആഫ്രിക്കൻ മെതോഡിസ്റ്റ് എപ്പിസ്കോപ്പൽ ചർച്ചിൽ ബൈഡൻ പ്രസംഗിക്കുന്നതിനിടയിലാണ് പ്രതിഷേധക്കാർ തടസം സൃഷ്ടിച്ചത്.

ബൈഡൻ വൈസ് പ്രസിഡന്റ്‌ ആയിരിക്കെ 2015ൽ ഈ ചർച്ചിൽ ഒരു പാസ്റ്ററും എട്ട് വിശ്വാസികളും വംശീയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബൈഡന്റെ എതിരാളി ട്രംപിനെതിരെ, വംശീയ വിദ്വേഷം, ജനാധിപത്യത്തിന് അപകടം എന്നീ ആരോപണങ്ങൾ പ്രചരണായുധങ്ങളാക്കുവാനാണ് ഡെമോക്രാറ്റുകൾ ഉദ്ദേശിക്കുന്നത്.

ചർച്ചിൽ ബൈഡൻ സംസാരിക്കാൻ തുടങ്ങിയതും സദസ്സിന്റെ പിൻനിരയിൽ ഇരുന്ന പ്രതിഷേധക്കാർ എഴുന്നേൽക്കുകയും ഗസയിലെ ഫലസ്തീനികളുടെ ജീവന് വില കല്പിക്കാത്തതിന് ബൈഡനെതിരെ രൂക്ഷ വിമർശനം നടത്തുകയും ചെയ്തു. ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പുറത്തേക്ക് കൊണ്ടുപോയി. ഇതിനിടയിൽ പ്രതിഷേധക്കാർ ‘ഇപ്പോൾ തന്നെ വെടിനിർത്തൽ’ (Ceasefire Now) മുദ്രാവാക്യം വിളിച്ചു.

ബഹളം അവസാനിച്ചപ്പോൾ ഗസയിൽ നിന്ന് പിൻവലിക്കുവാൻ ഇസ്രഈലി സർക്കാരിനെ പ്രേരിപ്പിക്കാൻ താൻ അവർക്കൊപ്പം പ്രവർത്തിച്ചുവരികയാണ് എന്ന് ബൈഡൻ പറഞ്ഞു.

ഗസയിലെ ഫലസ്തീനികൾക്കെതിരായ യുദ്ധത്തിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോർക്കിലും ഫലസ്തീൻ അനുകൂലികൾ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചിരുന്നു. ന്യൂയോർക്ക് നഗരത്തിലെ മൂന്ന് പ്രധാന പാലങ്ങളും ഒരു തുരങ്ക കവാടവും ഉപരോധിച്ചുകൊണ്ടായിരുന്നു ഫലസ്തീൻ അനുകൂലികളുടെ പ്രതിഷേധം.

പ്രതിഷേധത്തെ തുടർന്ന് ഹോളണ്ട് ടണലിനൊപ്പം നഗരത്തിലെ ബ്രൂക്ലിൻ, മാൻഹട്ടൻ, വില്യംസ്ബർഗ് അടക്കമുള്ള പാലങ്ങൾ മണിക്കൂറുകളോളം അടച്ചിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlight: Gaza protesters disrupt Biden campaign event