ഇതിന് മുമ്പേ ഇവന്‍ സച്ചിനേക്കാളും സെഞ്ച്വറിയടിച്ചിരുന്നോ? 😳 😳 സെഞ്ച്വറിയില്‍ പുതിയ റെക്കോഡിട്ട് ദിമുത് 🔥 പക്ഷേ ഒന്നാമനാകാന്‍ ഇത് പോരാ...
World Cup 2023
ഇതിന് മുമ്പേ ഇവന്‍ സച്ചിനേക്കാളും സെഞ്ച്വറിയടിച്ചിരുന്നോ? 😳 😳 സെഞ്ച്വറിയില്‍ പുതിയ റെക്കോഡിട്ട് ദിമുത് 🔥 പക്ഷേ ഒന്നാമനാകാന്‍ ഇത് പോരാ...
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th June 2023, 8:02 pm

കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി നേടി ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെ. ഐ.സി.സി ലോകകപ്പ് ക്വാളിഫയറില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തിലാണ് ദിമുത് സെഞ്ച്വറി നേടിയത്. 2011ല്‍ ലങ്കക്കായി ഏകദിനത്തില്‍ അരങ്ങേറിയ കരുണരത്‌നെ, 12 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വണ്‍ ഡേയില്‍ മൂന്നക്കം തികയ്ക്കുന്നത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു റെക്കോഡും കരുണരത്‌നെയെ തേടിയെത്തിയിരുന്നു. ഏകദിനത്തില്‍ ആദ്യ സെഞ്ച്വറി നേടുന്നതിന് മുമ്പ് ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് കരുണരത്‌നെ ഈ നേട്ടത്തെ കൂടുതല്‍ മധുരമേറിയതാക്കിയത്.

ഏകദിനത്തില്‍ ആദ്യ സെഞ്ച്വറി നേടുന്നതിന് മുമ്പ് റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാണ് ദിമുത് കരുണരത്‌നെ. ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ജാവേദ് മിയാന്‍ദാദ്, സ്റ്റീവ് വോ, നാസര്‍ ഹുസൈന്‍ എന്നിവരെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് ദിമുത് രണ്ടാം സ്ഥാനത്തെത്തിയത്.

 

 

ഏകദിനത്തില്‍ ആദ്യ സെഞ്ച്വറി നേടുന്നതിന് മുമ്പ് 16 തവണയാണ് കരുണരത്‌നെ ടെസ്റ്റില്‍ മൂന്നക്കം കടന്നത്.

എന്നാല്‍ കരുണരത്‌നെയെക്കാള്‍ ഇരട്ടിയിലധികം സെഞ്ച്വറി നേടിയാണ് ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യയുടെ ലോകകപ്പ് ഹീറോയുമായ സുനില്‍ ഗവാസ്‌കര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഏകദിനത്തില്‍ ആദ്യ ടണ്‍ തികയ്ക്കും മുമ്പ് 34 തവണയാണ് ലിറ്റില്‍ മാസ്റ്റര്‍ ട്രിപ്പിള്‍ ഡിജിറ്റ് സ്വന്തമാക്കിയത്.

 

 

ഏകദിനത്തില്‍ ആദ്യ സെഞ്ച്വറി നേടും മുമ്പ് ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

സുനില്‍ ഗവാസ്‌കര്‍ – 34

ദിമുത് കരുണരത്‌നെ – 16

ഗ്രെഗ് ചാപ്പല്‍ – 13

സ്റ്റീവ് വോ – 11

നാസര്‍ ഹുസൈന്‍ – 10

ജാവേദ് മിയാന്‍ദാദ് – 8

മൈക് ആതെര്‍ടണ്‍ – 7

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 7

അതേസമയം, കരുണരത്‌നെയുടെ സെഞ്ച്വറിയുടെയും സധേര സമരവിക്രമയുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ ബലത്തില്‍ ലങ്ക പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. 49.5 ഓവറില്‍ 325 റണ്‍സാണ് ലങ്ക നേടിയത്.

ലങ്ക ഉയര്‍ത്തിയ റണ്‍മല താണ്ടിയിറങ്ങിയ ഐറിഷ് പട 31 ഓവറില്‍ 192 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ 133 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് ലങ്ക നേടിയത്.

ശ്രീലങ്കക്കായി വാനിന്ദു ഹസരങ്ക വീണ്ടും ഫൈഫര്‍ തികച്ചു. ഐറിഷ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബിര്‍ണി, ഹാരി ടെക്ടര്‍, ഗാരെത് ഡിലാനി, മാര്‍ക് അഡയര്‍, ജോഷ്വാ ലിറ്റില്‍ എന്നിവരെയാണ് ഹസരങ്ക മടക്കിയത്.

ഹസരങ്കക്ക് പുറമെ മഹീഷ് തീക്ഷണ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാസുന്‍ രാജിത, ലാഹിരു കുമാര, ക്യാപ്റ്റന്‍ ദാസുന്‍ ഷണക എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഈ വിജയത്തിന് പിന്നാലെ കളിച്ച മൂന്ന് മത്സരവും വിജയിച്ച് ഗ്രൂപ്പ് ബി സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് ലങ്ക. ജൂണ്‍ 27നാണ് ലങ്കയുടെ അടുത്ത മത്സരം. ക്യാന്‍സ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.

 

Content highlight: Dimuth Karunaratne surpasses Sachin Tendulkar in a unique feat