ഇരുകൂട്ടരും കാണിച്ചത് അപക്വമായ നിലപാട്; സിനിമയില്‍ മുഴുവന്‍ ലഹരിയാണെന്ന് അടച്ചാക്ഷേപിക്കുന്നത് ശരിയല്ല; ഷെയ്ന്‍ വിഷയത്തില്‍ ആഷിഖ് അബു
Kerala News
ഇരുകൂട്ടരും കാണിച്ചത് അപക്വമായ നിലപാട്; സിനിമയില്‍ മുഴുവന്‍ ലഹരിയാണെന്ന് അടച്ചാക്ഷേപിക്കുന്നത് ശരിയല്ല; ഷെയ്ന്‍ വിഷയത്തില്‍ ആഷിഖ് അബു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th November 2019, 12:32 pm

തിരുവനന്തപുരം: ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുടെ സംഘടനയുമായി നടക്കുന്ന പ്രശ്‌നങ്ങളില്‍ പ്രതികരണവുമായി സംവിധായകനും നിര്‍മാതാവുമായ ആഷിക്ക് അബു.

വിലക്ക് എന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത നടപടിയാണെന്നും ഇരു കൂട്ടരുടെ ഭാഗത്തുനിന്നുമുണ്ടായത് അപക്വമായ നടപടിയാണെന്നും ആഷിക്ക് അബു പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.

‘വിലക്കുക എന്നു പറയുന്നത് സിനിമ പോലൊരു മേഖലയില്‍ ആര്‍ക്കും അംഗീകരിക്കാനാവാത്ത കാര്യമാണ്. കരാര്‍ ലംഘനം ഉണ്ടായാല്‍ അതിനെ നേരിടാന്‍ ഇവിടെ കോടതിയും നിയമങ്ങളുമുണ്ട്. കരാര്‍ ലംഘനം സിനിമയില്‍ മാത്രമല്ല, മറ്റു പല മേഖലകളിലും സംഭവിക്കുന്ന ഒന്നാണ്.

സിനിമയില്‍ നേരത്തെ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെയൊന്നും വിലക്ക് പുറപ്പെടുവിച്ചല്ല കൈകാര്യം ചെയ്യേണ്ടത്. വളരെ വൈകാരികമായാണ് നിര്‍മാതാക്കളുടെ സംഘടന ഈ സംഭവത്തെ കൈകാര്യം ചെയ്തത്. അവരുടെ പത്രസമ്മേളനവും അപക്വമായിപ്പോയി. പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങളല്ലേ ഉണ്ടായിട്ടുള്ളു. നടനായാലും സംവിധായകനായാലും മറ്റാരായാലുംഎല്ലാവരും ഒരേ മനസ്സോടെ ജോലി ചെയ്യേണ്ട സ്ഥലമാണ് സിനിമ.’ ആഷിഖ് അബു പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഷെയ്നിന്റെ ഭാഗത്തു നിന്ന് വളരെ അപക്വമായ രീതിയിലുള്ള പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ഷെയ്ന്‍ തിരുത്താന്‍ തയ്യാറാവണം എന്നതാണ് എന്റെ ശക്തമായ അഭിപ്രായം. മുടങ്ങിപ്പോയ സിനിമകള്‍ രണ്ടും ഷെയ്ന്‍ ആദ്യം ചെയ്തു തീര്‍ക്കണം. പുതുമുഖ സംവിധായകരുടെ സിനിമകളല്ലേ അത്? അവരുടെ ഭാവി കൂടി നോക്കണം. ഒരു പ്രശ്നം ഉണ്ടായപ്പോഴേ സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞ നിര്‍മാതാക്കളും അതിനെക്കാള്‍ ലാഘവത്തോടെ ആ സിനിമകളെ കണ്ട നടനും ചെയ്തത് തെറ്റാണ്. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാനാണ് സംഘടനകള്‍ ശ്രമിക്കേണ്ടത്. അല്ലാതെ ഊതിപ്പെരുപ്പിച്ച് ഗുരുതരമാക്കാനല്ല.’ ആഷിഖ് പറഞ്ഞു.

‘സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്ന് നിര്‍മാതാക്കള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ കാരവനൊക്കെ ഇടയ്ക്ക് പരിശോധിക്കുന്നതു കൊണ്ടായിരിക്കും അങ്ങനെ പറഞ്ഞത്. അവര്‍ക്ക് നേരിട്ട് അത്തരം അനുഭവങ്ങള്‍ കാണും. മറ്റു സെറ്റുകളിലെ കാരവനുകളില്‍ നടക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. എനിക്ക് എന്റെ സെറ്റിലെ കാര്യം മാത്രമല്ലേ അറിയൂ. എനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുമില്ല. ആക്ഷേപം ഉന്നയിച്ച നിര്‍മാതാക്കള്‍ ഇങ്ങനെ കാരവനുകളില്‍ കയറുകയും കാര്യങ്ങള്‍ നേരിട്ട് കാണുകയും ചെയ്തതു കൊണ്ടാവാം അവര്‍ ഇങ്ങനെയൊക്കെ പറഞ്ഞത്.

അവര്‍ പറയുന്നതു പോലെ പൊലീസ് അന്വേഷണം വരട്ടെ. സംഘടന അങ്ങനെ ആവശ്യപ്പെടട്ടെ. ഇവിടുത്തെ നിര്‍മാതാക്കളെക്കുറിച്ച് ഒരു കാലത്ത് എന്തൊക്കെ അപവാദങ്ങള്‍ ആരൊക്കെ പറഞ്ഞിട്ടുണ്ട്. അതെല്ലാം ശരിയായിരുന്നോ. അതു കൊണ്ട് സിനിമയില്‍ മുഴുവന്‍ ലഹരിയാണെന്നു പറഞ്ഞ് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.’ ആഷിഖ് അബു വ്യക്തമാക്കി.

അധികാരസ്ഥാനത്തിരിക്കുന്ന സീനിയര്‍ നിര്‍മാതാക്കളുടെ വാക്കുകള്‍ക്ക് ഷെയ്നെപ്പോലൊരു 23കാരന്‍ വില കല്‍പിക്കാത്തത് ചിലപ്പോള്‍ അവരെ ചൊടിപ്പിച്ചിട്ടുണ്ടാകാം. അതാകണം ഈ പ്രശ്നം ഇത്രയും ഗുരുതരമാകാന്‍ കാരണവും. പക്ഷേ പ്രശ്നം ഗുരുതരമായാല്‍ രണ്ടു കൂട്ടര്‍ക്കും നഷ്ടമല്ലാതെ എന്തു നേട്ടമാണ് ഉണ്ടാകുകയെന്നും ആഷിഖ് ചോദിച്ചു.

അതേസമയം, ഷെയ്ന്‍ നിഗത്തെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് അഭിനേതാക്കളുടെ സംഘടന എ.എം.എം.എ പ്രതികരിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു എ.എം.എം.എയുടെ പ്രതികരണം. പ്രശ്‌നങ്ങള്‍ എ.എം.എം.എ പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും സംഘടന കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും ഷെയ്‌നിന്റെ ഉമ്മ സുനിലയും വ്യക്തമാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കരാര്‍ ലംഘിച്ചതിന് ഷെയ്ന്‍ നിഗത്തിനെതിരെയുള്ള പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനായി കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടനാ യോഗത്തിലാണ് ഷെയിനിനെ വിലക്കാനുള്ള തീരുമാനം എടുത്തത്.