ജീവിതത്തില്‍ മറക്കാനാകാത്ത ഫസ്റ്റ്‌ഡേ ഫസ്റ്റ് ഷോ ആ വിക്രം സിനിമയുടേതാണ്: അജു വര്‍ഗീസ്
Entertainment
ജീവിതത്തില്‍ മറക്കാനാകാത്ത ഫസ്റ്റ്‌ഡേ ഫസ്റ്റ് ഷോ ആ വിക്രം സിനിമയുടേതാണ്: അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd August 2024, 12:52 pm

കോളേജ് പഠനകാലത്താണ് സിനികള്‍ കൂടുതലായി കണ്ടുതുടങ്ങിയതെന്ന് പറയുകയാണ് അജു വര്‍ഗീസ്. ചെന്നൈയില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന സമയത്ത് എല്ലാ സിനിമകളും മുടങ്ങാതെ കാണുമായിരുന്നെന്നും അജു പറഞ്ഞു. സിനിമയോട് വല്ലാത്ത ഇഷ്ടം തോന്നിത്തുടങ്ങിയത് ആ സമയം മുതല്‍ക്കാണെന്നും അജു വര്‍ഗീസ് പറഞ്ഞു. ഇന്ത്യന്‍ സിനിമകളാണ് കൂടുതലും ആ സമയത്ത് കാണാറുള്ളതെന്നും വിദേശ സിനിമകളില്‍ ഹോളിവുഡിനെപ്പറ്റി മാത്രമേ ആ സമയത്ത് കേട്ടുകേള്‍വിയുള്ളൂവെന്നും അജു വര്‍ഗീസ് പറഞ്ഞു.

വേട്ടയാട് വിളയാട്, ബോയ്‌സ്, സാമി എന്നീ സിനിമകളൊക്കെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിരുന്നുവെന്നും അതില്‍ സാമി കണ്ട അനുഭവം മറക്കാനാകില്ലെന്ന് അജു വര്‍ഗീസ് പറഞ്ഞു. മറ്റ് സിനിമകള്‍ മള്‍ട്ടിപ്ലെക്‌സില്‍ നിന്നാണ് കണ്ടതെന്നും എന്നാല്‍ സാമി ചെന്നൈയിലുള്ള സാദാ തിയേറ്ററില്‍ നന്നാണ് കണ്ടതെന്നും അജു വര്‍ഗീസ് പറഞ്ഞു.

വിക്രം എന്ന നടന്റെ മാസ് ഹീറോയായിട്ടുള്ള മാറ്റം ആ സിനിമയില്‍ കണ്ടുവെന്നും ഇന്‍ട്രോ സീനിന് കിട്ടിയ റെസ്‌പോണ്‍സ് വലുതായിരുന്നെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. വേട്ടയാട് വിളയാടിന്റെ ആദ്യ ദിവസവും ഗംഭീര അനുഭവമായിരുന്നെന്നും അജു വര്‍ഗീസ് പറഞ്ഞു. ഗഗനചാരിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ് ഇക്കാര്യം പറഞ്ഞത്.

‘തമിഴ്‌നാട്ടിലായിരുന്നു എന്റെ കോളേജ് പഠനം. ആ സമയത്താണ് സിനിമകളോട് കൂടുതലായി ഇഷ്ടം തോന്നിത്തുടങ്ങിയത്. ഇന്ത്യന്‍ സിനിമകളാണ് കൂടുതലും കണ്ടിട്ടുള്ളത്. മലയാളത്തിലെ ക്ലാസിക് സിനിമകള്‍ തേടിപ്പിടിച്ച് കാണുമായിരുന്നു. പിന്നെ തമിഴ് സിനിമകള്‍ മിക്കതും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാന്‍ പറ്റിയിട്ടുണ്ട്.

വേട്ടയാട് വിളയാട്, ബോയ്‌സ്, സാമി ഇതൊക്കെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട സിനിമകളാണ്. അതില്‍ മറക്കാന്‍ പറ്റാത്ത സിനിമയാണ് സാമി. ചെന്നൈയിലെ ഒരു സാദാ തിയേറ്ററില്‍ നിന്നാണ് കണ്ടത്. ഗംഭീര റെസ്‌പോണ്‍സായിരുന്നു ആ സിനിമക്ക്. വിക്രമിന്റെ ഇന്‍ട്രോ സീനിന് കിട്ടിയ കൈയടിയും വിസിലടിയുമൊക്കെയായിരുന്നു. മായാജാല്‍ എന്ന മള്‍ട്ടിപ്ലെക്‌സില്‍ നിന്നാണ് വേട്ടയാട് വിളയാട് കണ്ടത്. അതിനും ഗംഭീര റെസ്‌പോണ്‍സായിരുന്നു,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Aju Varghese shares theatre experience of Saamy movie