'മമ്മൂക്കയും മുകേഷേട്ടനും ചേര്‍ന്ന് എസ്.എന്‍ സ്വാമി സാറിനെ പൊക്കി മുറിയിലിട്ട് ക്ലൈമാക്‌സ് പറയിച്ചു'; സി.ബി.ഐ 5 ന്റെ ലൊക്കേഷനില്‍ പരന്ന കഥ പങ്കുവെച്ച് പ്രശാന്ത് അലക്‌സാണ്ടര്‍
Movie Day
'മമ്മൂക്കയും മുകേഷേട്ടനും ചേര്‍ന്ന് എസ്.എന്‍ സ്വാമി സാറിനെ പൊക്കി മുറിയിലിട്ട് ക്ലൈമാക്‌സ് പറയിച്ചു'; സി.ബി.ഐ 5 ന്റെ ലൊക്കേഷനില്‍ പരന്ന കഥ പങ്കുവെച്ച് പ്രശാന്ത് അലക്‌സാണ്ടര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th April 2022, 4:08 pm

ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ‘സി.ബി.ഐ 5: ദി ബ്രെയ്ന്‍’ സേതുരാമയ്യര്‍ എന്ന കഥാപാത്രമായി വീണ്ടും മമ്മൂക്കയെ കാണാനുള്ള ആവേശത്തിലാണ് ആരാധകര്‍. വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ കാര്യങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. നടന്‍ പ്രശാന്ത് അലക്‌സാണ്ടറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിക്കുന്നുണ്ട്.

സി.ബി.ഐ അഞ്ചിന്റെ കഥയോ ക്ലൈമാക്‌സോ ഒന്നും അറിയാത്തതില്‍ ഒരു പരാതിയും ഇല്ലെന്നും അത് അത്രയും രഹസ്യമാക്കി വെക്കേണ്ടത് തന്നെയാണെന്നും പറയുകയാണ് പ്രശാന്ത് അലക്‌സാണ്ടര്‍.

സേതുരാമയ്യര്‍ സി.ബി.ഐയുടെ ക്ലൈമാക്‌സ് മമ്മൂക്കയ്ക്ക് പോലും അറിയില്ലായിരുന്നു എന്നൊരു കഥ താന്‍ കേട്ടിട്ടുണ്ടെന്നും ഒടുവില്‍ മുകേഷേട്ടനും മമ്മൂക്കയും ചേര്‍ന്ന് എസ്.എന്‍ സ്വാമി സാറിനെ പൊക്കി ഒരു മുറിയില്‍ കൊണ്ടുപോയി ലോക്ക് ചെയ്ത് മുഴുവന്‍ കഥയും പറയിപ്പിക്കുകയായിരുന്നെന്ന ഒരു കഥ സി.ബി.ഐ 5 ന്റെ സെറ്റില്‍ പ്രചരിച്ചിരുന്നെന്നും പ്രശാന്ത് പറഞ്ഞു. മൂവിമാന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കേട്ട ഒരു കാര്യമാണ്. സത്യമാണോ എന്നറിയില്ല. സേതുരാമയ്യര്‍ സി.ബി.ഐയുടെ ക്ലൈമാക്‌സ് മമ്മൂക്കയ്ക്ക് പോലും അറിയില്ലായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ആരായിരുന്നു കൊലപാതകിയെന്ന് അദ്ദേഹത്തിന് പോലും അറിയില്ലായിരുന്നുവെന്നും പിന്നീട് അവസാനമായപ്പോള്‍ മമ്മൂക്കയും മുകേഷേട്ടനും കൂടി എസ്.എന്‍ സ്വാമി സാറിനെ പൊക്കിയെടുത്ത് ഒരു മുറിയില്‍ കൊണ്ടുപോയി ലോക്ക് ചെയ്ത് മുഴുവന്‍ കഥയും പറയിപ്പിച്ചിട്ടാണ് വിട്ടത് എന്നൊക്കെയാണ് സി.ബി.ഐ ലൊക്കേഷനില്‍ വെച്ച് പലരും തമാശയായി പറയുന്നത് കേട്ടത്. അതുകൊണ്ട് തന്നെ സി.ബി.ഐ 5 ന്റെ കഥ നമ്മള്‍ക്ക് അറിയാത്തതുകൊണ്ട് യാതൊരു പരാതിയുമില്ല,’ പ്രശാന്ത് പറഞ്ഞു.

തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിയെ കുറിച്ചും പ്രശാന്ത് അഭിമുഖത്തില്‍ സംസാരിച്ചു. ഇങ്ങനെയൊരു മനുഷ്യനെ താന്‍ മുന്‍പ് കണ്ടിട്ടില്ലെന്നും അതിഗംഭീരനായ ഒരു വ്യക്തിയാണ് അദ്ദേഹമെന്നും പ്രശാന്ത് പറഞ്ഞു.

‘സ്വാമി സാര്‍ കള്‍ട്ടാണ്. നമ്മള്‍ ഇന്നത്തെ ചിലയാളുകളെ കുറിച്ച് പറയില്ലേ അവന്‍ അവന് പറയാനുള്ളത് പറഞ്ഞിട്ട് പോകും, അവന്‍ അവന് തോന്നുന്നതേ ചെയ്യുള്ളൂ, അല്ലെങ്കില്‍ അവന് സ്റ്റാറാണെന്ന തോന്നലൊന്നുമില്ല എന്നൊക്കെ, സ്വാമി സാര്‍ വര്‍ഷങ്ങളായി ഇത് പ്രാക്ടീസ് ചെയ്തുപോരുന്ന മനുഷ്യനാണ്.

സിനിമയുടെ യാതൊരു വിധത്തിലുള്ള പ്രോട്ടോക്കോളുകളും അദ്ദേഹത്തിനില്ല. എസ്.എന്‍ സ്വാമി എന്ന് പറയുന്ന ആളുടെ ഫോട്ടോയും ഒന്നും കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് അദ്ദേഹം ഒരു സിനിമാക്കാരനാണെന്ന് കണ്ടുപിടിക്കാനേ പറ്റില്ല.

അദ്ദേഹം ഒരു മുണ്ടും ഉടുത്ത് അയഞ്ഞ ഷര്‍ട്ടും ഇട്ട് സഞ്ചിയും തൂക്കി മുറുക്കാനും മുറുക്കി നടക്കും. ഇത്രയും വലിയ സീനിയര്‍ ആയ ആള്‍ സെറ്റിലേക്ക് വരുമ്പോള്‍ ഇരിക്കാനായി കസേരയിട്ടു കൊടുക്കും. പുള്ളിയത് കണ്ടിട്ടുപോലുമുണ്ടാകില്ല.

ഏതെങ്കിലും ഒഴിഞ്ഞ മൂലയില്‍ പോയി പുസ്തകം വായിച്ചോ എഴുതിയോ ഇരിക്കുന്നത് കാണാം. ഭയങ്കര രസമുള്ള അടിപൊളി ക്യാരക്ടറാണ്. യങ്ങാണ്. നമുക്ക് ആരാധന തോന്നും. എങ്ങനെയാണ് ഇത്രയും വര്‍ഷമായിട്ട് ഇത്രയും പേരും പ്രശസ്തിയുമുള്ള ഒരു മനുഷ്യന് ഇങ്ങനെ ജീവിക്കാന്‍ പറ്റുന്നതെന്ന് ആലോചിച്ചുപോകും. ഭയങ്കര ജനുവിന്‍ മനുഷ്യനാണ്. പച്ച മനുഷ്യനാണ് അദ്ദേഹം,’ പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.

Content Highlight: Actor Prashant Alexander share a story spread on cbi  location About SN Swami