ലങ്കയെ ഗണ്‍ പോയിന്റില്‍ നിര്‍ത്തിയവന് ചരിത്രനേട്ടം
Sports News
ലങ്കയെ ഗണ്‍ പോയിന്റില്‍ നിര്‍ത്തിയവന് ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th January 2024, 5:32 pm

കഴിഞ്ഞ ദിവസം ശ്രീലങ്കയുമായി നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ സിംബാബ്വേ തോല്‍വി വഴങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഷെവ്റോണ്‍സ് ക്രെയ്ഗ് ഇര്‍വിനിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ 208 റണ്‍സ് നേടി. 102 പന്തില്‍ 82 റണ്‍സാണ് ഇര്‍വിന്‍ നേടിയത്. 37 പന്തില്‍ 31 റണ്‍സ് നേടിയ റയാന്‍ ബേളും 37 പന്തില്‍ 30 റണ്‍സ് നേടിയ ജോയ്ലോര്‍ഡ് ഗുംബിയുമാണ് സിംബാബ്വേ നിരയില്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

ശ്രീലങ്കക്കായി മഹീഷ് തീക്ഷണ നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ജനിത് ലിനാഗെയുടെ കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 127 പന്തില്‍ നിന്നും 95 റണ്‍സാണ് താരം നേടിയത്. ഒടുവില്‍ ആറ് പന്തും രണ്ട് വിക്കറ്റും ശേഷിക്കെ ശ്രീലങ്ക വിജയം നേടുകയായിരുന്നു.

സിംബാബ്വേക്കായി സൂപ്പര്‍ താരം റിച്ചാര്‍ഡ് എന്‍ഗരാവ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പത്ത് ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. കരിയറിലെ ആദ്യ ഏകദിന ഫൈഫറാണ് എന്‍ഗരാവ പ്രേമദാസയില്‍ നേടിയത്. അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, മഹീഷ് തീക്ഷ്ണ എന്നിവരെ പുറത്താക്കിയാണ് എന്‍ഗരാവ ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.

ഇതോടെ ഒരു മികച്ച നേട്ടവും താരത്തെ തേടിയെത്തിയിരിക്കുകയാണ്. ചരിത്രത്തില്‍ ശ്രീലങ്കക്കെതിരെ ഫൈഫര്‍ നേടുന്ന ആദ്യത്തെ സിംബാബ്വേ താരമെന്ന് ബഹുമതിയാണ് റിച്ചാര്‍ഡ് എന്‍ഗരാവ സ്വന്തമാത്തിയത്.

 

അതേസമയം, ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 1-0ന് മുമ്പിലാണ്. പരമ്പരയിലെ അവസാന മത്സരത്തില്‍ വിജയിച്ച് പരമ്പര സമനിലയിലാക്കാനാണ് സിംബാബ്വേ ഒരുങ്ങുന്നത്.

ജനുവരി 11നാണ് പരമ്പരയിലെ അവസാന ഏകദിനം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയം തന്നെയാണ് വേദി. ഏകദിന പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയും സിംബാബ്വേ ലങ്കയില്‍ കളിക്കും.

Content Highlight: A historic achievement for Richard Ngarawa