IPL
ലോര്‍ഡ് 'പര്‍പ്പിള്‍ ക്യാപ്പ്' താക്കൂര്‍; എറിഞ്ഞിട്ട് ഷര്‍ദുല്‍, 200 കടക്കാതെ സണ്‍റൈസേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
4 days ago
Thursday, 27th March 2025, 9:52 pm

ഐ.പി.എല്‍ 2025ലെ ഏഴാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 191 റണ്‍സ് വിജയലക്ഷ്യം. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടി.

സൂപ്പര്‍ താരം ട്രാവിസ് ഹെഡ്, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ പ്രകടനമാണ് ഓറഞ്ച് ആര്‍മിക്ക് മോശമല്ലാത്ത ടോട്ടല്‍ സമ്മാനിച്ചത്.

നാല് വിക്കറ്റുമായി തിളങ്ങിയ ഷര്‍ദുല്‍ താക്കൂറാണ് സണ്‍റൈസേഴ്‌സിനെ വമ്പന്‍ സ്‌കോറിലേക്ക് കടക്കാതെ തളച്ചിട്ടത്. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് നേടിയത്.

സൂപ്പര്‍ താരം അഭിഷേക് ശര്‍മ, കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയന്‍ ഇഷാന്‍ കിഷന്‍, അഭിനവ് മനോഹര്‍, മുഹമ്മദ് ഷമി എന്നിവരെയാണ് താരം മടക്കിയത്.

ഈ പ്രകടനത്തിന് പിന്നാലെ പര്‍പ്പിള്‍ ക്യാപ്പ് ഹോള്‍ഡറായി മാറാനും താക്കൂറിന് സാധിച്ചു. രണ്ട് മത്സരത്തില്‍ നിന്നും നിലവില്‍ ആറ് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ഐ.പി.എല്‍ 2025 – വിക്കറ്റ് വേട്ടക്കാര്‍

(താരം – ടീം – ഇന്നിങ്‌സ് – വിക്കറ്റ് എന്നീ ക്രമത്തില്‍)

ഷര്‍ദുല്‍ താക്കൂര്‍ – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 2 – 6

നൂര്‍ അഹമ്മദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1 – 4

ഖലീല്‍ അഹമ്മദ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – 1 – 3

ക്രുണാല്‍ പാണ്ഡ്യ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 1 – 3

മിച്ചല്‍ സ്റ്റാര്‍ക് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 1 – 3

രവിശ്രീനിവാസന്‍ സായ് കിഷോര്‍ – ഗുജറാത്ത് ടൈറ്റന്‍സ് – 1 – 3

തുഷാര്‍ ദേശ്പാണ്ഡേ – രാജസ്ഥാന്‍ റോയല്‍സ് – 2 – 3

വൈഭവ് അറോറ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2 – 3

വരുണ്‍ ചക്രവര്‍ത്തി – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2 – 3

വിഘ്‌നേഷ് പുത്തൂര്‍ – മുംബൈ ഇന്ത്യന്‍സ് – 1 – 3

അതേസമയം, ടോസ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിങ്ങിയ ഹോം ടീമിന് തുടക്കം പാളിയിരുന്നു. മത്സരത്തിന്റെ മൂന്നാം ഓവറില്‍ ഇരട്ട വിക്കറ്റുമായി ഷര്‍ദുല്‍ താക്കൂര്‍ തിളങ്ങി.

ആറ് പന്തില്‍ ആറ് റണ്‍സ് നേടിയ അഭിഷേക് ശര്‍മയെ നിക്കോളാസ് പൂരന്റെ കൈകളിലെത്തിച്ച് പുറത്താക്കിയ താരം, കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയന്‍ ഇഷാന്‍ കിഷനെ ഗോള്‍ഡന്‍ ഡക്കാക്കിയും പുറത്താക്കി. വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന് ക്യാച്ച് നല്‍കിയായിരുന്നു ഇഷാന്റെ മടക്കം.

സൂപ്പര്‍ താരം ട്രാവിസ് ഹെഡ് 28 പന്തില്‍ 47 റണ്‍സടിച്ച് മടങ്ങി. രവി ബിഷ്‌ണോയ് എറിഞ്ഞ ആറാം ഓവറില്‍ രണ്ട് തവണ ലഭിച്ച ഹെഡ് എട്ടാം ഓവറിലാണ് പുറത്തായത്. യുവതാരം പ്രിന്‍സ് യാദവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. ഐ.പി.എല്ലില്‍ പ്രിന്‍സ് യാദവിന്റെ ആദ്യ വിക്കറ്റാണിത്.

നിതീഷ് കുമാര്‍ റെഡ്ഡിക്കൊപ്പം ചേര്‍ന്ന് മോശമല്ലാത്ത കൂട്ടുകെട്ട് പടുത്തുയര്‍ത്തവെ ഹെന്‌റിക് ക്ലാസന്റെ വിക്കറ്റും ഓറഞ്ച് ആര്‍മിക്ക് നഷ്ടമായി. നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഷോട്ട് ബൗളര്‍ പ്രിന്‍സ് യാദവിന്റെ കയ്യില്‍ തട്ടി ഡിഫ്‌ളക്ട് ചെയ്യുകയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ക്ലാസന്‍ റണ്‍ ഔട്ടാവുകയുമായിരുന്നു. 17 പന്തില്‍ 26 റണ്‍സടിച്ചാണ് താരം മടങ്ങിയത്.

15ാം ഓവറിലെ ആദ്യ പന്തില്‍ നിതീഷ് കുമാറിനെ രവി ബിഷ്‌ണോയ് മടക്കി ഹോം ടീമിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. 28 പന്തില്‍ 32 റണ്‍സ് നേടിയാണ് നിതീഷ് പുറത്തായത്.

ആറാം നമ്പറിലിറങ്ങിയ അനികേത് വര്‍മയുടെ വെടിക്കെട്ടിനാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകള്‍ പായിച്ച് താരം തിളങ്ങി. ഒടുവില്‍ ദിഗ്വേഷ് സിങ്ങിന്റെ പന്തില്‍ ഡേവിഡ് മില്ലറിന് ക്യാച്ച് നല്‍കി മടങ്ങും മുമ്പ് 13 പന്തില്‍ 36 റണ്‍സാണ് താരം സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. അഞ്ച് സിക്‌സറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

നേരിട്ട നാല് പന്തില്‍ മൂന്നിലും സിക്‌സര്‍ നേടിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ കാമിയോയും സണ്‍റൈസേഴ്‌സിന് തുണയായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ് പോരാട്ടം അവസാനിപ്പിച്ചത്.

താക്കൂറിന് പുറമെ പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിങ്, രവി ബിഷ്‌ണോയ്. ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം നേടി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ആയുഷ് ബദോണി, അബ്ദുള്‍ സമദ്, ഷര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ദിഗ്വേഷ് സിങ്.

 

Content Highlight: IPL 2025: SRH vs LSG: Sunrisers Hyderabad scored 190 Runs,  Shardul Thakur picks 4 wickets,