കളിയൊന്ന് കഴിഞ്ഞോട്ടെ ടോക്‌സിക് ഫാന്‍സേ... എയര്‍പോര്‍ട്ടില്‍ ഇന്ത്യക്കുള്ള പെട്രോള്‍ ബോംബും കല്ലും റെഡിയാണെന്ന് ഒരു കൂട്ടം ആരാധകര്‍
World Test Championship
കളിയൊന്ന് കഴിഞ്ഞോട്ടെ ടോക്‌സിക് ഫാന്‍സേ... എയര്‍പോര്‍ട്ടില്‍ ഇന്ത്യക്കുള്ള പെട്രോള്‍ ബോംബും കല്ലും റെഡിയാണെന്ന് ഒരു കൂട്ടം ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 11th June 2023, 4:55 pm

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ അവസാന ദിവസത്തെ മത്സരം തുടരുകയാണ്. അഞ്ചാം ദിവസം ഏര്‍ളി വിക്കറ്റുകള്‍ വീണെങ്കിലും പൊരുതാനുറച്ച് തന്നെയാണ് ഇന്ത്യ കളത്തില്‍ തുടരുന്നത്.

അവസാന ദിവസത്തെ ആദ്യ സെഷന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ വിരാട് കോഹ്‌ലിയെയും രവീന്ദ്ര ജഡേജയെയും ഇന്ത്യക്ക് നഷ്ടമായിരുന്നു. അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സകലെ വിരാട് വീണപ്പോള്‍ ജഡേജ റണ്ണൊന്നുമെടുക്കാതെ പുറത്തായി.

സ്‌കോട് ബോളണ്ടാണ് ഇരുവരെയും മടക്കിയത്. ബോളണ്ട് എറിഞ്ഞ 47ാം ഓവറിലെ മൂന്നാം പന്തില്‍ കോഹ്‌ലി സ്റ്റീവ് സ്മിത്തിന് സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്തായപ്പോള്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ ജഡേജ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കി മടങ്ങി.

ഇതോടെ ഇന്ത്യന്‍ ടീമിന്റെ നിലയും പരുങ്ങലിലാണ്. ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ ലോവര്‍ മിഡില്‍ ഓര്‍ഡറിനെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കാണ് ഇന്ത്യയെത്തിയിരിക്കുന്നത്.

വിരാടിന്റെയും ജഡേജയുടെയും വിക്കറ്റിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ അല്‍പം ദേഷ്യത്തിലാണ്. എന്നാല്‍ ചിലര്‍ അതിരുകടന്നാണ് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ അതൃപ്തി വ്യക്തമാക്കുന്നത്.

മത്സരശേഷം ഇന്ത്യന്‍ ടീം എയര്‍ പോര്‍ട്ടിലിറങ്ങുമ്പോള്‍ തന്നെ കല്ലും പെട്രോള്‍ ബോംബുമായി ആക്രമിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ആരെയും വെച്ചേക്കില്ല എന്നും ചില ആരാധകര്‍ പറയുന്നു. എന്നാല്‍ ഇവരെ തിരുത്താന്‍ ശ്രമിക്കുന്നവരും കുറവല്ല. കളിയാകുമ്പോള്‍ ജയവും പരാജയവും സാധാരണമാണെന്നും കളി ഇനിയും അവസാനിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു.

 

 

അതേസമയം, ഇന്ത്യയുടെ ഏഴാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. പ്രതീക്ഷയായിരുന്ന അജിന്‍ക്യ രഹാനെയും ഷര്‍ദുല്‍ താക്കൂറുമാണ് പുറത്തായത്. രഹാനെ 108 പന്തില്‍ നിന്നും 46 റണ്‍സുമായി പുറത്തായപ്പോള്‍ താക്കൂര്‍ അഞ്ച് പന്ത് നേരിട്ട് ഡക്കായി പുറത്തായി.

View this post on Instagram

A post shared by ICC (@icc)

രഹാനെയെ അലക്‌സ് കാരിയുടെ കൈകളിലെത്തിച്ച് മിച്ചല്‍ സ്റ്റാര്‍ക് മടക്കിയപ്പോള്‍ താക്കൂറിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി നഥാന്‍ ലിയോണും പറഞ്ഞയച്ചു.

നിലവില്‍ 59 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 218 റണ്‍സിന് ഏഴ് എന്ന നിലയിലാണ്. 33 പന്തില്‍ നിന്നും 22 റണ്‍സുമായി കെ.എസ്. ഭരത്തും ഏഴ് പന്തില്‍ നിന്നും റണ്‍സൊന്നും നേടാതെ ഉമേഷ് യാദവുമാണ് ക്രീസില്‍. 71 ഓവറില്‍ മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ 226 റണ്‍സാണ് ഇന്ത്യക്ക് വിജയിക്കാന്‍ ആവശ്യമായുള്ളത്.

Content Highlight: A group of fans threatened to attack the Indian team