ശ്രീലങ്കയിലെ സ്‌ഫോടനപരമ്പര: കൊല്ലപ്പെട്ടത് ഏഴ് ഇന്ത്യക്കാര്‍
World News
ശ്രീലങ്കയിലെ സ്‌ഫോടനപരമ്പര: കൊല്ലപ്പെട്ടത് ഏഴ് ഇന്ത്യക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd April 2019, 6:33 pm

ന്യൂദല്‍ഹി: ശ്രീലങ്കയിലെ സ്‌ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം ഏഴായി. വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ട്വിറ്റര്‍ വഴി ഇക്കാര്യം അറിയിച്ചത്. രണ്ട് ഇന്ത്യക്കാര്‍ കൂടി മരിച്ചതായി ശ്രീലങ്കയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്.

വെമുറൈ തുളസീറാം, എസ്.ആര്‍ നാഗരാജ് എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തിരിച്ചറിഞ്ഞത്. ഹനുമന്തരായപ്പ, എം. രംഗപ്പ, ലക്ഷ്മി നാരായണ്‍, ചന്ദ്രശേഖര്‍, ലക്ഷ്മണ ഗൗഡ രമേശ് എന്നിവരെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ രമേശ്, ലക്ഷ്മി നാരായണ്‍, രംഗപ്പ്, ഹനുമന്തരായപ്പ എന്നിവര്‍ ജെ.ഡി.എസ് പ്രവര്‍ത്തകരാണ്. ജെ.ഡി.എസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സ്‌ഫോടനത്തില്‍ കാസര്‍കോട് സ്വദേശിയായ റസീനയും കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്കു ശ്രീലങ്കന്‍ പൗരത്വമുണ്ട്.

സ്‌ഫോടനപരമ്പരയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ നിലവില്‍ വരുന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെ എട്ടിടങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ 290 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.