അതിജീവിതയുടെ ഗര്‍ഭച്ഛിദ്രത്തിനുള്ള ഹരജി പരിഗണിക്കാത്തതെന്ത്?; ഗുജറാത്ത് കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി
national news
അതിജീവിതയുടെ ഗര്‍ഭച്ഛിദ്രത്തിനുള്ള ഹരജി പരിഗണിക്കാത്തതെന്ത്?; ഗുജറാത്ത് കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th August 2023, 12:10 pm

ന്യൂദല്‍ഹി: അതിജീവിതയുടെ ഗര്‍ഭച്ഛിദ്രത്തിനുള്ള കേസ് പരിഗണിക്കുന്നത് വൈകിപ്പിക്കുന്നതില്‍ ഗുജറാത്ത് ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഗര്‍ഭച്ഛിദ്രം വൈകിപ്പിക്കുന്നത് അപകടമാണെന്ന വസ്തുത കോടതി കാണാതെ പോയെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത്തരം കേസുകളില്‍ അടിയന്തര ബോധമുണ്ടാകേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

28 ആഴ്ചയുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിനുള്ള അതിജീവിതയുടെ അടിയന്തര ഹരജി സ്‌പെഷ്യല്‍ സിറ്റിങ്ങിലൂടെ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെയും ഉജ്ജ്വല്‍ ഭുയാന്റെയും നേതൃത്വത്തിലുള്ള ബെഞ്ച്. ഗര്‍ഭച്ഛിദ്രം നടത്താനുള്ള ഹരജി ഗുജറാത്ത് വൈകിപ്പിച്ചതിനാല്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു അതിജീവിത.

ഗര്‍ഭം അലസിപ്പിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് സമ്മതിച്ചപ്പോഴും ഹൈക്കോടതി ഗര്‍ഭച്ഛിത്രത്തിനുള്ള ഹരജി വൈകിപ്പിക്കുകയാണെന്ന് അതിജീവിതക്ക് വേണ്ടി ഹാജരായ ശശാങ്ക് സിങ് വാദിച്ചു.

‘ഓഗസ്റ്റ് ഏഴിനാണ് ഹൈക്കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചത്. ഗര്‍ഭാവസ്ഥയറിയാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനുള്ള നിര്‍ദേശം പാസാക്കിയ ഓഗസ്റ്റ് എട്ടിന് കോടതി കേസ് പരിഗണനയിലെടുത്തു.

ഓഗസ്റ്റ് 10ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഓഗസ്റ്റ് 11ന് കോടതി റിപ്പോര്‍ട്ട് പരിശോധിക്കുകയും കേസ് ഓഗസ്റ്റ് 23ലേക്ക് മാറ്റി വെക്കുകയും ചെയ്തു,’ ശശാങ്ക് പറഞ്ഞു.

12 ദിവസത്തേക്ക് കൂടി കേസ് മാറ്റി വെച്ച ഹൈക്കോടതിയുടെ ഉത്തരവില്‍ അതിശയിച്ച സുപ്രീം കോടതി എത്ര നിര്‍ണായക ദിവസമാണ് കടന്ന് പോകുന്നതെന്ന് നിരീക്ഷിച്ചു.

’12 ദിവസത്തേക്ക് കേസ് മാറ്റി വെച്ച ഹൈക്കോടതി തീരുമാനം വിചിത്രമാണ്. ഓരോ ദിവസവും നഷ്ടപ്പെടുന്നത് നിര്‍ണായകമാണ്. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ വളരെ പ്രാധാന്യമുള്ള കേസാണിതെന്ന വസ്തുത കാണാതെ പോകരുത്.

ഈ കേസില്‍ ഹരജിക്കാരി കോടതിയെ സമീപിക്കുമ്പോള്‍ തന്നെ യുവതി 26 ആഴ്ച ഗര്‍ഭിണിയാണ്. അതിനാല്‍ കോടതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഓഗസ്റ്റ് 11നും പരിഗണിക്കുന്ന ഓഗസ്റ്റ് 23നും ഇടയില്‍ ഇനിയും ദിവസങ്ങള്‍ നഷ്ടപ്പെടുമെന്ന് ഞങ്ങള്‍ മനസിലാക്കുന്നു,’ കോടതി വ്യക്തമാക്കി.

ഹരജി തള്ളിയ ഓഗസ്റ്റ് 17ന് ഹൈക്കോടതിയുടെ മുമ്പാകെ കേസ് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശശാങ്ക് വ്യക്തമാക്കി. എന്നാല്‍ ഹരജി തള്ളിയ ഉത്തരവ് ഇതുവരെ ഹൈക്കോടതി അപ്‌ലോഡ് ചെയ്തിട്ടില്ല. ഉത്തരവ് അപ്‌ലോഡ് ചെയ്തിട്ടുണ്ടോയെന്ന് ഗുജറാത്ത് ഹൈക്കോടതി രജിസ്ട്രിയില്‍ നിന്ന് കണ്ടെത്താന്‍ സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് നിര്‍ദേശിച്ചു.

‘ഞങ്ങള്‍ ഉത്തരവിനായി കാത്തിരിക്കും. ഉത്തരവ് ഇല്ലാതെ ഞങ്ങള്‍ എങ്ങനെ മുന്നോട്ട് പോകും? ഇത്തരം സാഹചര്യത്തില്‍ അടിയന്തര ബോധമുണ്ടാകണം. സാധാരണ കാര്യമായി കണക്കാക്കുന്നത് നല്ല മനോഭാവമല്ല,’ ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.

ഹരജിക്കാരിയെ വൈദ്യപരിശോധനക്ക് വിധേയയയാക്കാന്‍ നിര്‍ദേശിച്ച കോടതി ഇന്ന് വീണ്ടും ആശുപത്രിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. തിങ്കളാഴ്ച ആദ്യത്തെ കേസായി ഈ കേസ് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

CONTENT HIGHLIGHTS: supreme court criticise gujarath highcourt