national news
'ആര്‍.എസ്.എസ് നിരോധിക്കണമെന്നാവശ്യപ്പെട്ട ആഭ്യന്തരമന്ത്രിയാണ് പട്ടേല്‍ എന്ന് ഇപ്പോഴാകും ബി.ജെ.പി അറിഞ്ഞത്'; മോദി സ്റ്റേഡിയത്തിനെതിരെ ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 24, 03:16 pm
Wednesday, 24th February 2021, 8:46 pm

ന്യൂദല്‍ഹി: അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാക്കി മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.

ഒരുകാലത്ത് ആര്‍.എസ്.എസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട ആഭ്യന്തരമന്ത്രിയാണെന്ന കാര്യം ബി.ജെ.പി നേതാക്കള്‍ അറിഞ്ഞതുകൊണ്ടാകും സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതെന്ന് തരൂര്‍ പറഞ്ഞു.

‘ആര്‍.എസ്.എസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഇന്ത്യയുടെ ആഭ്യന്തരമന്ത്രിയായിരുന്നു സര്‍ദാര്‍ വല്ലഭായി പട്ടേല്‍. ആ സത്യം ഇപ്പോഴാകും ബി.ജെ.പി നേതാക്കള്‍ തിരിച്ചറിഞ്ഞത്’, തരൂര്‍ പറഞ്ഞു.

 

സ്റ്റേഡിയത്തിന്റെ പേര് മാറ്റിയ സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി പട്ടേല്‍ സംവരണ സമര നേതാവ് ഹാര്‍ദിക് പട്ടേലും രംഗത്തെത്തിയിരുന്നു. സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച് നടന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുകയാണെന്നാണ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞത്.

നിരവധി പേരാണ് ഹാര്‍ദിക് പട്ടേലിന്റെ പ്രതികരണത്തിന് പിന്തുണയുമായി മുന്നോട്ട് വന്നത്. പുതുതായി നവീകരിച്ച സ്റ്റേഡിയത്തിന്റെ പേര് മാറ്റിയതില്‍ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഹാര്‍ദിക് പട്ടേലും രൂക്ഷ വിമര്‍ശനവുമായി മുന്നോട്ട് വന്നത്.

1,10,000 പേര്‍ക്കിരിക്കാന്‍ കഴിയുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് മൊട്ടേരയിലേത്. ബുധനാഴ്ചയാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, കായിക വകുപ്പ് മന്ത്രി കിരണ്‍ റിജ്ജു, തുടങ്ങിയവരും സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലെ ദുഃഖം അറിയിച്ച് ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ എത്താന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും സ്റ്റേഡിയം മിസ് ചെയ്യുന്നുണ്ട് എന്നുമാണ് സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തത്.

ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് ചികിത്സയിലായതിനാലാണ് ബി.സി.സി.ഐ പ്രസിഡന്റുകൂടിയായ സൗരവ് ഗാംഗുലിക്ക് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും ഇവിടെ ആദ്യമായി നടക്കുക. പ്രസിഡന്റ് രാംനാഥ് കോവിന്ദാണ് ഭൂമി പൂജ നടത്തി നവീകരിച്ച മൊട്ടേര സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.


Content Highlights: Sashi Tharoor Slams Renaming Patel Stadium