മലയാള സിനിമ പണ്ട് സെക്‌സ് സിനിമകളായിരുന്നു, ഇന്ന് അങ്ങനെ അല്ല: രാം ഗോപാല്‍ വര്‍മ
Movie Day
മലയാള സിനിമ പണ്ട് സെക്‌സ് സിനിമകളായിരുന്നു, ഇന്ന് അങ്ങനെ അല്ല: രാം ഗോപാല്‍ വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th August 2024, 10:48 am

സംവിധായകന്‍, എഴുത്തുകാരന്‍, ചലച്ചിത്ര നിര്‍മാതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് രാം ഗോപാല്‍ വര്‍മ. ന്യൂ ഏജ് ഇന്ത്യന്‍ സിനിമയുടെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്ന അദ്ദേഹം, ഡോക്യുഡ്രാമ, പാരലല്‍ സിനിമ എന്നിങ്ങനെ വ്യത്യസ്തമായ ഴോണറുകളില്‍ സിനിമ ചെയ്തിട്ടുണ്ട്. രാം ഗോപാല്‍ വര്‍മ ആദ്യമായി സംവിധാനം ചെയ്ത ശിവ എന്ന തെലുങ്ക് സിനിമ അക്കാലത്തെ മികച്ച ചിത്രത്തിനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

അടുത്ത പത്ത് വര്‍ഷത്തില്‍ സിനിമ എവിടെയെത്തും എന്ന അവതാരകന്റെ ചോദ്യത്തിന് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ് രാം ഗോപാല്‍ വര്‍മ. സിനിമയില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നുപോലും തനിക്കറിയില്ലെന്ന് രാം ഗോപാല്‍ വര്‍മ പറയുന്നു.

പണ്ട് മലയാള സിനിമകളെ സെക്‌സ് സിനിമകളായിട്ടാണ് കണ്ടതെന്നും എന്നാല്‍ ഇന്ന് മികച്ച സിനിമകള്‍ വരുന്നത് മലയാളത്തില്‍ നിന്നുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അടുത്ത ആറ് മാസത്തില്‍ സിനിമയില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ പോലും എനിക്ക് പറയാന്‍ കഴിയില്ല. പ്രതീക്ഷിക്കാത്ത കുറച്ച് സിനിമകള്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നിട്ട് ആ സിനിമകള്‍ മൊത്തം ഇന്‍ഡസ്ട്രിയുടെ പ്രതിച്ഛായ തന്നെ മാറ്റുന്നു. മലയാള സിനിമകള്‍ സെക്‌സ് സിനിമകളാണെന്ന് വിശ്വസിച്ചുകൊണ്ടിരുന്ന ഒരു സമയം ഉണ്ടായിരുന്നു.

വിജയവാഡയില്‍ എല്ലാം പണ്ട് മലയാള സിനിമകള്‍ സെക്‌സ് സിനിമകള്‍ ആയിട്ടായിരുന്നു ഞങ്ങള്‍ കണ്ടിട്ടുണ്ടായിരുന്നത്. മറ്റു സിനിമകളില്‍ ഉള്ളതിനേക്കാള്‍ സെക്‌സ് മലയാള സിനിമയില്‍ ഉള്ളതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ മലയാള സിനിമ കാണുന്നത് തന്നെ.

പക്ഷെ ഇന്ന് നോക്കൂ, മറ്റു ഇന്‍ഡസ്ട്രികളില്‍ ഉള്ളതിനേക്കാള്‍ മികച്ച സിനിമകള്‍ വരുന്നത് മലയാളത്തില്‍ നിന്നുമാണ്,’ രാം ഗോപാല്‍ വര്‍മ പറയുന്നു.

അന്നും മികച്ച സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിരിക്കാമെന്നും പക്ഷെ വിതരണക്കാര്‍ അത്തരത്തിലുള്ള സിനിമകള്‍ മാത്രാണ് അക്കാലത്ത് മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു തന്നിട്ടുണ്ടായിരുന്നത് എന്നും രാം ഗോപാല്‍ വര്‍മ പറയുന്നു.

Content Highlight: Ram Gopal Varma talks about unpredictable changes in films and malayalam cinema