മദ്രസകളിൽ നിന്ന് വിദ്യാർത്ഥികളെ സർക്കാർ സ്‌കൂളിലേക്ക് മാറ്റാനുള്ള ഉത്തരവ്; യു.പി സർക്കാരിനെതിരെ ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്
national news
മദ്രസകളിൽ നിന്ന് വിദ്യാർത്ഥികളെ സർക്കാർ സ്‌കൂളിലേക്ക് മാറ്റാനുള്ള ഉത്തരവ്; യു.പി സർക്കാരിനെതിരെ ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th July 2024, 9:12 am

ലഖ്‌നൗ: അൺ എയ്ഡഡ് മദ്രസകളിലെ മുഴുവൻ വിദ്യാർത്ഥികളെയും സർക്കാർ എയ്ഡഡ് മദ്രസകളിൽ പഠിക്കുന്ന അമുസ്‌ലിം വിദ്യാർത്ഥികളെയും സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന യു.പി സർക്കാരിൻ്റെ ഉത്തരവ് പിൻവലിക്കണമെന്ന് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്. സംസ്ഥാന സർക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് പറഞ്ഞു.

ചീഫ് സെക്രട്ടറി, ദേശീയ ബാലാവകാശ കമ്മീഷൻ, ന്യൂനപക്ഷ വകുപ്പിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ആവശ്യം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കത്തെഴുതിയതായി ജാമിയത്ത് പ്രസിഡന്റ് മൗലാന മഹ്മൂദ് അസദ് അസ്‌നി പറഞ്ഞു.

Also Read: ചന്ദ്രമുഖി2; ഒരു മുദ്ര പോലും ആ കുട്ടിക്ക് അന്ന് അറിയില്ലായിരുന്നു; കങ്കണയെ കുറിച്ച് കലാ മാസ്റ്റര്‍

‘ഈ ഉത്തരവ് സംസ്ഥാനത്തെ ആയിരക്കണക്കിന് സ്വതന്ത്ര മദ്രസകളെ ബാധിക്കും, കാരണം ദാറുൽ ഉലൂം ദയൂബന്ദ്, നദ്‌വത്തുൽ ഉലമ എന്നിവയുൾപ്പെടെ വലിയ സ്വതന്ത്ര മദ്രസകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്.

എയ്ഡഡ് മദ്രസകളിലെ കുട്ടികളെ അവരുടെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വേർതിരിക്കാൻ എൻ.സി.പി.സിആറിന് നിർദേശം നൽകാനാവില്ല. മതത്തിൻ്റെ പേരിൽ രാജ്യത്തെ വിഭജിക്കുന്ന നടപടിയാണിയാണിത്,’ മദ്‌നി പറഞ്ഞു.

യു.പിയിൽ ഏകദേശം 25,000 മദ്രസകളുണ്ട്. ഇതിൽ 560 സർക്കാർ എയ്ഡഡ് മദ്രസകൾ ഉൾപ്പെടെ 16,000 മദ്രസകൾ സർക്കാർ അംഗീകൃതമാണ്. എൻ.സി.ഇ.ആർ.ടി സിലബസുകൾ കൂടി പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടിയാണ്  മദ്രസകൾ.

2004ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് ഏപ്രിൽ 5ന് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.

ഉത്തർപ്രദേശ് മദ്രസ എജ്യുക്കേഷൻ കൗൺസിൽ പ്രസിഡൻ്റ് ഇഫ്തിഖർ അഹമ്മദ് ജാവേദും സംഭവത്തെക്കുറിച്ച് പ്രതികരിച്ചു, ഒരു വിദ്യാർത്ഥിയും മദ്രസകളിൽ പഠിക്കാൻ നിർബന്ധിക്കുന്നില്ലെന്ന് പറഞ്ഞു.

‘മദ്രസകളിൽ പഠിക്കുന്ന അമുസ്‌ലിം വിദ്യാർത്ഥികളെല്ലാം മാതാപിതാക്കളുടെ സമ്മതത്തോടെയാണ് പഠിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ അവരെയോ അംഗീകാരമില്ലാത്ത മദ്രസകളിലെ വിദ്യാർത്ഥികളെയോ കൗൺസിൽ സ്‌കൂളുകളിൽ നിർബന്ധിച്ച് ചേർക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല,’ അദ്ദേഹം പറഞ്ഞു.

Content Highlight: Muslim body rejects order on student transfers from madrasas to govt schools in U.P