ഹാട്രിക് തോൽവിയുടെ നാണക്കേടൊക്കെ ഈ ലോകറെക്കോഡിൽ ഒലിച്ചുപോയി; ടി-20യിൽ ചരിത്രനേട്ടവുമായി മുംബൈ ഇന്ത്യൻസ്
Cricket
ഹാട്രിക് തോൽവിയുടെ നാണക്കേടൊക്കെ ഈ ലോകറെക്കോഡിൽ ഒലിച്ചുപോയി; ടി-20യിൽ ചരിത്രനേട്ടവുമായി മുംബൈ ഇന്ത്യൻസ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th April 2024, 10:02 am

2024 ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യവിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപ്പിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹോം ടീം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന കൂറ്റന്‍ ടോട്ടലാണ് ക്യാപിറ്റല്‍സിന് മുന്നില്‍ പടുത്തുയര്‍ത്തിയത്.

മുംബൈ ബാറ്റിങ്ങില്‍ രോഹിത് ശര്‍മ 27 പന്തില്‍ 49 റണ്‍സും ഇഷാന്‍ കിഷന്‍ 23 പന്തില്‍ 42 റണ്‍സും നേടി മികച്ച തുടക്കമാണ് മുംബൈയ്ക്ക് നല്‍കിയത്. ആറ് ഫോറുകളും മൂന്ന് സിക്‌സുകളും ആണ് രോഹിത് അടിച്ചെടുത്തത് ഇഷാന്‍ നാല് ഫോറുകളും രണ്ട് സിക്സും നേടി.

ടിം ഡേവിഡ് 21 പന്തില്‍ 45 റണ്‍സും നായകന്‍ ഹര്‍ദിക് പാണ്ഡ്യ 33 പന്തില്‍ 39 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അവസാന ഓവറില്‍ തകര്‍ത്തടി റൊമാരിയോ ഷെപ്പാര്‍ഡും മുംബൈയുടെ വലിയ ടോട്ടലില്‍ നിര്‍ണായകമായി. പത്ത് പന്തില്‍ 39 റണ്‍സാണ് റൊമാരിയോ നേടിയത്. മൂന്ന് ഫോറുകളും നാല് സിക്‌സുകളും ആണ് താരം നേടിയത്.

ഇതിനുപിന്നാലെ ഒരു ചരിത്ര നേട്ടമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. ടി-20യില്‍ ഒരു ഇന്നിങ്‌സില്‍ ഒരു താരം പോലും അര്‍ധസെഞ്ച്വറി നേടാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ എന്ന റെക്കോഡ് നേട്ടമാണ് മുംബൈ സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടത്തില്‍ എത്തിയത് സോമര്‍സെറ്റ് ആയിരുന്നു. 2018ല്‍ കെന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഒരു താരങ്ങളും ഫിഫ്റ്റി നേടാതെ 226 റണ്‍സ് ആണ് സോമര്‍സെറ്റ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ. ദല്‍ഹി ബാറ്റിങ്ങില്‍ ട്രിസ്റ്റണ്‍ സ്റ്റപ്‌സ് മൂന്ന് ഫോറുകളും ഏഴ് സിക്സും ഉള്‍പ്പെടെ 25 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. പ്രിത്വി ഷാ 40 പന്തില്‍ 66 റണ്‍സും അഭിഷേക് പോറല്‍ 31 പന്തില്‍ 41 റണ്‍സും നേടി നിര്‍ണായകമായെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

മുംബൈ ബൗളിങ്ങല്‍ ജെറാഡ് കോട്‌സി നാല് വിക്കറ്റും ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും റൊമാരിയോ ഷെപ്പാര്‍ഡ് ഒരു വിക്കറ്റും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ മുംബൈ ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കുകയായിരുന്നു.

ഏപ്രില്‍ 11ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയുടെ ഹോം ഗ്രൗണ്ട് ആയ വാംഖഡെ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Mumbai Indians create a new record in T20