പൊലീസ് ക്രൂരത കുട്ടികളോടും; പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത 14 കാരനെ ലോക്കപ്പില്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കി ദല്‍ഹി പൊലീസ്
CAA Protest
പൊലീസ് ക്രൂരത കുട്ടികളോടും; പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത 14 കാരനെ ലോക്കപ്പില്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കി ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st December 2019, 1:42 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇന്നലെ നടന്ന പൗരത്വഭേദഗതി പ്രതിഷേധത്തിനിടെ നൂറ് കണക്കിന് വരുന്ന പ്രതിഷേധക്കാരെയായിരുന്നു പൊലീസ് അറസ്റ്റു ചെയ്ത് നീക്കിയത്. കൂട്ടത്തില്‍ പ്രായപൂര്‍ത്തികാത്ത കുട്ടികളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

ദല്‍ഹി ദാര്യഗഞ്ചില്‍ പൊലീസ് പിടിച്ചുകൊണ്ടുപോയ 14 കാരന്‍ ക്രൂരമര്‍ദ്ദനത്തിരയാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. വസ്ത്രം നിറയെ രക്തവുമായി പൊലീസ് സ്റ്റേഷനിലെ നിലത്ത് ഇരിക്കുന്ന കുട്ടിയുടെ ചിത്രം ദി സിറ്റിസണ്‍ പുറത്തുവിട്ടിട്ടുണ്ട്.

മകനെ വിട്ടുകിട്ടാനായി പൊലീസ് സ്റ്റേഷന് പുറത്ത് പിതാവ് മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും കുട്ടിയെ വിട്ടുതരാന്‍ പൊലീസ് തയ്യാറായില്ലെന്ന് കുടുംബം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

18 കുട്ടികളെയായിരുന്നു പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ദാര്യഗഞ്ചില്‍ പൗരത്വഭേഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് നടത്തിയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമായിരുന്നു പൊലീസ് നേരിട്ടത്.

ചിത്രത്തില്‍ കാണുന്നത് പ്രകാരം കുട്ടിയുടെ തലയ്ക്ക് മര്‍ദ്ദനം ഏറ്റിട്ടുണ്ട്. വസ്ത്രത്തില്‍ രക്തക്കറയും കാണാം. മര്‍ദ്ദനത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം തിരിച്ചുകൊണ്ടുവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ദല്‍ഹി ഗേറ്റില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവമെന്നും കുട്ടിക്ക് കൂടുതല്‍ ചികിത്സ ആവശ്യമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുണ്ട്.

ലോക്കപ്പില്‍ വെച്ചാണ് പൊലീസ് തന്നെ മര്‍ദ്ദിച്ചതെന്നും തന്റെ പാന്റ് അഴിച്ചുമാറ്റിയ ശേഷം അവര്‍ ആക്രോശിച്ചെന്നും കുട്ടി ദി സിറ്റിസണ്ണിനോട് പ്രതികരിച്ചു.

42 പേരെയാണ് ദര്യഗഞ്ച് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ 18 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും മറ്റുള്ളവര്‍ 20നും 38നും ഇടയില്‍ പ്രായമുള്ളവരാണ്. 35 പേരെ സീമപുരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്തവരെല്ലാം ജമഅാ മസ്ജിദ്, ഉസ്മാനാബാദ് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.

പ്രായപൂര്‍ത്തിയാകാത്തവരെല്ലാം പൊലീസ് മണിക്കൂറുകള്‍ കഴിഞ്ഞ് വിട്ടയച്ചെങ്കിലും പൊലീസ് ഒരു തരത്തിലും തങ്ങളോട് സഹകരിച്ചില്ലെന്നും ഇവരെ വിട്ടു തരാനായി അനാവശ്യമായി കാലതാമസം വരുത്തിയെന്നും അഭിഭാഷകര്‍ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത പലര്‍ക്കും പരിക്കേറ്റിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയടക്കം അവര്‍ തല്ലിച്ചതച്ചു. പാന്റ് ഊരിയ ശേഷമാണ് മര്‍ദ്ദിച്ചതെന്നും ചൂടുള്ള തുണി ദേഹത്ത് വെച്ച് പീഡിപ്പിച്ചെന്നും കുട്ടികള്‍ പറഞ്ഞതായും അഭിഭാഷന്‍ ദി സിറ്റിസെണ്ണിനോട് പ്രതികരിച്ചു.

കുട്ടികളെല്ലാ ഭയപ്പെട്ടിരിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലും അവര്‍ക്ക് ഇപ്പോള്‍ പേടിയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ലെന്നും അവിടെ നിന്നു എന്നതിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നും കുട്ടികള്‍ പറഞ്ഞു. 6 മണിക്ക് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും വിട്ടയച്ചില്ലെന്നും അഭിഭാഷകര്‍ ദി സിറ്റിസെണ്ണിനോട് പറഞ്ഞു.

തടവുകാരെ കാണാന്‍ അഭിഭാഷകരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നിന്നും ലഭിച്ച ഓര്‍ഡര്‍ കാണിച്ച ശേഷം മാത്രമാണ് ഇവരെ കാണാന്‍ അഭിഭാഷകര്‍ക്ക് പൊലീസ് അനുമതി നല്‍കിയത്.

പ്രായപൂര്‍ത്തിയാകാത്തവരുടെ മാതാപിതാക്കള്‍ക്ക് പൊലീസിനെ കൊണ്ട് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൈമാറിക്കുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളിയെന്ന് അഭിഭാഷകര്‍ പറയുന്നു.

ലാത്തിചാര്‍ജ് സമയത്ത് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഈ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. മെഡിക്കല്‍ രസീത് നല്‍കാതിരിക്കാന്‍ പോലീസ് ആദ്യം ശ്രമിച്ചിരുന്നെന്നും എന്നാല്‍ നിയമം അതാണെന്നും നിങ്ങള്‍ കൊടുക്കേണ്ടതുണ്ടെന്നും പറഞ്ഞ തങ്ങള്‍ രംഗത്തെത്തിയപ്പോഴാണ് പൊലീസ് അതിന് തയ്യാറായതെന്നും ഇവര്‍ പറയുന്നു.

കസ്റ്റഡിയില്‍ നിന്നും പുറത്തുവരുമ്പോള്‍ കുട്ടി പൂര്‍ണആരോഗ്യവാനാണെന്ന് പ്രായപൂര്‍ത്തിയാകാത്തവരുടെ മാതാപിതാക്കളെ കൊണ്ട് എഴുതി വാങ്ങിക്കാനും പൊലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ ഒപ്പിടാന്‍ ഞങ്ങള്‍ മാതാപിതാക്കളെ അനുവദിച്ചില്ല. മെഡിക്കല്‍ റെസീറ്റുകള്‍ എല്ലാം അവര്‍ക്ക് ലഭിച്ചുവെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. – അഭിഭാഷകന്‍ പറഞ്ഞു.

കാണാതായ കുട്ടികളെ അന്വേഷിച്ച് നിരവധി മാതാപിതാക്കള്‍ സ്റ്റേഷന് പുറത്ത് എത്തിയിരുന്നു. 15 കാരനായ മകനെ കാണാന്‍ ഞങ്ങള്‍ക്ക് ഏറെ നേരം കാത്തിരിക്കേണ്ടി വന്നുവെന്നാണ് ഒരാള്‍ പറഞ്ഞത്.

അതേസമയം, തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ഐ.ടി.ഒയിലെ പൊലീസ് ആസ്ഥാനത്തിന് തടിച്ചുകൂടിയിരുന്നു. കസ്റ്റഡിയിലെടുത്തവരെ ഇന്ന് ജില്ലാ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇത് രാത്രിയില്‍ തന്നെ ചെയ്യേണ്ട കാര്യമായിരുന്നെന്നും പക്ഷേ പോലീസ് അതിന് തയ്യാറായില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഫോട്ടോ കടപ്പാട്: ദി സിറ്റിസണ്‍