ഏഴുവയസുകാരന്റെ തലയടിച്ചു പൊട്ടിച്ച സംഭവം; കുട്ടിയുടെ ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി
Kerala News
ഏഴുവയസുകാരന്റെ തലയടിച്ചു പൊട്ടിച്ച സംഭവം; കുട്ടിയുടെ ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th March 2019, 11:40 am

തിരുവനന്തപുരം: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി എന്ത് ചികിത്സ നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ശാരീരികവും മാനസികവുമായ ചികിത്സ കുട്ടിക്ക് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. കുട്ടിയെ മര്‍ദ്ദിച്ച വ്യക്തിക്ക് പരമാവധി ശിക്ഷ നല്‍കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

കുട്ടിയുടെ ജീവന്‍ വെന്റിലേറ്ററുടെ സഹോയത്തോടെയാണ് നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവമുണ്ടെന്ന ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

Also Read  ദല്‍ഹിയില്‍ ഡബിള്‍ ഡക്കര്‍ ബസ് ട്രക്കിലിടിച്ച് അപകടം; എട്ട് പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്

സംഭവത്തില്‍ കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ ജോസഫ് അഗസ്റ്റിന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തങ്ങളെ മര്‍ദ്ദിച്ചത് രണ്ടാനച്ഛനാണെന്ന ഇളയകുട്ടിയുടെ മൊഴിയിലാണ് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. താടുപുഴ കുമാരനെല്ലൂര്‍ സ്വദേശിയായ എഴ് വയസ്സുകാരനാണ് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്.മൂന്നര വയസ്സുള്ള ഇളയകുട്ടിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്.

കുട്ടി ഭിത്തിയില്‍ മൂത്രമൊഴിച്ചതാണ് മദ്യലഹരിയിലായിരുന്ന രണ്ടാനച്ഛനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിയെ കാലില്‍ പിടിച്ച് തറയിലെറിയുകയും, ഇയാള്‍ നടക്കാന്‍ ഉപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയും ചെയ്‌തെന്നാണ് നിഗമനം.

രക്തത്തില്‍ കുളിച്ച നിലയിലാണ് കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. സോഫയില്‍ നിന്ന് വീണ് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റെന്നാണ് മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്.

എന്നാല്‍ പരിശോധനയില്‍ കുട്ടിയുടെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്ത് വന്നതായി കണ്ടെത്തി. തുടര്‍ന്ന് സംശയം തോന്നിയ ഹോസ്പിറ്റില്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
Doolnews Video