ഡിവില്ലിയേഴ്‌സിനെ വെല്ലുന്ന സേവ്; സിക്‌സ് ആകുമെന്ന് കരുതി പക്ഷെ കണ്ടവരെല്ലാം അന്തംവിട്ടു
Sports News
ഡിവില്ലിയേഴ്‌സിനെ വെല്ലുന്ന സേവ്; സിക്‌സ് ആകുമെന്ന് കരുതി പക്ഷെ കണ്ടവരെല്ലാം അന്തംവിട്ടു
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st March 2024, 10:36 am

ഇന്നലെ നടന്ന ഡബ്ലിയു.പി.എല്ലില്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ്‌നെതിരെ ദല്‍ഹി കാപ്പിറ്റല്‍സ് 25 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ദല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് ദല്‍ഹി നേടിയത്. മറുപടി ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ഇതോടെ റോയല്‍ ചലഞ്ചേഴ്‌സ് തങ്ങളുടെ ആദ്യതോല്‍വി രേഖപ്പെടുത്തിയിരിക്കുകയാണ്.

എന്നാല്‍ മത്സരത്തിനിടയില്‍ ശ്രദ്ധേയമായത് റോയല്‍ ചലഞ്ചേഴ്‌സിന്റെ ജോര്‍ജിയ വെയര്‍ഹമിന്റെ കിടിലന്‍ സിക്‌സര്‍ സേവ് ആയിരുന്നു. ബൗണ്ടറി ലൈനില്‍ നിന്നും ചാടി സിക്‌സര്‍ ആകുമെന്ന് കരുതിയ പന്ത് സേവ് ചെയ്യുകയായിരുന്നു താരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗ്ലൂരിന് വേണ്ടി എ.ബി. ഡിവില്ലിയേഴ്‌സ് സമാന രീതിയില്‍ ഒരു സേവ് നടത്തിയിട്ടുണ്ടായിരുന്നു.

ദല്‍ഹിയുടെ ബാറ്റിങ്ങിനിടെ പത്തൊമ്പതാം ഓവറില്‍ ആയിരുന്നു സംഭവം. നദിന്‍ ഡി ക്ലര്‍ക്കിന്റെ പന്തില്‍ ഷഫാലി വര്‍മ അടിച്ച ഒരു ഷോട്ട് ബൗണ്ടറി ലൈനില്‍ നിന്നും ചാടി ഇടത് കൈകൊണ്ട് പിടിച്ചു മാറ്റുകയായിരുന്നു. ഈ കിടിലന്‍ സേവിന് പുറമേ രണ്ട് ക്യാച്ചുകളും വെയര്‍ഹാം മത്സരത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്.

ദല്‍ഹിക്ക് വേണ്ടി ക്യാപ്റ്റന്‍ മെഗ് ലാനിങ് 17 പന്തില്‍ നിന്ന് 11 റണ്‍സ് നേടി തുടക്കം മോശമാക്കിയപ്പോള്‍ ഷഫാലി വര്‍മ 31 പന്തില്‍ നിന്ന് നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 റണ്‍സ് സ്വന്തമാക്കി. തുടര്‍ന്ന് ഇറങ്ങിയ ആലീസ് കാപ്‌സി 33 പന്തില്‍ നിന്ന് രണ്ട് സിക്‌സറും നാല് ബൗണ്ടറിയും അടക്കം 46 റണ്‍സ് നേടി. ജമീമ റോഡ്രിഗസ് 0 റണ്‍സിന് പുറത്തായപ്പോള്‍ മറിസാന്‍ കാപ്പ് 16 പന്തില്‍ നിന്ന് മൂന്ന് സിക്‌സറുകളും രണ്ട് ബൗണ്ടറിയും അടക്കം 32 റണ്‍സ് നേടി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചു. ജസ് ജോണ്‍സണ്‍ 16 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും അടക്കം 225 സ്‌ട്രൈക്ക് റേറ്റില്‍ 36 റണ്‍സും നേടിയിരുന്നു. അരുന്ധതി റെഡ്ഡി നാലു പന്തില്‍ 10 റണ്‍സ് നേടി ക്രീസില്‍ നിന്നു. സോഫി ഡിവൈനും മദൈന്‍ ഡി ക്ലര്‍ക്കിനും രണ്ടുവിക്കറ്റ് വീതം സ്വന്തമാക്കാന്‍ സാധിച്ചിരുന്നു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കം ആയിരുന്നു ലഭിച്ചത്.

ക്യാപ്റ്റന്‍ സ്മൃതി മന്ദാന 43 പന്തില്‍ നിന്ന് 74 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് നല്‍കിയത്. 10 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ആണ് താരം അടിച്ചെടുത്തത്. 172.9 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ദല്‍ഹിയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ആണ് റോയല്‍ ചലഞ്ചേഴ്‌സ് വീണത്. മറിസാന്‍ കാപ്പ് നാല് ഓവര്‍ എറിഞ്ഞു 35 റണ്‍സ് വിട്ടുകൊടുത്തു രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ജസ് ജോണ്‍സണ്‍ 21 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. അരുന്ധതി റെഡ്ഡി രണ്ട് വിക്കറ്റും ശിഖാ പാണ്ഡെ ഒരു വിക്കറ്റും നേടിയിരുന്നു. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയത് മറിസാന്‍ കപ്പ് ആണ്.

 

Content Highlight: Georgia Wareham Save A Sixer