വീണ്ടും വീണ്ടും പറയാണ്, സച്ചിനേ നിങ്ങള് സേഫല്ല; പടിയിറക്കാനുറച്ചാണ് അവന്റെ വരവ്
Sports News
വീണ്ടും വീണ്ടും പറയാണ്, സച്ചിനേ നിങ്ങള് സേഫല്ല; പടിയിറക്കാനുറച്ചാണ് അവന്റെ വരവ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st August 2024, 7:55 pm

ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ പടുകൂറ്റന്‍ ലീഡിലേക്ക്. ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ സൂപ്പര്‍ താരം ജോ റൂട്ടിന്റെ ഇന്നിങ്‌സിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തുന്നത്. ഇതിനോടകം തന്നെ ഇംഗ്ലണ്ടിന്റെ ലീഡ് 450+ കഴിഞ്ഞിരിക്കുകയാണ്.

രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയാണ് ഇംഗ്ലണ്ടിനെ മുമ്പില്‍ നിന്നും നയിക്കുന്നത്. കരിയറിലെ 34ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് ലോര്‍ഡ്‌സില്‍ കുറിച്ചത്.

നേരിട്ട 111ാം പന്തില്‍ ബൗണ്ടറി നേടിക്കൊണ്ടാണ് റൂട്ട് മത്സരത്തിലെ രണ്ടാം സെഞ്ച്വറിയും നേടിയത്.

ഇതോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും റൂട്ടിനെ തേടിയെത്തി. ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ തന്റെ മുന്‍ഗാമിയായ അലിസ്റ്റര്‍ കുക്കിനെ രണ്ടാം സ്ഥാനത്തേക്ക് പടിയിറക്കി വിട്ട് ഒന്നാം സ്ഥാനം ഒറ്റയ്ക്ക് സ്വന്തമാക്കാനും റൂട്ടിനായി.

ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – മത്സരം – ഇന്നിങ്സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)

ജോ റൂട്ട് – 145 – 265 – 34*

അലിസ്റ്റര്‍ കുക്ക് – 161 – 291 – 33

കെവിന്‍ പീറ്റേഴ്സണ്‍ – 104 – 181 – 23

വാള്‍ട്ടര്‍ ഹാമ്മണ്ട് – 85 – 140 – 22

മൈക്കല്‍ കൗഡ്രേ – 114 – 188 – 22

ഇതോടെ ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കുതിക്കാനും റൂട്ടിനായി. ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഒന്നാനും റൂട്ട് തന്നെ.

സച്ചിന്റെ ഏറ്റവുമധികം ടെസ്റ്റ് റണ്‍സിന്റെ റെക്കോഡ് തകര്‍ക്കാനും റൂട്ടിന് സാധിച്ചേക്കും. ഇതേ ഫോമില്‍ രണ്ട് വര്‍ഷം കൂടി തുടര്‍ന്നാല്‍ സച്ചിന്‍ റൂട്ടിന് പിന്നിലാകാനുള്ള സാധ്യതയും ഏറെയാണ്.

അതേസമയം, ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സും അവസാനിച്ചിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ 251 റണ്‍സ് നേടിയ ഇംഗ്ലണ്ട് 482 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടലാണ് ശ്രീലങ്കക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ അസിത ഫെര്‍ണാണ്ടോയും ലാഹിരു കുമാരയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മിലന്‍ രത്‌നായകെയും പ്രഭാത് ജയസൂര്യയും രണ്ട് വിക്കറ്റ് വീതവും നേടി.

ആദ്യ ഇന്നിങ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തിരിച്ചടിയേറ്റെങ്കിലും റൂട്ടിന്റെയും യുവതാരം ഗസ് ആറ്റ്കിന്‍സണിന്റെയും ഇന്നിങ്‌സുകള്‍ തുണയായി. റൂട്ട് തന്റെ കരിയറിലെ 33ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചപ്പോള്‍ ഫസ്റ്റ് ക്ലാസിലെ ആദ്യ സെഞ്ച്വറിയാണ് ആറ്റ്കിന്‍സണ്‍ ലോര്‍ഡ്‌സില്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.

റൂട്ട് 206 പന്തില്‍ 143 റണ്‍സ് നേടിയപ്പോള്‍ 115 പന്തില്‍ 118 റണ്‍സാണ് ആറ്റ്കിന്‍സണ്‍ സ്വന്തമാക്കിയത്. ഇവര്‍ക്ക് പുറമെ ബെന്‍ ഡക്കറ്റ് (47 പന്തില്‍ 40), ഹാരി ബ്രൂക്ക് (45 പന്തില്‍ 33) എന്നിവരുടെ ഇന്നിങ്‌സും ടീമിന് തുണയായി.

ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ അഞ്ച് വിക്കറ്റ് നേടി. മിലന്‍ രത്‌നായകെ, ലാഹിരു കുമാര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ പ്രഭാത് ജയസൂര്യയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് തൊട്ടതെല്ലാം പിഴച്ചു. 196 റണ്‍സിനാണ് ടീം പുറത്തായത്. അര്‍ധ സെഞ്ച്വറി നേടിയ കാമിന്ദു മെന്‍ഡിസ് മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതി നിന്നത്. 120 പന്ത് നേരിട്ട് 74 റണ്‍സാണ് മെന്‍ഡിസ് സ്വന്തമാക്കിയത്. 23 റണ്‍സടിച്ച ദിനേഷ് ചണ്ഡിമലാണ് ലങ്കന്‍ നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ്, മാത്യൂ പോട്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ഒലി സ്‌റ്റോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ലാഹിരു കുമാര റണ്‍ ഔട്ടായപ്പോള്‍ ഷോയ്ബ് ബഷീറാണ് ശേഷിക്കുന്ന വിക്കറ്റ് തന്റെ പേരില്‍ കുറിച്ചത്.

 

Content Highlight: ENG vs SL: Joe Root completed 34th Test century