തിരുവനന്തപുരം: കേരളത്തിലെ ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
ദളിതുകളുടെയും കീഴാള വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനിൽപ്പിനും വേണ്ടി അദ്ദേഹം നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കല്ലറയിൽ 1949 ഫെബ്രുവരി രണ്ടിനായിരുന്നു അദ്ദേഹം ജനിച്ചത്.
എഴുത്തിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനയ്ക്ക് 2021ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്‍, മനുഷ്യാവകാശ സമിതി എന്നിവയ്ക്ക് നേതൃത്വം നല്‍കി. 1986 ല്‍ സീഡിയന്‍ സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു.
‘ദലിതന്‍’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്‌ക്കൊരു ചരിത്രപാഠം, കേരളചരിത്രവും സാമൂഹികരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദലിത് പാഠം, കലാപവും സംസ്‌കാരവും തുടങ്ങിയവയാണ് മറ്റു കൃതികള്‍.
Content Highlight: Dalit thinker K.K. Koch passes away