സെലൻസ്കിയെ പുടിനും, കമല ഹാരിസിനെ ട്രംപുമാക്കി ബൈഡൻ; നാക്കുപിഴയിൽ വിമർശനം
World News
സെലൻസ്കിയെ പുടിനും, കമല ഹാരിസിനെ ട്രംപുമാക്കി ബൈഡൻ; നാക്കുപിഴയിൽ വിമർശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th July 2024, 12:04 pm

വാഷിങ്ടണ്‍: നാക്കുപിഴയില്‍ വീണ്ടും വെട്ടിലായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വാഷിങ്ടണില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് പിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ ബൈഡന്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെന്നും അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് ട്രംപ് എന്നുമാണ് ബൈഡന്‍ വിശേഷിപ്പിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബൈഡന്റെ പ്രായത്തെ കുറിച്ചും ആരോഗ്യ സ്ഥിതിയെ കുറിച്ചും ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന സമയത്താണ് നാക്കുപിഴയില്‍ അദ്ദേഹം വീണ്ടും വെട്ടിലായത്.

ഉക്രൈന്‍ പ്രസിഡന്റ് വളരെ നിശ്ചയദാര്‍ഢ്യമുള്ള വ്യക്തിയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ബൈഡന്‍ പറഞ്ഞു. അടുത്തതായി ഉക്രൈന്‍ പ്രസിഡന്റ് പുടിനെ സംസാരിക്കാന്‍ വേണ്ടി ക്ഷണിക്കുന്നുവെന്നാണ് പൊതുവേദിയില്‍ ബൈഡന്‍ പറഞ്ഞത്. പിന്നാലെ തന്റെ തെറ്റ് തിരിച്ചറിഞ്ഞ ബൈഡന്‍ സെലന്‍സ്‌കിയെന്ന് തിരുത്തുകയും ചെയ്തു.

തന്റെ ആരോഗ്യ സ്ഥിതി ഉയര്‍ത്തി പ്രചരണങ്ങള്‍ നടക്കുമ്പോഴും ട്രംപിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ബൈഡന്‍ വീണ്ടും രംഗത്തത്തി. ട്രംപിനെതിരെ താന്‍ തന്നെ മത്സരിക്കുെമന്നും അദ്ദേഹത്തെ ഒരു തവണ പരാജയപ്പെടുത്തിയതിനാല്‍ അതിന് ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്നും ബൈഡന്‍ പറഞ്ഞു. വിജയം ഇനിയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബൈഡന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള ചര്‍ച്ചകളോട് പ്രതികരിച്ച് ബ്രിട്ടന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും രംഗത്തെത്തി. ബൈഡന് പ്രായമായെന്ന ചര്‍ച്ചകളെ അനുകൂലിക്കുന്നുണ്ടോ എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് ഇല്ലെന്നാണ് കെയര്‍ സ്റ്റാര്‍മര്‍ മറുപടി നല്‍കിയത്.

വരാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്ന പ്രചാരണങ്ങൾ നേരത്തെയും ബൈഡൻ തള്ളിക്കളഞ്ഞിരുന്നു. വെള്ളിയാഴ്ച എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രചരണങ്ങൾക്ക് ബൈഡൻ മറുപടി നൽകിയിരുന്നു.

ഡൊണാൾഡ് ട്രംപിനോട് തോറ്റാൽ എന്ത് തോന്നുമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് താൻ ഏറ്റവും നല്ല മത്സരാർത്ഥിയാണെന്നും ട്രംപിനെ തോൽപിക്കാൻ തനിക്കാവുമെന്നും ബൈഡൻ മറുപടി നൽകി. ട്രംപിനെ തോൽപിക്കാൻ ഏറ്റവും യോഗ്യതയുള്ള വ്യക്തി താനാണെന്നും കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാം എന്നും ബൈഡൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ നാല് അംഗങ്ങൾ ബൈഡനോട് തെരഞ്ഞെടുപ്പിൽ നിന്നും മാറിനിൽക്കാൻ ആവശ്യപ്പെട്ടന്ന് ചെയ്തെന്ന് അടുത്തിടെ റിപ്പോർട്ട് ഉണ്ടായിരുന്നു. വെള്ളിയാഴ്ച, പ്രമുഖ നേതാക്കളും അക്കാദമിക് വിദഗ്ധറും ഉൾപ്പെടെ 168 ഉയർന്ന ഡെമോക്രാറ്റിക് പാർട്ടി അനുഭാവികളുടെ ഒരു സംഘം പ്രചാരണത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ബൈഡന് ഒരു കത്ത് നൽകിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനു പിന്നാലെയാണ് താൻ എന്ത് വന്നാലും പിന്നോട്ടില്ലെന്നും ദൈവത്തിന്‌ മാത്രമേ തന്നെ പിന്തിരിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്ന പ്രസ്താവനയുമായി ബൈഡൻ രംഗത്ത് വന്നത്.

Content Highlight: Biden turns Zelensky into Putin, Kamala Harris into Trump