Entertainment
ഇനി ഏത് സിനിമയും ഈ സിനിമക്ക് ശേഷം മതിയെന്ന് ലാലേട്ടന്‍ തീരുമാനിച്ചു; ആന്റണി പെരുമ്പാവൂര്‍ പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jun 10, 09:32 am
Thursday, 10th June 2021, 3:02 pm

സിനിമാ തിരക്കുകള്‍ക്കിടയിലേക്കാണ് കൊവിഡും പ്രതിസന്ധികളും കടന്നുവന്നതെന്ന് പറയുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം കൊവിഡ് മൂലം നീട്ടിവെക്കേണ്ടി വന്നതിനെപ്പറ്റിയും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

‘ത്രീഡിയില്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ പ്രീ പ്ലാന്റ് ഒരുക്കങ്ങള്‍ ആവശ്യമായിരുന്നു ബറോസിന്. പല ഘട്ടങ്ങളിലായി വിശദമായ ചര്‍ച്ചകള്‍ നടന്നു വന്നു. സിനിമ തുടങ്ങാനുള്ള സാഹചര്യങ്ങള്‍ എത്താറായപ്പോഴാണ് കൊവിഡ് വ്യാപനം ഉണ്ടാകുന്നതും ആകെ സ്തംഭനാവസ്ഥയില്‍ എത്തുന്നതും.

വീണ്ടും സജീവമായി ദൃശ്യം 2, ആറാട്ട് എന്നീ ചിത്രങ്ങള്‍ കഴിഞ്ഞതോടെ ഇനി ഏത് സിനിമയും ഈ സിനിമക്ക് ശേഷം മതിയെന്ന് ലാലേട്ടന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് മനസ്സും ശരീരവും ബറോസിലേക്കായി. നവോദയാ സ്റ്റുഡിയോയില്‍ ഒന്നര മാസങ്ങള്‍ക്ക് മുമ്പുതന്നെ സെറ്റ് വര്‍ക്കുകള്‍ ആരംഭിച്ചിരുന്നു,’ ആന്റണി പെരുമ്പാവൂര്‍ വെള്ളിത്തിരക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിദേശ താരങ്ങളാണ് ബറോസില്‍ ഏറെയും അഭിനയിക്കുന്നതെന്നും കാസ്റ്റിംഗ് എല്ലാം നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കുന്ന ആളാണ് മോഹന്‍ലാലെന്നും ലാല്‍ സാറിന്റെ ആ സ്വഭാവം തനിക്ക് നന്നായി അറിയാമെന്നും
സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം മോഹന്‍ലാലിന്റെ മനസില്‍ മൊട്ടിട്ടിട്ട് കുറച്ചു നാളുകളായെന്നും ആന്റണി പറഞ്ഞു.

കഴിഞ്ഞ രണ്ടര വര്‍ഷത്തിന് മുന്‍പ് മാത്രമാണ് സിനിമയെക്കുറിച്ച് കുറച്ചുകൂടി ഗൗരവമായി അദ്ദേഹം കണ്ടതെന്നും ആന്റണി അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് മുപ്പത്തിയൊന്ന് ബുധനാഴ്ചയാണ് ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ച് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമരകം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ ചിത്രീകരണം നടക്കുകയായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Barroz shooting experiences shared by antony perumbavoor