പൂജ്യത്തിന് പുറത്തായാലെന്താ...കിട്ടിയത് ചരിത്രനേട്ടം; ടി-20 ചരിത്രത്തിൽ ഒന്നാമൻ ബാബർ
Cricket
പൂജ്യത്തിന് പുറത്തായാലെന്താ...കിട്ടിയത് ചരിത്രനേട്ടം; ടി-20 ചരിത്രത്തിൽ ഒന്നാമൻ ബാബർ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th May 2024, 2:56 pm

അയര്‍ലാന്‍ഡും പാക്കിസ്ഥാനും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. ഈ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം സ്വന്തമാക്കിയത്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ബാബറിനെ തേടിയെത്തിയത്. 44 വിജയങ്ങളാണ് പാകിസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ബാബര്‍ നേടിയെടുത്തത്.

ടി-20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ വിജയിച്ച ക്യാപ്റ്റന്‍, വിജയിച്ച മത്സരങ്ങളുടെ എണ്ണം എന്നീ ക്രമത്തില്‍

ബാബര്‍ അസം-45

അഷ്ഗര്‍ അഫ്ഗാന്‍-42

ഒയോണ്‍ മോര്‍ഗന്‍-42

എം.എസ് ധോണി-41

രോഹിത് ശര്‍മ-41

ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ലോര്‍കാന്‍ ടക്കര്‍ ആണ്. 34 പന്തില്‍ നിന്ന് രണ്ട് സിക്സും അഞ്ചു ഫോറും ഉള്‍പ്പെടെ 51 റണ്‍സ് നേടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്.

താരത്തിന് പുറമേ ഹാരി ഹെക്ടര്‍ 28 പന്തില്‍ നിന്ന് 32 റണ്‍സ് നേടിയപ്പോള്‍ ഗാരത് ഡിലെനി 10 പന്തില്‍ നിന്ന് 28 റണ്‍സ് നേടി പുറത്താക്കാതെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ അബ്ബാസ് അഫ്രീദി രണ്ടു വിക്കറ്റുകളും സ്വന്തമാക്കി. മുഹമ്മദ് ആമിര്‍ നസീം ഷാ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മുഹമ്മദ് റിസ്വാനും ഫഖര്‍ സമാനുമായിരുന്നു. റിസ്വാന്‍ 46 പന്തില്‍ നിന്ന് പുറത്താകാതെ നാല് സിക്സറും ആറ് ഫോറും ഉള്‍പ്പെടെ 75 റണ്‍സ് ആണ് നേടിയത്. ഫഖര്‍ സമാന്‍ 40 പന്തില്‍ നിന്ന് ആറ് സിക്‌സും ഫോറും നേടി 78 റണ്‍സാണ് സ്വന്തമാക്കിയത്.

ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 1-1 നിലയില്‍ സമനിലയില്‍ ആക്കാനും പാകിസ്ഥാന് സാധിച്ചു. മെയ് 14നാണ് പരമ്പരയിലെ അവസാന മത്സരം. ഇതില്‍ വിജയിക്കുന്നവര്‍ ആയിരിക്കും സീരിസ് ജേതാക്കള്‍ ആവുക.

Content Highlight: Babar Azam create a new record in T20