പ്രവാചകനിന്ദ കേസില്‍ പാക്ക് കോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീബി കാനഡയിലെത്തി
World News
പ്രവാചകനിന്ദ കേസില്‍ പാക്ക് കോടതി കുറ്റവിമുക്തയാക്കിയ ആസിയ ബീബി കാനഡയിലെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th May 2019, 3:13 pm

ഇസ്‌ലാബാദ്: പ്രവാചകനിന്ദാക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും പിന്നീട് മോചിതയുമായ
പാക്കിസ്ഥാനിലെ ക്രിസ്തീയ വനിത ആസിയ ബീബി പാക്കിസ്ഥാന്‍ വിട്ട് കാനഡയില്‍ എത്തി. അവരുടെ അഭിഭാഷകനും ഇത് സ്ഥിരീകരിച്ചു.

ആസിയ ബീവിയെ പാക്കിസ്ഥാന്‍ കോടതി മോചിപ്പിച്ച് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ കാനഡയില്‍ എത്തിയത്.

പാക്കിസ്ഥാനി ടി.വി ചാനലുകളും മറ്റ് സ്രോതസുകളും ബീബി രാജ്യം വിട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ വിദേശ കാര്യമന്ത്രാലയം ഇതുവരെ ഔദ്യോഗിക സ്ഥിരികരണം നല്‍കിയിട്ടില്ലെന്ന് റോയ്‌റ്റേഴ്‌സ് വ്യക്തമാക്കി.

കേസില്‍ നിന്നും മോചിക്കപ്പെട്ടിട്ടും ആസിയ ബീബിക്ക് രാജ്യം വിടാനായിട്ടില്ലെന്ന് മുന്‍പ് സുഹൃത്തും സാമൂഹ്യ പ്രവര്‍ത്തകനുമായ അമന്‍ ഉല്ല ആരോപിച്ചിരുന്നു.

കാനഡയിലുളള സഹോദരിയുടെ അടുത്തേക്ക് പോകാനായിരുന്നു ആസിയയുടെ പദ്ധതി. എന്നാല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ല. ഭക്ഷണത്തിന് വേണ്ടി മാത്രമാണ് വീടിന്റെ വാതില്‍ തുറക്കുന്നത്. ബാക്കി മുഴുവന്‍ സമയവും വീടിനകത്താണെന്നും അമന്‍ പറഞ്ഞിരുന്നു

മുഹമ്മദ് നബിയെ അപമാനിച്ചുവെന്നാരോപിച്ചാണ് ആസിയ ബീബിയ്ക്ക് വധശിക്ഷ വിധിച്ചത്. പാകിസ്ഥാനിലെ ഏറ്റവും ചെറിയ ന്യൂനപക്ഷമായ ക്രൈസ്തവ സമുദായത്തില്‍പ്പെട്ട, കര്‍ഷകത്തൊഴിലാളിയായ ബീബിക്കെതിരെ ഇസ്ലാം മതനിന്ദ ആരോപിച്ചത് അവരോടൊപ്പം തൊഴില്‍ ചെയ്യുന്ന മുസ്ലിം സ്ത്രീകളായിരുന്നു. ഇരുകൂട്ടരും തമ്മില്‍, വെള്ളം കുടിക്കാനുപയോഗിക്കുന്ന ഗ്ലാസ്സിനെച്ചൊല്ലിയുണ്ടായ വാക്തര്‍ക്കത്തില്‍ ആസിയ പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുംവിധം സംസാരിച്ചു എന്ന് മറുപക്ഷം ആരോപിക്കുകയായിരുന്നു.