കാറ്റോടുകൂടിയ ശക്തമായ മഴ തുടരും; നാളെ ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് ജില്ലകള്‍ യെല്ലോ അലെര്‍ട്ട്
Kerala News
കാറ്റോടുകൂടിയ ശക്തമായ മഴ തുടരും; നാളെ ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് ജില്ലകള്‍ യെല്ലോ അലെര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th July 2022, 6:25 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും കാറ്റോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍
യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ ഇടുക്കി, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ടുള്ളത്.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കാറ്റ് മൂലമുള്ള അപകടങ്ങളെ കരുതിയിരിക്കണം
താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നര്‍ദേശമുണ്ട്.

ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍. കുറ്റ്യാടി, മൂഴിയാര്‍, പൊന്മുടി തുടങ്ങിയ വൈദ്യുതി അണക്കെട്ടുകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലാണ്.
മീങ്കര ജലസേചന അണക്കെട്ടിന് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നെയ്യാര്‍, മംഗലം ജലസേചന അണക്കെട്ടുകളില്‍ ബ്ലൂ അലെര്‍ട്ട് പ്രഖ്യാപിച്ചു.

മലങ്കര, ശിരുവാണി, കുറ്റ്യാടി, കല്ലട, കാരാപ്പുഴ, കാഞ്ഞിരപ്പുഴ, പീച്ചി, മണിയാര്‍, ഭൂതത്താന്‍കെട്ട്, മൂലത്തറ, പഴശ്ശി അണക്കെട്ടുകളില്‍ നിന്നും വെള്ളം ഒഴുക്കിവിടുന്നുണ്ട്. സമീപവാസികള്‍ ജാഗ്രത പാലിക്കണം.
നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.75 അടിയിലെത്തി നില്‍ക്കുന്നു.

മഴ തുടര്‍ന്ന് താങ്ങാവുന്ന ഏറ്റവും ഉയര്‍ന്ന 136.60 അടിയിലേക്ക് ജലനിരപ്പെത്തുകയാണെങ്കില്‍ സ്പില്‍വേയിലൂടെ തമിഴ്നാടിന്റെ ഭാഗത്തു നിന്നും ജലം പുറത്തേക്ക് ഒഴുക്കിവിട്ടേക്കാം. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

വിവിധ ജില്ലകളിലായി 23 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഈ ക്യാമ്പുകളിലായി 1485 പേരെ പാര്‍പ്പിച്ചിരിക്കുന്നതില്‍ 527 പുരുഷന്മാരും 637 സ്ത്രീകളും 421 കുട്ടികളുമാണുള്ളത്.
മഴക്കെടുതിയില്‍ 81 വീടുകള്‍ പൂര്‍ണമായും 1278 വീടുകള്‍ ഭാഗികമായും നശിച്ചു. 23 പേരാണ് ഇതുവരെ മരണപ്പെട്ടത്. 11 പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. മൂന്ന് പേരെ കാണാതെയായിട്ടുണ്ട്.

Content Highlights: According to the Central Meteorological Department, heavy rains with winds will continue in the state for the next few days