'ചാന്ദ്രയാന്‍ 2 വിന് ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല; പക്ഷെ ആദിത്യ താക്കറെ മന്ത്രാലയത്തിന്റെ ആറാം നിലയില്‍ എത്തും'; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ശിവസേന
Maharashtra Election
'ചാന്ദ്രയാന്‍ 2 വിന് ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല; പക്ഷെ ആദിത്യ താക്കറെ മന്ത്രാലയത്തിന്റെ ആറാം നിലയില്‍ എത്തും'; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th September 2019, 8:20 pm

മുംബൈ: ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ പുത്രന്‍ ആദിത്യ താക്കറെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. മഹാരാഷ്ട്രയിലെ വര്‍ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് സ്ഥാനാര്‍ത്ഥിത്വം. താക്കറെ കുടുബത്തില്‍ നിന്നും ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നയാളാണ് ആദിത്യ താക്കറെ. ആദിത്യ താക്കറെയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ശിവസേന അദ്ദേഹത്തെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

‘ ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണ്.
എന്നെ സംബന്ധിച്ച് ഇത് പ്രധാനപ്പെട്ടതും ചരിത്രപരവുമായ നിമിഷമാണ്. എനിക്കെതിരെ ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാം. അത് അവരുടെ അവകാശമാണ്. നിങ്ങള്‍ എന്നെ നിരാശപ്പെടുത്തില്ലെന്ന ഉറുപ്പുള്ളതിനാല്‍ എനിക്ക ഭയമില്ല’ ആദിത്യ താക്കറെ വ്യക്തമാക്കി.

1966 ല്‍ ബാല്‍ താക്കറെ ശിവസേന രൂപീകരിച്ച ശേഷം മഹാരാഷ്ട്രയിലെ ഏറ്റവും രാഷ്ട്രീയ സ്വാധീനമുള്ള കുടുംബങ്ങളിലൊന്നായ താക്കറെ കുടുംബത്തിലെ ഒരു അംഗവും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ഭരണഘടനാ പദവി വഹിക്കുകയോ ചെയ്തിട്ടില്ലെന്നും ആദിത്യ താക്കറെ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചാന്ദ്രയാനെ ഉപമിച്ചുകൊണ്ടായിരുന്നു ആദിത്യ താക്കറെയെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനം മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചത്.

‘ചില സാങ്കേതിക തകരാറുകള്‍ കാരണം ചന്ദ്രയാന്‍ 2 ന് ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല, എന്നാല്‍ മകന്‍ (ആദിത്യ താക്കറെ) ഒക്ടോബര്‍ 21 ന് മന്ത്രാലയത്തിന്റെ (മുഖ്യമന്ത്രിയുടെ ഓഫീസ്) ആറാം നിലയില്‍ എത്തുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും ”എന്നായിരുന്നു സഞ്ജയ് റാവത്ത് പറഞ്ഞു.

സംസ്ഥാനത്ത് സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് ബി.ജെ.പിക്കെതിരെ ശിവസേന ചരടുവലിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള പ്രഖ്യാപനം. 50-50 ഫോര്‍മുലയാണ് ശിവസേന മുന്നോട്ട് വെച്ചത്. ഇരു കക്ഷികളും 135 സീറ്റുകള്‍ വീതം മത്സരിക്കും. ബാക്കി 18 സീറ്റുകള്‍ ചെറിയ സഖ്യകക്ഷികള്‍ക്ക് വിട്ടുകൊടുക്കും. എന്നിരുന്നാലും, രണ്ട് പ്രധാന പങ്കാളികള്‍ക്കിടയില്‍ സീറ്റുകള്‍ തുല്യമായി വിഭജിക്കരുതെന്നാണ് ബി.ജെ.പിയുടെ നിലപാട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ