national news
വിഗ്രഹ നിമജ്ജനത്തിനായി 150 വര്‍ഷം പഴക്കമുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങി; വിഷവാതകം ശ്വസിച്ച് എട്ട് പേര്‍ മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
6 days ago
Friday, 4th April 2025, 7:53 am

ജയ്പൂര്‍: മധ്യപ്രദേശില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ എട്ട് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. 150 വര്‍ഷം പഴക്കമുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിയ ആളുകളാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ മധ്യപ്രദേശിലെ കൊണ്ടാവത്ത് ഗ്രാമത്തിലാണ് സംഭവം.

മോഹന്‍ (55), അനില്‍ പട്ടേല്‍ (30), ശരണ്‍ സുഖ്റാം (30), അര്‍ജുന്‍ (35), ഗജാനന്ദ് (25), ബലിറാം (36), രാകേഷ് (22), അജയ് (25) എന്നിവരാണ് മരിച്ചത്.

ഗംഗോര്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള വിഗ്രഹ നിമജ്ജനത്തിനായി കിണര്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്. ഗ്രാമത്തിലുള്ളവര്‍ തന്നെയാണ് ഇതിനായി കിണറ്റിനുള്ളിലേക്ക് ഇറങ്ങിയത്.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള കിണറിലെ ചെളി നീക്കാനായിരുന്നു ഗ്രാമവാസികളുടെ ശ്രമം. കിണറ്റിനുള്ളിലേക്ക് ആദ്യം ഇറങ്ങിയ അഞ്ച് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ മറ്റു മൂന്ന് പേര്‍ കൂടി കിണറിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍ എട്ട് പേരും മരണപ്പെടുകയായിരുന്നു.

കിണറില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ ഏകദേശം നാല് മണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നടന്നിട്ടുണ്ട്. പൊലീസ്, എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടത്തിന് പിന്നാലെ എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ സ്ഥലത്തെത്തിയെങ്കിലും ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

നിലവില്‍ എട്ട് മൃതദേഹങ്ങളും കിണറ്റില്‍ നിന്ന് പുറത്തെടുത്തു. കിണറിലെ വിഷവാതകം ശ്വാസംമുട്ടലിനും മുങ്ങിമരണത്തിനും കാരണമായെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് കിണര്‍ അടച്ചുപൂട്ടിയെന്നാണ് വിവരം.

വര്‍ഷങ്ങളായി ഉപയോഗിക്കാതിരുന്നത് കിണറിനുള്ളില്‍ വിഷവാതകം രൂപപ്പെടാന്‍ കാരണമായിട്ടുണ്ടാകാമെന്ന് ഖണ്ട്വ കളക്ടര്‍ ഷവ് ഗുപ്ത പറഞ്ഞു.

അപകടത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Content Highlight: 8 people die after inhaling toxic gas while cleaning 150-year-old well