| Saturday, 20th August 2022, 2:16 pm

ഈ മത്സരം അവര്‍ക്കുള്ളതാണ്; രണ്ടാം ഏകദിനത്തിന് മുന്നോടിയായി ആരാധകരുടെ മനം കവര്‍ന്ന് സിംബാബ്‌വെ ക്രിക്കറ്റ് ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്‌വെ രണ്ടാം ഏകദിന മത്സരത്തിന് മുന്നോടിയായി ആരാധകരുടെ മനം കവര്‍ന്ന് സിംബാബ്‌വെ ക്രിക്കറ്റ് ലീഗ്. രണ്ടാം മത്സരം രാജ്യത്തെ കാന്‍സര്‍ ബാധിച്ചയാളുകള്‍ക്ക് ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ് സിംബാബ്‌വെ ക്രിക്കറ്റ് ടീം.

അതിനായി ഗ്രൗണ്ടിലെത്തുന്ന കാണികളോട് ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിക്കാനും ടീം ആവശ്യപ്പെട്ടിരുന്നു. ചൈല്‍ഡ്ഹുഡ് കാന്‍സര്‍ ബാധിച്ചവര്‍ക്കാണ് സിംബാബ്‌വെ ക്രിക്കറ്റ് മത്സരം ഡെഡിക്കേറ്റ് ചെയ്യുന്നത്.

‘സിംബാബ്്‌വെ ക്രിക്കറ്റ് ഇന്ത്യക്കെതിരെയുള്ള രണ്ടാം ഏകദിനം വഴി സിംബാബ്വെയിലെ ക്യാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നു. നിങ്ങള്‍ ഓറഞ്ച് ധരിച്ച് ഈ സംരംഭത്തിന് നിങ്ങളുടെ പിന്തുണ അറിയിക്കണം’ സിംബാബ്‌വെ ക്രിക്കറ്റ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ആദ്യ മത്സരത്തിന് വേദിയായ ഹരാരെ ക്രിക്കറ്റ് സ്റ്റേഡിയം തന്നെയാണ് രണ്ടാം മത്സരത്തിനും വേദിയാകുന്നത്. ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യക്ക് മുമ്പില്‍ പതറി നില്‍ക്കുകയാണ്. മൂന്ന് മത്സരങ്ങളുള്ള പര്യടനത്തില്‍ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.

പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ സിംബാബ്‌വെക്ക് ഈ മത്സരം വിജയിച്ചെ മതിയാവൂ. ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ വെറും 189 റണ്‍സില്‍ പുറത്താക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മറുപടി ബാറ്റിങ്ങിനിറിങ്ങിയ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിക്കുകയായിരുന്നു. ഓപ്പണിങ്ങിനിറങ്ങിയ വെറ്ററന്‍ താരം ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും അര്‍ധസെഞ്ച്വറികള്‍ നേടിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 72 പന്ത് നേരിട്ട് 82 റണ്‍സുമായി അറ്റാക്ക് ചെയ്താണ് ഗില്‍ കളിച്ചതെങ്കില്‍ ധവാന്‍ സേഫ് ഗെയിമായിരുന്നു കളിച്ചത്.

ബൗളിങ്ങില്‍ ഏറെ നാളുകള്‍ക്ക് ശേഷം ക്രിക്കറ്റ് മൈതാനത്ത് തിരിച്ചെത്തിയ ദീപക് ചഹറാണ് സിംബാബ്‌വെയുടെ നടുവൊടിച്ചത്. ഏഴ് ഓവറില്‍ 27 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റാണ് അദ്ദേഹം കൊയ്തത്. വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ സിംബാബ്വെയുടെ ടോപ് ഓര്‍ഡറിലെ ആദ്യ മൂന്ന് ബാറ്റര്‍മാരെയാണ് അദ്ദേഹം പുറത്താക്കിയത്. സ്പിന്നര്‍ അക്സര്‍ പട്ടേലും മൂന്ന് വിക്കറ്റ് നേടിയിരുന്നു.

രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് തന്നെ നേടാന്‍ സാധിക്കും.

Content Highlight: Zimbabwe cricket is winning hearts by dedicating match to childhood cancer patients

We use cookies to give you the best possible experience. Learn more