Sports News
നഷ്ടപ്പെടുന്നത് ബാബറിന് ഇതിഹാസം രചിക്കാനുള്ള അവസരം; പാകിസ്ഥാനെതിരെ ടീം പ്രഖ്യാപിച്ച് സിംബാബ്‌വേ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 19, 10:55 am
Tuesday, 19th November 2024, 4:25 pm

പാകിസ്ഥാനെതിരെ നടക്കുന്ന വൈറ്റ് ബോള്‍ പരമ്പരകള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് സിംബാബ്‌വേ. പാകിസ്ഥാന്റെ സിംബാബ്‌വേ പര്യടനത്തിലെ ഏകദിന – ടി-20 സ്‌ക്വാഡാണ് ആതിഥേയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ക്രെയ്ഗ് ഇര്‍വിനെ ഏകദിന ടീമിന്റെ നായകനാക്കും സിക്കന്ദര്‍ റാസയെ ടി-20 ടീമിന്റെ ചുമതലയേല്‍പിച്ചുമാണ് സിംബാബ്‌വേ പോരാട്ടത്തിന് കോപ്പുകൂട്ടുന്നത്. മൂന്ന് ഏകദിനവും അത്ര തന്നെ ടി-20യുമാണ് പാകിസ്ഥാന്‍ സിംബാബ്‌വേയിലെത്തി കളിക്കുക. ഇതില്‍ ഏകദിന പരമ്പരയാണ് ആദ്യം.

 

ക്രെയ്ഗ് ഇര്‍വിനിന്റെ അനുഭവസമ്പത്ത് തന്നെയാണ് ഷെവ്‌റോണ്‍സ് ഏകദിന ടീമിന്റെ കരുത്ത്. ഒപ്പം സിക്കന്ദര്‍ റാസയും ഷോണ്‍ വില്യംസും ഉള്‍പ്പെടുന്ന മികച്ച ഓള്‍ റൗണ്ടര്‍മാരും ബ്ലെസിങ് മുസരബാനിയും റിച്ചാര്‍ഡ് എന്‍ഗരാവയും അടങ്ങുന്ന ബൗളിങ് നിരയും ടീമിന് മുതല്‍ക്കൂട്ടാകും.

മൂന്ന് അണ്‍ക്യാപ്ഡ് താരങ്ങളെയും സിംബാബ്‌വേ സ്‌ക്വാഡിന്റെ ഭാഗമാക്കിയിട്ടുണ്ട്. ട്രെവര്‍ ഗ്വാന്‍ഡു, താഷിങ്ക മുസേകിവ, ടിനോടെന്റ മപോസ എന്നിവരാണ് അന്താരാഷ്ട്ര അരങ്ങേറ്റം സ്വപ്‌നം കണ്ട് സ്‌ക്വാഡിന്റെ ഭാഗമായവര്‍.

റയാന്‍ ബേള്‍, വെസ്‌ലി മധേവെരെ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ റാസക്ക് കീഴില്‍ അണിനിരക്കും എന്നതാണ് ടി-20 സ്‌ക്വാഡിന്റെ പ്രത്യേകത. ടി-20 സ്‌ക്വാഡിലും അണ്‍ക്യാപ്ഡ് താരങ്ങളെ സാന്നിധ്യമുണ്ട്.

ബാബര്‍ അസം ഇല്ലാത്ത പാകിസ്ഥാന്‍

സൂപ്പര്‍ താരം ബാബര്‍ അസം ഇല്ലാതെയാണ് പാകിസ്ഥാന്‍ സിംബാബ്‌വേയില്‍ പര്യടനത്തിലെത്തുന്നത്. രണ്ട് പരമ്പരയിലും അസം പാകിസ്ഥാന്റെ ഭാഗമല്ല.

അന്താരാഷ്ട്ര ടി-20യില്‍ ചരിത്ര നേട്ടം കുറിക്കാനുള്ള അവസരം കയ്യകലത്ത് നില്‍ക്കവെയാണ് ബാബര്‍ അസം സിംബാബ്‌വേ പര്യടനത്തിന്റെ ഭാഗമല്ലാതെ പോയത് എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. ഇതോടെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുധികം റണ്‍സ് നേടുന്ന താരം എന്ന നേട്ടം സ്വന്തമാക്കാന്‍ ബാബര്‍ ഇനിയും കാത്തിരിക്കണം.

ഈ നേട്ടത്തില്‍ വിരാട് കോഹ്‌ലിയെ മറികടന്ന് ബാബര്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പ്രകടനത്തിന് പിന്നാലെയാണ് താരം വിരാടിനെ മറികടന്നത്.

ഒന്നാം സ്ഥാനത്തുള്ള രോഹിത് ശര്‍മയെ മറികടക്കാന്‍ 39 റണ്‍സ് മാത്രമാണ് ബാബറിന് വേണ്ടിയിരുന്നത്. ഒരുപക്ഷേ സിംബാബ്‌വേക്കെതിരായ പര്യടനത്തില്‍ താരമുണ്ടായിരുന്നെങ്കില്‍ ഈ റെക്കോഡ് ബാബറിന്റെ പേരില്‍ ഉറപ്പായും കുറിപ്പെടുമായിരുന്നു.

പാകിസ്ഥാനെതിരായ സിംബാബ്‌വേയുടെ ഏകദിന സ്‌ക്വാഡ്

ക്രെയ്ഗ് ഇര്‍വിന്‍ (ക്യാപ്റ്റന്‍), ഫറാസ് അക്രം, ബ്രയന്‍ ബെന്നറ്റ്, ജോയ്ലോര്‍ഡ് ഗുംബി, ട്രെവര്‍ ഗ്വാന്‍ഡു, ക്ലൈവ് മദാന്‍ദെ, ടിനോടെന്റ മപോസ, താഡിവനാഷെ മരുമാനി, ബ്രാന്‍ഡന്‍ മവൂറ്റ, താഷിങ്ക മുസെകിവ, ബ്ലെസിങ് മുസരബാനി, ഡിയോണ്‍ മിയേഴ്സ്, റിച്ചാര്‍ഡ് എന്‍ഗാരാവ, സിക്കന്ദര്‍ റാസ, ഷോണ്‍ വില്യംസ്

പാകിസ്ഥാനെതിരായ സിംബാബ്‌വേയുടെ ടി-20 സ്‌ക്വാഡ്

സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഫറാസ് അക്രം, ബ്രയന്‍ ബെന്നറ്റ്, റയാന്‍ ബേള്‍, ട്രെവര്‍ ഗ്വാന്‍ഡു, ക്ലൈവ് മദാന്‍ഡെ, വെസ്‌ലി മധേവെരെ, ടിനോടെന്റ മപോസ, താഡിവാനഷെ മരുമാനി, വെല്ലിങ്ടണ്‍ മസകാദ്സ, ബ്രാന്‍ഡന്‍ മവൂറ്റ, താഷിങ്ക മുസെകിവ, റിച്ചാര്‍ഡ് എന്‍ഗരാവ, ബ്ലെസിങ് മുസരബാനി, ഡിയോണ്‍ മയേഴ്‌സ്.

 

 

Content highlight: Zimbabwe announced squad for ODI, T20 series against Pakistan