| Thursday, 7th March 2024, 1:56 pm

ഇന്ത്യയെ അടിച്ചുതകര്‍ത്ത് ഇവൻ നേടിയത് ചരിത്രനേട്ടം; 23 വര്‍ഷത്തെ ഹെയ്ഡന്റെ റെക്കോഡും ഇവൻ തകർത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇംഗ്ലണ്ട് ബാറ്റിങ് നിരയില്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് സാക്ക് ക്രോളി നടത്തിയത്. 108 പന്തില്‍ 79 റണ്‍സ് നേടിക്കൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 11 ഫോറുകളും ഒരു സിക്‌സുമാണ് സാക്കിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

മത്സരത്തിന്റെ 38 ആം ഓവറില്‍ ഇംഗ്ലണ്ട് സ്‌കോര്‍ 137ല്‍ നില്‍ക്കേയാണ് താരം പുറത്തായത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ക്ലീന്‍ ബൗഡായാണ് താരം പവലിയനിലേക്ക് മടങ്ങിയത്.

ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും ഇംഗ്ലണ്ട് താരത്തിന് സാധിച്ചു. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നാല് തവണ 50+ സ്‌കോര്‍ ചെയ്യുന്ന താരമെന്ന നേട്ടമാണ് സാക്ക് ക്രാളി സ്വന്തമാക്കിയത്. 79, 76, 73, 66 എന്നിങ്ങനെയാണ് സാക്ക് ഇന്ത്യക്കെതിരെയുള്ള പരമ്പരയില്‍ ഇതിനോടകം 50+ റണ്‍സ് നേടിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഓസ്‌ട്രേലിയന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍ ആയിരുന്നു. 2001ല്‍ നടന്ന ടെസ്റ്റ് പരമ്പരയിലാണ് ഹെയ്ഡന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

അതേസമയം ആദ്യ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 3-1 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കിയിരുന്നു. അവസാന മത്സരം വിജയിച്ചുകൊണ്ട് തലയുയര്‍ത്തി മടങ്ങാനാവും ഇംഗ്ലീഷ് പരമ്പര ലക്ഷ്യമിടുക.

Content Highlight: Zak Crawley create a new record against India

We use cookies to give you the best possible experience. Learn more