രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലായിരിക്കാം, എന്നാല്‍ ഈ സീസണ്‍ ഓര്‍മിക്കപ്പെടാന്‍ പോകുന്നത് ഇവന്റെ പേരില്‍
IPL
രാജസ്ഥാന്‍ പ്ലേ ഓഫ് കാണില്ലായിരിക്കാം, എന്നാല്‍ ഈ സീസണ്‍ ഓര്‍മിക്കപ്പെടാന്‍ പോകുന്നത് ഇവന്റെ പേരില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th May 2023, 3:38 pm

 

ഐ.പി.എല്‍ 2023ല്‍ രാജസ്ഥാന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് മേല്‍ കിരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എസ്.എം.എസ്സില്‍ വിജയിച്ചുകയറിയത്. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും തോല്‍ക്കാനായിരുന്നു പിങ്ക് സിറ്റിയുടെ വിധി.

ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ശേഷിക്കുന്ന മൂന്ന് മത്സരത്തിലും മികച്ച വിജയം കാഴ്ചവെച്ചാല്‍ ഒരുപക്ഷേ പോയിന്റ് ടേബിളിലെ നാലാം സ്ഥാനക്കാരായി രാജസ്ഥാന് പ്ലേ ഓഫിന് യോഗ്യത നേടാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആ പ്രതീക്ഷക്ക് വകയില്ല എന്നാണ് ഉറച്ച ഹല്ലാ ബോല്‍ ആരാധകര്‍ പോലും വിശ്വസിക്കുന്നത്.

കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രാജസ്ഥാന് ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന പല മികച്ച പ്രകടനങ്ങളും പിറവിയെടുത്തിരുന്നു. ജോസ് ബ്ടലറിന്റെയും സഞ്ജുവിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങും യൂസ്വേന്ദ്ര ചഹലിന്റെ മാജിക്കല്‍ സ്‌പെല്ലും അതിന് ഉദാഹരണങ്ങളാണ്.

നാല് ഓവറില്‍ വെറും 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ചഹല്‍ നേടിയത്. അമോല്‍പ്രീസ് സിങ്, രാഹുല്‍ ത്രിപാഠി, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഹെന്റിച്ച് ക്ലാസന്‍ എന്നിവരാണ് കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ് ഹോള്‍ഡറിന് മുമ്പില്‍ വീണത്.

സീസണിലെ 11 മത്സരത്തില്‍ നിന്നും 17 വിക്കറ്റാണ് ചഹല്‍ സ്വന്തമാക്കിയത്. 19.41 എന്ന ആവറേജിലും 8.08 എന്ന എക്കോണമിയിലുമാണ് താരം വിക്കറ്റ് വീഴ്ത്തിയത്. നാല് വിക്കറ്റ് നേട്ടം രണ്ട് തവണ സ്വന്തമാക്കിയ ചഹലിന്റെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ 17/4 ആണ്.

കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഐ.പി.എല്ലിന്റെ ചരിത്രത്തിലേക്കാണ് ചഹല്‍ നടന്നുകയറിയത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ചെന്നൈ ലെജന്‍ഡ് ഡ്വെയ്ന്‍ ബ്രാവോക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ചഹല്‍ ഇപ്പോള്‍. 183 വിക്കറ്റാണ് ഇരുവര്‍ക്കുമുള്ളത്.

ബ്രാവോയേക്കാള്‍ ഇരുപതോളം മത്സരം കുറവ് കളിച്ചാണ് ചഹല്‍ താരത്തിനൊപ്പമെത്തിയത്. 161 മത്സരത്തിലെ 158 ഇന്നിങ്‌സില്‍ നിന്നാണ് ബ്രാവോ 183 എന്ന മാജിക്കല്‍ നമ്പറിലെത്തിയതെങ്കില്‍ 142 മത്സരത്തിലെ 141 ഇന്നിങ്‌സില്‍ നിന്നാണ് ചഹല്‍ ഒന്നാമതെത്തിയത്.

ബ്രാവോയേക്കാള്‍ ഒരു ഓവര്‍ കുറവ് മാത്രമാണ് ചഹല്‍ എറിഞ്ഞിട്ടുള്ളത്. എന്നാല്‍ 400ലധികം റണ്‍സ് കുറവാണ് താരം വഴങ്ങിയതും. 4359 റണ്‍സാണ് ബ്രാവോ തന്റെ ഐ.പി.എല്‍ കരിയറില്‍ വിട്ടുകൊടുത്തതെങ്കില്‍ ചഹല്‍ വഴങ്ങിയത് വെറും 3954 റണ്‍സ് മാത്രമാണ്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനക്കാരില്‍ 4000ല്‍ കുറവ് റണ്‍സ് വഴങ്ങിയതും ചഹല്‍ മാത്രമാണ്.

 

 

രാജസ്ഥാന് ഈ സീസണില്‍ ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ നിന്നും വെറും ഒറ്റ വിക്കറ്റ് മാത്രം നേടിയാല്‍ ബ്രാവോയെ മറികടന്ന് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ കിരീടം ചൂടാനും ചഹലിന് സാധിക്കും. ആ ചരിത്രനേട്ടത്തിനായാണ് രാജസ്ഥാന്‍ ആരാധകര്‍ കാത്തിരിക്കുന്നതും.

Content Highlight: Yuzvendra Chahal shared the top spot with Bravo in the list of wicket takers