2015 ലോകകപ്പില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചതാണ്; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍
Sports News
2015 ലോകകപ്പില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചതാണ്; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th July 2024, 7:09 pm

സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ 2024 ടി-20 ലോകകപ്പ് സ്വന്തമാക്കിയിരുന്നു. 2007ല്‍ ഇന്ത്യ എം.എസ്. ധോണിയുടെ നേതൃത്വത്തിലായിരുന്നു ആദ്യമായി കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമായിരുന്നു മുന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ യുവരാജ് സിങ് പുറത്തെടുത്തത്.

എന്നാല്‍ 2011ല്‍ ക്യാന്‍സര്‍ ബാധിതനായതോടെ തന്റെ ക്രിക്കറ്റ് കരിയറില്‍ ഒരു വര്‍ഷത്തെ ബ്രേക്കാണ് താരത്തിന് ഉണ്ടായത്. ശേഷം 2012ന് ശേഷം താരത്തിന് വലിയ അവസരങ്ങളൊന്നും ടീമില്‍ ലഭിച്ചില്ല.

2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് യുവരാജ് സിങ് തന്റെ അവസാന ഏകദിനം കളിച്ചത്. അതേ വര്‍ഷം തന്നെ ഇംഗ്ലണ്ടിനെതിരെ 150 റണ്‍സ് നേടി ഏകദിന ഫോര്‍മാറ്റില്‍ തന്റെ ഉയര്‍ന്ന സ്‌കോറും താരം രേഖപ്പെടുത്തി.

ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് തന്നെ ഒഴുവാക്കിയതിനെക്കുറിച്ച് ന്യൂസ് 18നോട് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുവരാജ് സിങ്.

‘ഞാന്‍ തിരിച്ചുവരവ് നടത്തിയപ്പോള്‍ വിരാട് കോഹ്‌ലി എന്നെ പിന്തുണച്ചു. അദ്ദേഹത്തിന്റെ സഹായത്താല്‍ ഞാന്‍ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നു. എന്നിരുന്നാലും, 2019 ലോകകപ്പില്‍ സെലക്ടര്‍മാര്‍ക്ക് എന്നോട് താല്‍പ്പര്യമില്ലെന്ന് എന്നോട് പറഞ്ഞത് എം.എസ്. ധോണിയാണ്, 2011ലെ ലോകകപ്പ് വരെ അദ്ദേഹം എന്നെ വളരെയധികം വിശ്വസിച്ചിരുന്നു. ഞാനായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കളിക്കാരന്‍.

എന്നാല്‍, ക്യാന്‍സര്‍ ഭേദമായി ടീമില്‍ തിരിച്ചെത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 2015 ലോകകപ്പില്‍ നിന്ന് എന്നെ ഒഴിവാക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ധോണി മാറി, പക്ഷേ ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ക്ക് എല്ലാം ഒരുപോലെ കൊണ്ടുപോകണം. എനിക്ക് മനസിലാക്കാന്‍ കഴിയും. ടീമിന്റെ പ്രകടനമാണ് പ്രധാനം,’ അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.

 

 

Content Highlight: Yuvaraj Singh Talking About His Cricket Career