ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ശരണം വിളിയുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍; ശരണം വിളി ഒരുപാട് കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങി പിണറായി
Kerala News
ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ശരണം വിളിയുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍; ശരണം വിളി ഒരുപാട് കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങി പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd December 2018, 11:48 am

ചെങ്ങന്നൂര്‍: പ്രളയബാധിതര്‍ക്കായുള്ള കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐ.എച്ച്.ആര്‍.ഡി എന്‍ജിനിയറിംഗ് കോളജിലേക്ക് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു.

ചെങ്ങന്നൂര്‍ മുളക്കുഴിയില്‍ വെച്ച് യുവമോര്‍ച്ചാ പ്രവര്‍ത്തര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി സംസാരിക്കുന്ന വേദിയ്ക്ക് പുറത്ത് യുവമോര്‍ച്ചക്കാര്‍ പ്രതിഷേധിച്ചത്.

ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജില്‍ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരം തുടങ്ങിയപ്പോള്‍ കോളേജിന്റെ മതില്‍കെട്ടിന് പുറത്ത് ഒരു കൂട്ടം ബി.ജെ.പിക്കാര്‍ മുദ്രാവാക്യം വിളി തുടങ്ങുകയായിരുന്നു. ശരണം വിളിച്ചായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.


Dont Miss സുരേന്ദ്രന്‍ കരുതിയിരുന്നത് കേസ് വന്നാല്‍ അറസ്റ്റ് ചെയ്യില്ലെന്നും പ്രൊഡക്ഷന്‍ വാറണ്ടൊന്നും ഹാജരാക്കില്ലെന്നുമായിരിക്കും; വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍


എന്നാല്‍ ശരണം വിളി താന്‍ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പ്രസംഗം തുടങ്ങുകയായിരുന്നു. പ്രതിഷേധക്കാരായ സ്ത്രീകളടക്കമുള്ള യുവമോര്‍ച്ചാ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി വേദിയില്‍ നിന്ന് എഴുന്നേറ്റ് സംസാരം തുടങ്ങിയ ഉടനെയായിരുന്നു സ്വാമി ശരണം അയ്യപ്പശരണം എന്ന് മുദ്രാവാക്യം വിളിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകരും ബി.ജെ.പിക്കാരും പ്രതിഷേധിച്ചത്.

മുഖ്യമന്ത്രിയുടെ പരിപാടിയുടെ വേദിയിലേക്ക് മാര്‍ച്ച് നടത്തിയ ബി.ജെ.പി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വേദിക്ക് സമീപം വെച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. വേദിക്ക് സമീപത്തേക്ക് പൊലീസ് ആരേയും അനുവദിച്ചിരുന്നില്ല.