| Thursday, 27th January 2022, 8:05 pm

ശബരിമലക്ക് പോകാന്‍ തയ്യാറെടുത്ത പൊലീസുകാരന് താടിവെക്കാം; എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് മതേതരത്വം: പി.കെ. ഫിറോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എസ്.പി.സി യൂണിഫോമില്‍ ഹിജാബ് അനുവദിക്കാനാവില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ പി.കെ. ഫിറോസ്. എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് മതേതരത്വം കൊണ്ടുള്ള വിവക്ഷ എന്ന് അദ്ദേഹം പറഞ്ഞു.

പട്ടാളത്തിലും പൊലീസിലും സിഖുകാര്‍ക്ക് അവരുടെ വിശാസം മാനിച്ചു തലപ്പാവ് ധരിക്കാന്‍ അനുമതിയുള്ള രാജ്യമാണ് നമ്മുടേത്. പൊലീസുകാര്‍ക്ക് താടിവെക്കാന്‍ നമ്മുടെ സംസ്ഥാനത്ത് അനുമതിയില്ല. പക്ഷെ ശബരിമലക്ക് പോകാന്‍ തയ്യാറെടുത്ത പൊലീസുകാരന് അവന്റെ വിശ്വാസം മാനിച്ചു താടിവെക്കാം. ഈ അനുമതികളെല്ലാം പ്രസ്തുത വിശ്വാസങ്ങളോടും അവ പിന്തുടരുന്ന അനുയായികളോടുമുള്ള ബഹുമാനത്തിന്റെ ഭാഗമാണ്. അങ്ങനെയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘മതപരമായ വേഷം അനുവദിക്കാന്‍ പറ്റില്ല, അത് മതേതരത്വം ഇല്ലാതാക്കുമെന്ന്’ സ്റ്റുഡന്റസ് പൊലീസ് കേഡറ്റിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ പറഞ്ഞതിന്റെ സാംഗത്യം ഇപ്പോഴും ബോധ്യമായിട്ടില്ല. സംഘപരിവാറിന്റെ വിഘടന, വര്‍ഗീയ രാഷ്ട്രീയ കാലത്ത് അവരേക്കാള്‍ വലിയ വര്‍ഗീയവാദികളാവാനുള്ള ഓട്ടമത്സരത്തിലാണോ സി.പി.ഐ.എം എന്നും അദ്ദേഹം ചോദിച്ചു.

‘മതേതരത്വമെന്തെന്ന് നിര്‍വചിക്കാനുള്ള അധികാരം സി.പി.ഐ.എമ്മിനുണ്ട്. പക്ഷേ ആ നിര്‍വചനത്തിനകത്ത് എല്ലാവരും കയറണമെന്ന് വാശിപിടിക്കാന്‍ പാടില്ല.

എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാണ് മതേതരത്വം കൊണ്ടുള്ള വിവക്ഷ. അല്ലാതെ സി.പി.ഐ.എം കരുതുന്ന പോലെ തങ്ങളല്ലാത്തവരെ, വിശിഷ്യാ വിശ്വാസികളെ തള്ളുകയും ആവശ്യമെങ്കില്‍ മാത്രം കൊള്ളുകയും ചെയ്യുന്ന തലശ്ശേരി കുഞ്ഞിരാമന്‍ ടൈപ്പ് വിശ്വാസ സംരക്ഷണ സിദ്ധാന്തമല്ല,’ പി.കെ. ഫിറോസ് കൂട്ടിച്ചേര്‍ത്തു.

മതപരമായ വസ്ത്രം സേനയുടെ മതേതര സ്വഭാവം നശിപ്പിക്കുമെന്ന സര്‍ക്കാര്‍ വാദം ബാലിശമാണെന്ന് മുന്‍ ഹരിത നേതാക്കളായ ഫാത്തിമ തഹ്‌ലിയയയും നജ്മ തബ്ഷീറയും പറഞ്ഞിരുന്നു.

സ്റ്റുഡന്റ് പൊലീസ് യൂണിഫോമില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

എസ്.പി.സി യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.

പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മതപരമായ വസ്ത്രങ്ങള്‍ മതേതര നിലപാടുകള്‍ക്ക് തിരിച്ചടിയാകുമെന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

കോഴിക്കോട് കുറ്റ്യാടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്റ്റുഡന്റ് പൊലീസ് യൂണിഫോമില്‍ ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ഹിജാബും ഫുള്‍സ്ലീവുള്ള വസ്ത്രവും എസ്.പി.സി യൂണിഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടായിരുന്നു വിദ്യാര്‍ത്ഥിയുടെ ഹരജി.

ജസ്റ്റിസ് വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ഈ ഹരജി നേരത്തെ തന്നെ തള്ളുകയും പരാതിക്കാരിയായ വിദ്യാര്‍ത്ഥിയോട് സര്‍ക്കാരിനെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മതപരമായ വസ്ത്രങ്ങള്‍ സേനയുടെ യൂണിഫോമില്‍ ഉള്‍പ്പെടുത്തിയാല്‍ മേതതര നിലപാടുകള്‍ക്ക് തിരിച്ചടിയാകുമെന്നാണ് പുതിയ ഉത്തരവിലുള്ളത്.

കോടതി നിര്‍ദേശപ്രകാരം പരാതിക്കാരിയായ വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും എസ്.പി.സിക്ക് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥരുടെയും വാദങ്ങള്‍ കേട്ട ശേഷമാണ് ആഭ്യന്തര സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

താന്‍ ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും അതു കൊണ്ട് തന്നെ വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്നുമാണ് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നത്.

എന്നാല്‍ പൊലീസ് സേനയുടെ ഭാഗമെന്ന തരത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എസ്.പി.സിക്ക് ഇത്തരത്തില്‍ മതപരമായ വസ്ത്രങ്ങള്‍ അനുവദിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഈ നിലപാട് നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഉത്തരവായി പുറത്തിറക്കിയത്. ഇരുകൂട്ടരുടെയും വാദങ്ങള്‍ കേട്ടതിന് ശേഷമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി ഉത്തരവിറിക്കിയിരിക്കുന്നത്.

50 ശതമാനവും പെണ്‍കുട്ടികളുള്ള സേനയില്‍ 12 ശതമാനവും മുസ്ലിം പെണ്‍കുട്ടികളാണ്. സേനയുടെ പ്രവര്‍ത്തനം ആരംഭിച്ച് ഇത്രയും കാലത്തിനിടയില്‍ ആദ്യമായാണ് ഇത്തരം ഒരു ആവശ്യം ഉയരുന്നത്. അതു കൊണ്ട് തന്നെ ഇത് അംഗീകരിക്കേണ്ടതില്ലെന്നും
അംഗീകരിച്ചാല്‍ ഒരു സേന എന്ന തരത്തില്‍ എസ്.പി.സിക്കുള്ള മതേതര സ്വഭാവം നഷ്ടമാകുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

പുതിയ ഉത്തരവ് പൊലീസ് മേധാവിക്കും എസ്.പി.സിക്ക് നേതൃത്വം നല്‍കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതിക്കാരിക്കും നല്‍കുകയും അന്തിമ തീരുമാനത്തിനായി ഹൈകോടതിയിലും സമര്‍പ്പിക്കുകയും ചെയ്യും.

CONTENT HIGHLIGHTS:  Youth State General P.K. Feroos  In response to the government order not to allow hijab on SPC uniforms

We use cookies to give you the best possible experience. Learn more