നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; ഇതുവരെ അഞ്ച് പരാതികള്‍; ആയൂര്‍ മാര്‍ത്തോമ കോളേജില്‍ സംഘര്‍ഷം
Kerala News
നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; ഇതുവരെ അഞ്ച് പരാതികള്‍; ആയൂര്‍ മാര്‍ത്തോമ കോളേജില്‍ സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th July 2022, 3:28 pm

കൊല്ലം: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴപ്പിച്ച സംഭവത്തില്‍ കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജില്‍ യുവജന സംഘടനകളുടെ പ്രതിഷേധം. കോളേജിന്റെ ജനല്‍ ചില്ലകള്‍ പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, എ.ബി.വി.പി തുടങ്ങിയ യുവജന സംഘടനകളാണ് പ്രതിഷേധം നടത്തിയത്. പൊലീസിന് നേരെയും കോളേജ് ജീവനക്കാര്‍ക്കെതിരെയും പ്രതിഷേധക്കാര്‍ കരി ഓയില്‍ പ്രയോഗിച്ചു.

നീറ്റ് പരീക്ഷാ വിവാദത്തില്‍ ഇതുവരെ അഞ്ച് വിദ്യാര്‍ത്ഥികളാണ് പരാതി നല്‍കിയിട്ടുള്ളതെന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിക്കുമേല്‍ തുടരന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കൊല്ലം ആയൂരിലെ പരീക്ഷ കേന്ദ്രത്തിനെതിരെയാണ് പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികളെത്തിയത്. വളരെ മോശം, അപമാനകരമായ അനുഭവമായിരുന്നു തങ്ങള്‍ക്കുണ്ടായതെന്ന് ഒരു വിദ്യാര്‍ത്ഥിനി പ്രതികരിച്ചു.

അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലിട്ടാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞും കോളേജില്‍ നിന്ന് അടിവസ്ത്രം ധരിക്കാന്‍ അനുവധിച്ചില്ലെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പരീക്ഷക്കെത്തിയതെന്ന് ദുരനുഭവം നേരിട്ട വദ്യാര്‍ത്ഥിനിയുടെ പിതാവ് പറഞ്ഞു.

എന്നാല്‍ അടിവസ്ത്രം അഴിപ്പിച്ചതായി തങ്ങള്‍ക്ക് തെളിവ് ലഭിച്ചില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.ജെ. ബാബു പ്രതികരിക്കുന്നത്. വിവാദം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അന്വേഷിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കവാടത്തിലെ മുറിയില്‍വെച്ച് വസ്ത്രങ്ങള്‍ പരിശോധിക്കുകയും അടിവസ്ത്രം അഴിപ്പിക്കുകയും ചെയ്തുവെന്നാണ്
കൊല്ലം ആയൂര്‍ മാര്‍ത്തോമാ കോളേജ് ഓഫ് സയന്‍സ് ടെക്‌നോളജി കോളജില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെ പരാതി.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം ബീനാകുമാരിയാണ് ഉത്തരവിട്ടത്.