| Tuesday, 28th December 2021, 10:27 pm

നിങ്ങളുടെ സംവിധാനങ്ങളും മനോഭാവവും ഇപ്പോഴും പഴയത്: എയര്‍പ്പോര്‍ട്ടിലെ കൊവിഡ്‌ ടെസ്റ്റിനെ കുറിച്ച് അഷ്‌റഫ് താമരശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള കൊവിഡ് പരിശോധനയുടെ അപാകതകള്‍ പങ്കുവെച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുണ്ടായ അനുഭവമാണ് അഷ്‌റഫ് പങ്കുവെക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകുന്നതിന് വേണ്ടി കൊവിഡ് പരിശോധന നടത്തിയെന്നും കൊവിഡ് പോസിറ്റീവായപ്പോള്‍ വീണ്ടും കൊവിഡ് ടെസ്റ്റ് നടത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചെങ്കിലും അതിന് സമ്മതിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

‘രണ്ട് ദിവസം മുമ്പ് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുവാന്‍ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (ജി9447)തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കുളള എയര്‍ അറേബ്യയുടെ വിമാനത്തില്‍ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പില്‍ 2490 രൂപ അടച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ റിസള്‍ട്ട് പോസിറ്റീവ്. താങ്കള്‍ക്ക് നിയമപരമായി യാത്ര ചെയ്യുവാന്‍ കഴിയില്ലായെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. പുറത്തേക്കുളള വഴിയും കാണിച്ച് തന്നു.സമയം നോക്കിയപ്പോള്‍ രാത്രി 11 മണിയായി.

24 മണിക്കൂറിന് മുമ്പ് എടുത്ത ആര്‍.ടി.പി.സി.ആറിന്റെ റിസള്‍ട്ട് ആണെങ്കില്‍ നെഗറ്റീവും.ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി. ഒരു രക്ഷയുമില്ലാത്ത മറുപടി. ഗള്‍ഫില്‍ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോള്‍ ഇവിടെത്തെ മെഷീനാണ് കുഴപ്പം,ഇവിടെ നിന്ന് പൊയക്കോ സമയം കളയാതെ എന്ന ദാര്‍ഷ്ഠ്യം കലര്‍ന്ന മറുപടിയും,’ അഷ്‌റഫ് പറയുന്നു.

‘പിന്നീട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും പരിശോധന നടത്തിയപ്പോള്‍ കൊവിഡ് നെഗറ്റീവായെന്നും അദ്ദേഹം പറഞ്ഞു. ഒരു വഴിയും മുന്നില്‍ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സില്‍ ഒരു ആശയം കിട്ടിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്‌സിയില്‍ നേരെ നെടുമ്പാശ്ശേരിക്ക് വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പോകുന്ന ഐക്‌സ് 413 എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ടിക്കറ്റ് ഓണ്‍ലൈനിലൂടെ എടുക്കുകയും ചെയ്തു.വെളുപ്പാന്‍ കാലംം 4.45 ന് നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെയും 2490 രൂപ അടച്ച് റാപ്പിഡ് ടെസ്റ്റിന് വിധേയമായി.അരമണിക്കൂര്‍ കഴിഞ്ഞ് റിസള്‍ട്ട് വന്നപ്പോള്‍ നെഗറ്റീവായെന്നും,’ അഷ്‌റഫ് പറഞ്ഞു.

തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കെത്തിയപ്പോള്‍ തന്റെ കൊവിഡ് മാറിയെന്നും കേരളത്തിലെ സംവിധാനങ്ങള്‍ ഇപ്പോഴും പഴയപടി തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘നിങ്ങളുടെ സംവിധാനങ്ങള്‍ ഇപ്പോഴും പഴയത് തന്നെയാണ്, അതുപോലെ നിങ്ങളുടെ മനോഭാവവും,ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്ന് ആലോചിക്കണം.ഈ ക്വാളിറ്റിയില്ലാത്ത മെഷീനും വെച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്യുവാന്‍ ഇരിക്കുന്ന സ്വകാര്യ കമ്പനികളെ നിങ്ങള്‍ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളാണ് റിസള്‍ട്ട് പോസിറ്റീവാണെന്ന് പറഞ്ഞ് ഇവര്‍ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ആര് തിരിച്ച് നല്‍കും. ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. അധികാരികള്‍ ഇത്തരം കാര്യങ്ങള്‍ക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും,’ അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു.

അഷ്‌റഫ് താമരശ്ശേരിയുടെ താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രണ്ട് ദിവസം മുമ്പ് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുവാന്‍ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാര്‍ജയിലേക്കുളള എയര്‍ അറേബ്യയുടെ വിമാനത്തില്‍ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പില്‍ 2490 രൂപ അടച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ റിസള്‍ട്ട് പോസിറ്റീവ്. താങ്കള്‍ക്ക് നിയമപരമായി യാത്ര ചെയ്യുവാന്‍ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുളള വഴിയും കാണിച്ച് തന്നു.സമയം നോക്കിയപ്പോള്‍ രാത്രി 11 മണിയായി.24 മണിക്കൂറിന് മുമ്പ് എടുത്ത ആര്‍.ടി.പി.സിആറിന്റെ റിസള്‍ട്ട് ആണെങ്കില്‍ നെഗറ്റീവും.

ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി,ഒരു രക്ഷയുമില്ലാത്ത മറുപടി,ഗള്‍ഫില്‍ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോള്‍ ഇവിടെത്തെ മെഷീനാണ് കുഴപ്പം,ഇവിടെ നിന്ന് പൊയക്കോ സമയം കളയാതെ എന്ന ദാര്‍ഷ്ഠ്യം കലര്‍ന്ന മറുപടിയും.ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നും ഞാന്‍ ആലോചിക്കുകയായിരുന്നു.രണ്ട് മയ്യത്തുകളാണ് എന്റെ വരവും കാത്ത് മോര്‍ച്ചറിയില്‍ കിടക്കുന്നത്.തീരെ ഒഴിവാക്കുവാന്‍ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും.ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിന്റെ കാര്യം പറഞ്ഞിട്ട് എന്ത് കാര്യം.

ഒരു വഴിയും മുന്നില്‍ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സില്‍ ഒരു ആശയം കിട്ടിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്‌സിയില്‍ നേരെ നെടുമ്പാശ്ശേരിക്ക് വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പോകുന്ന ഐ.എക്‌സ് 413 എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ടിക്കറ്റ് ഓണ്‍ലൈനിലൂടെ എടുക്കുകയും ചെയ്തു.വെളുപ്പാന്‍ കാലംം 4.45 ന് നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെയും 2490 രൂപ അടച്ച് റാപ്പിഡ് ടെസ്റ്റിന് വിധേയമായി.അരമണിക്കൂര്‍ കഴിഞ്ഞ് റിസള്‍ട്ട് വന്നപ്പോള്‍ നെഗറ്റീവ്.

നോക്കു തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോള്‍ എന്റെ കോവിഡ് മാറിയോ,വെറും,7 മണിക്കൂര്‍ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാന്‍ കഴിച്ചോ,പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്.നിങ്ങളുടെ സംവിധാനങ്ങള്‍ ഇപ്പോഴും പഴയത് തന്നെയാണ്,അതുപോലെ നിങ്ങളുടെ മനോഭാവവും,ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്ന് ആലോചിക്കണം.ഈ ക്വാളിറ്റിയില്ലാത്ത മെഷീനും വെച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്യുവാന്‍ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങള്‍ ഒഴിവാക്കണം.

എത്രയോ പാവപ്പെട്ട പ്രവാസികളാണ് കൊവിഡ് പോസിറ്റീവാണെന്ന് പറഞ്ഞ് ഇവര്‍ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ആര് തിരിച്ച് നല്‍കും.ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ,സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു.അധികാരികള്‍ ഇത്തരം കാരൃങ്ങള്‍ക്ക് നേരെ കണ്ണടക്കരുത്.പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണം.

അഷ്‌റഫ് താമരശ്ശേരി

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Your systems are still the same, as is your attitude: Ashraf Thamarassery

We use cookies to give you the best possible experience. Learn more