national news
ഒരു വി.ഐ.പിക്ക് വേണ്ടി നിങ്ങൾ സുരക്ഷ ഒരുക്കും, നികുതിയൊടുക്കുന്ന ഞങ്ങൾക്കോ: കേന്ദ്രമന്ത്രിക്ക് മുന്നിൽ പഹൽഗാം ഇര
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 25, 01:04 am
Friday, 25th April 2025, 6:34 am

ന്യൂദൽഹി: രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പഹൽഗാമിലെ സുരക്ഷാ സംവിധാങ്ങളുടെ പാളിച്ചയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഭീകരാക്രമണത്തിന്റെ ഇര. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൂറത്തിലെ ബാങ്കർ ശൈലേഷ് കഥലിയയുടെ ഭാര്യ ശീതൾ കലാത്തിയയാണ് കേന്ദ്രമന്ത്രിക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്.

സുരക്ഷാ സംവിധാനങ്ങളുടെ അഭാവമായിരുന്നു അത്. ധാരാളം വിനോദസഞ്ചാരികൾ അവിടെ ഉണ്ടായിരുന്നിട്ടും യാതൊരു വിധ സുരക്ഷയും ഉണ്ടായിരുന്നില്ല. എത്ര സുരക്ഷാ വാഹനങ്ങൾ വി.ഐ.പികളെ പിന്തുടരുന്നതിനായി നിങ്ങൾ അയക്കാറുണ്ട്. വി.ഐ.പിയുടെ ജീവൻ വലിയതാണ്, അവരുടെ ജീവിതം വലുതാണ്. പക്ഷേ രാജ്യത്തെ നികുതിദായകരുടെയോ

ശൈലേഷ് കഥലിയക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ കേന്ദ്രമന്ത്രി സി.ആർ. പാട്ടീലിന് മുന്നിലാണ് ശീതൾ പൊട്ടിത്തെറിച്ചത്. ഒരു വി.ഐ.പി യാത്രചെയ്യുമ്പോൾ അവിടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകുമെന്നും എന്നാൽ ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ കശ്മീരിൽ ഒരു സുരക്ഷാ സംവിധാനവുമില്ലായിരുന്നു. സാധാരണക്കാരായ ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലേയെന്ന് ശീതൾ ചോദിച്ചു.

ഒപ്പം പഹൽഗാമിൽ കൊല്ലപ്പെട്ട എല്ലാ നിരപരാധികൾക്കും നീതി വേണമെന്നും ശീതൾ പറഞ്ഞു.

‘അവിടെ കൊല്ലപ്പെട്ട എല്ലാ നിരപരാധികൾക്കും നീതി വേണം. അവിടെ ഒരു സൗകര്യമില്ലായിരുന്നു. സൈന്യത്തിന്റെയോ പൊലീസിന്റെയോ സുരക്ഷയില്ലായിരുന്നു. ഒരു വി.ഐ.പി വാഹനവ്യൂഹത്തിന് നൽകാൻ നിങ്ങൾക്ക് വളരെയധികം സുരക്ഷാ സംവിധാനമുണ്ട്, ഹെലികോപ്റ്ററുകൾ പോലും നിങ്ങളുടെ തലയ്ക്ക് മുകളിലൂടെ പറക്കും. നിങ്ങൾക്ക് അതിനുള്ള പണം എവിടെ നിന്നാണ് ലഭിക്കുന്നത്. ഞങ്ങൾ അടക്കുന്ന നികുതിയിൽ നിന്ന്.

പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിന് മുന്നിൽ കരയുന്ന ഉറ്റവർ

ഞങ്ങളുടെ ശമ്പളത്തിൽ നിന്ന് നിങ്ങൾ നികുതി വെട്ടിക്കുറച്ചു. ഞങ്ങൾ വാങ്ങുന്ന എല്ലാത്തിനും ഞങ്ങൾ നിങ്ങൾക്ക് നികുതി അടയ്ക്കുന്നു, ഞങ്ങൾ നിങ്ങൾക്ക് ടോൾ നികുതി അടയ്ക്കുന്നു, പക്ഷേ എന്റെ ഭർത്താവിന് സുരക്ഷ ആവശ്യമുള്ളപ്പോൾ, അദ്ദേഹത്തിന് നിങ്ങളിൽ നിന്ന് ഒന്നും ലഭിച്ചില്ല. എന്റെ ഭർത്താവിന് മാത്രമല്ല നിരവധി നിരപരാധികളുടെയും ജീവൻ നഷ്ടപ്പെട്ടു. എല്ലാവർക്കും വേണ്ടി നീതി തേടുകയാണ് ഞാൻ.

പരിക്കേറ്റ നിരവധി പേർക്ക് അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതിനാൽ ഞാൻ സൈനിക ക്യാമ്പിലേക്ക് നോക്കി നിലവിളിക്കുകയായിരുന്നു. ഒരു പ്രഥമശുശ്രൂഷ കിറ്റ് പോലും ലഭ്യമായിരുന്നില്ല. തീവ്രവാദികൾ മുസ്‌ലിങ്ങളെയും ഹിന്ദുക്കളെയും വേർതിരിച്ച് ഹിന്ദു പുരുഷന്മാരെ കൊന്നൊടുക്കി. നമ്മുടെ സൈന്യം എന്താണ് ചെയ്തത്?

ലക്ഷക്കണക്കിന് ആളുകളെ അവിടെ വിന്യസിച്ചിട്ടുണ്ട്. ഞങ്ങളുടെ സുരക്ഷാ ഉറപ്പാക്കുന്നതിന് പകരം ഞങ്ങൾ എന്തിനാണ് അവിടെ ചെന്നതെന്നാണ് ഒരു സൈനികൻ എന്നോട് ചോദിച്ചത്. നിങ്ങൾ ഇപ്പോൾ ആ സ്ഥലം അടച്ചിട്ട് അതൊരു വിനോദസഞ്ചാര കേന്ദ്രമല്ലെന്ന് പറയുന്നു. എന്തൊരു സർക്കാരാണ് നമുക്കുള്ളത്. നിങ്ങൾ കശ്മീരിനെ അപകീർത്തിപ്പെടുത്തുകയാണ്. പക്ഷേ കശ്മീരുമായി, കശ്മീരികളുമായി ഈ ആക്രമണത്തിന് യാതൊരു ബന്ധവുമില്ല.

സുരക്ഷാ സംവിധാനങ്ങളുടെ അഭാവമായിരുന്നു അത്. ധാരാളം വിനോദസഞ്ചാരികൾ അവിടെ ഉണ്ടായിരുന്നിട്ടും യാതൊരു വിധ സുരക്ഷയും ഉണ്ടായിരുന്നില്ല. എത്ര സുരക്ഷാ വാഹനങ്ങൾ വി.ഐ.പികളെ പിന്തുടരുന്നതിനായി നിങ്ങൾ അയക്കാറുണ്ട്. വി.ഐ.പിയുടെ ജീവന് വലിയതാണ്, അവരുടെ ജീവിതം വലുതാണ്. പക്ഷേ രാജ്യത്തെ നികുതിദായകരുടെയോ,’ ശീതൾ ചോദിച്ചു.

സൂറത്തിൽ വെച്ച് നടന്ന ശവസംസ്കാര ചടങ്ങിൽ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു ശീതൾ കേന്ദ്ര മന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചത്. തനിക്കും കൊല്ലപ്പെട്ട നിരപരാധികൾക്കും നീതി ലഭിക്കണമെന്ന് ശീതൾ ആവശ്യപ്പെടുന്നു. വി.ഐ.പികൾക്ക് സുരക്ഷ ലഭിക്കുന്നുണ്ടെങ്കിലും നികുതിദായകരുടെ ജീവന് ഒരു വിലയും ആരും നൽകുന്നില്ലെന്ന് ശീതൾ വിമർശിച്ചു.

കുടുംബം പഹൽഗാമിൽ എത്തി പത്ത് മിനിറ്റിനുള്ളിൽ തീവ്രവാദികൾ എത്തിയതായി ശീതളിന്റെ മകൻ മാധ്യമങ്ങളോട് പറഞ്ഞു. ‘ഒരു ഭീകരൻ ഹിന്ദുക്കളെയും മുസ്‌ലിങ്ങളോടെയും മാറി നില്ക്കാൻ ആവശ്യപ്പെട്ടു. ഹിന്ദുക്കളെ വെടിവച്ചു കൊന്നു. ഞങ്ങളോട് ഓടിപ്പോകാൻ പറഞ്ഞു. എന്റെ അമ്മ ഓടാൻ വിസമ്മതിച്ചു. പക്ഷേ എന്റെയും എന്റെ സഹോദരിയുടെയും ജീവന് രക്ഷിക്കാൻ വേണ്ടി അമ്മ ഓടാൻ നിർബന്ധിതയായി. ഇത്രയും വലിയ ഭീകരാക്രമണം നടന്നെങ്കിലും സർക്കാരിന് അത് അറിയില്ലായിരുന്നു. സൈന്യത്തിൽ നിന്ന് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല,’ ശീതളിന്റെ മകൻ പറഞ്ഞു.

 

Content Highlight: Your life is life but what about the rest of us’: Wife of Surat man who was killed in Pahalgam lashes out at govt