| Thursday, 27th February 2020, 1:33 pm

'നിങ്ങള്‍ ഞങ്ങള്‍ക്കൊരു പ്രചോദനമാണ് '; സ്ഥലംമാറ്റിയ ഹൈക്കോടതി ജഡ്ജി മുരളീധറിനോട് സഹപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ച ദല്‍ഹി ഹൈക്കോടതി ജഡ്ജി എസ്. മുരളീധറിന്റെ സ്ഥലംമാറ്റത്തില്‍ പ്രതികരിച്ച് സഹപ്രവര്‍ത്തകര്‍.

നിങ്ങള്‍ ഞങ്ങള്‍ക്ക് വലിയ പ്രചോദനമാണ് എന്നാണ് മുരളീധറിന്റെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് പറഞ്ഞത്. ഹൈക്കോടതിയില്‍ മുരളീധറിനൊപ്പം ജോലി ചെയ്തിരുന്നവര്‍ അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തില്‍ വിഷമം അറിയിക്കുകയായിരുന്നു.

‘നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്കെല്ലാം വലിയ പ്രചോദനമാണ്. നിങ്ങളെ മാതൃകയായെടുത്ത് പ്രവൃത്തിക്കാന്‍ കഴിയുമെന്നാണ് ഞങ്ങളുടെ വിശ്വാസം’, ഒരു സഹപ്രവര്‍ത്തകന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് മുരളീധറിനെ സ്ഥലം മാറ്റിയത്. മുരളീധറിനെ സ്ഥലംമാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഈ ഉത്തരവാണ് വ്യാഴാഴ്ച രാത്രിയോടെ പുറത്തിറങ്ങിയത്.

ദല്‍ഹി കലാപകേസ് പരിഗണിച്ച അന്ന് തന്നെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. നേരത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ജസ്റ്റിസ് മുരളീധറില്‍ നിന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിലേക്ക് വിദ്വേഷ പ്രസംഗ കേസ് മാറ്റിയിരുന്നു.

ബി.ജെ.പി നേതാവ് കപില്‍ മിശ്രയടക്കം നാലുപേര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുത്ത ശേഷം കോടതിയെ അറിയിക്കാനാണ് മുരളീധര്‍ ആവശ്യപ്പെട്ടത്.

കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പുറമേ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങളുണ്ടെങ്കില്‍ അവയും പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

ദല്‍ഹി കലാപത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് പരിഗണിക്കവേ വിദ്വേഷ പ്രസംഗങ്ങള്‍ കേട്ടിരുന്നില്ലേ എന്ന് സോളിസിറ്റര്‍ ജനറലിനോടും ദല്‍ഹി പൊലീസ് ഉന്നത ഉദ്യോഗസ്ഥനോടും ജഡ്ജി ചോദിച്ചിരുന്നു.

എന്നാല്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ലെന്ന് മറുപടി പറഞ്ഞ ഇരുവര്‍ക്കും ജഡ്ജി തന്നെ വിദ്വേഷ പ്രസംഗങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. ഇതിന് ശേഷം നിലപാട് വ്യക്തമാക്കാന്‍ സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശം നല്‍കുകയായിരുന്നു കോടതി.

മുരളീധറിനെ സ്ഥലംമാറ്റിയ നടപടിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ലോയയെ ഓര്‍ത്തുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘സ്ഥലം മാറ്റം നേരിടേണ്ടി വരാത്ത’ ധീരനായ ജഡ്ജ് ലോയയെ ഓര്‍ക്കുന്നു എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

We use cookies to give you the best possible experience. Learn more