| Tuesday, 19th May 2020, 3:04 pm

'തയ്യാറായിരുന്നോളൂ'; ഒടുവില്‍ പ്രിയങ്കയ്ക്ക് വഴങ്ങി യോഗി സര്‍ക്കാര്‍; കോണ്‍ഗ്രസിന്റെ ബസുകള്‍ക്ക് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: മണിക്കൂറുകള്‍ നീണ്ട വാഗ്വാദത്തിനും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ അതിഥി തൊഴിലാളെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസിന് ബസുകള്‍ വിട്ടുനല്‍കാന്‍ നിര്‍ബന്ധിതരായി യു.പി സര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലിന് പിന്നാലെയാണ് സര്‍ക്കാര്‍ ബസുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

അഞ്ഞൂറ് ബസുകള്‍ നോയിഡയിലേക്കും അഞ്ഞൂറ് ബസുകള്‍ ഗാസിയാബാദിലേക്കും അയക്കാനുള്ള അനുമതി നല്‍കുന്നെന്ന് കാണിച്ച് സര്‍ക്കാര്‍ കോണ്‍ഗ്രസിന് കത്ത് നല്‍കി. ബസുകള്‍ വൈകീട്ട് അഞ്ചുമണിയോടെ നിശ്ചയിച്ച സ്ഥലങ്ങളില്‍ എത്തുമെന്ന് പ്രിയങ്കാ ഗാന്ധിയുടെ ഓഫീസ് സര്‍ക്കാരിനെ അറിയിച്ചു.

‘ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നതുപോലെ ബസുകള്‍ അഞ്ച് മണിക്ക് നോയിഡയിലും ഗാസിയാബാദിലും എത്തും. സുഗമമായ ഏകോപനത്തിനായി യാത്രക്കാരുടെ ലിസ്റ്റും റൂട്ട് മാപ്പും തയ്യാറാക്കുക’, പ്രിയങ്ക യു.പി അഡീഷണല്‍ ചീഫ് സെക്രട്ടറി അവാനിഷ് അവാസ്തിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

തൊഴിലാളികള്‍ക്കായുള്ള ബസുകള്‍ ഗാസിയാബാദിലെയും നോയിഡയിലെയും ജില്ലാ മജിസ്ട്രേറ്റുകളില്‍ എത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രയങ്ക മറുപടി അയച്ചത്.

ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് സര്‍ക്കാര്‍ സമ്മതം നല്‍കിയിരിക്കുന്നത്. ബസുകള്‍ ഓടിക്കാന്‍ തിങ്കളാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും പിന്നീട് കടുത്ത നിബന്ധനകളുമായി രംഗത്തെത്തിയിരുന്നു.

അതിഥി തൊഴിലാളികള്‍ക്കായുള്ള ബസുകളില്‍ നിയോഗിക്കുന്ന ഡ്രൈവര്‍മാര്‍ രാവിലെ പത്ത് മണിക്കകം തലസ്ഥാനമായ ലക്നൗവില്‍ എത്തണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തിയിലുള്ള ഡ്രൈവര്‍മാര്‍ എന്തിനാണ് തലസ്ഥാനത്തെത്തുന്നതെന്നും അത് അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more