national news
വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പെന്‍ഷന്‍ പണം നേരെ പോയത് സമാജ്‌വാദി പാര്‍ട്ടി ഓഫീസിലേക്ക്: യോഗി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Feb 07, 05:14 am
Monday, 7th February 2022, 10:44 am

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള വാദപ്രതിവാദം ചൂടുപിടിക്കുന്നു.

തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളികളായ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ബി.ജെ.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നയിക്കുന്നത്.

ഭരണത്തിലിരിക്കെ വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പെന്‍ഷന്‍ പണം സമാജ്‌വാദി പാര്‍ട്ടി അവരുടെ ഓഫീസില്‍ വിതരണം ചെയ്‌തെന്നാണ് കഴിഞ്ഞദിവസം യോഗി ആരോപിച്ചത്.

”വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള പെന്‍ഷന്‍ പണം സമാജ്‌വാദി പാര്‍ട്ടിയുടെ ഓഫീസിലെ ആളുകള്‍ക്കിടയിലാണ് വിതരണം ചെയ്തത്,” യോഗി പറഞ്ഞു.

എന്നാല്‍ ഇതിന് വിരുദ്ധമായി ബി.ജെ.പി സര്‍ക്കാര്‍ വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 12,000 രൂപ വാര്‍ഷിക പെന്‍ഷന്‍ നല്‍കിയെന്നും യോഗി കൂട്ടിച്ചേര്‍ത്തു.

യു.പിയിലെ മന്‍ട് മണ്ഡലത്തില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബി.ജെ.പി മുഖ്യമന്ത്രി.

ഉത്തര്‍പ്രദേശിലെ 403 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് ഘട്ടമായാണ് നടക്കുന്നത്.

അഖിലേഷ് യാദവ് മത്സരിക്കുന്ന കര്‍ഹാല്‍ മണ്ഡലത്തില്‍ മൂന്നാം ഘട്ടമായ ഫെബ്രുവരി 20നും യോഗി മത്സരിക്കുന്ന ഗൊരഖ്പൂരില്‍ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ മാര്‍ച്ച് മൂന്നിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.


Content Highlight: Yogi Adityanath says Pension Money for widows and the disabled went to Samajwadi Party Officials