യോഗി ആദിത്യനാഥിന്റെ മഠം സ്ഥാപിച്ചത് മുഗൾ രാജാക്കന്മാർ കൊടുത്ത ഭൂമിയിൽ: കാശി ക്ഷേത്രം മുൻ മുഖ്യപൂജാരി
national news
യോഗി ആദിത്യനാഥിന്റെ മഠം സ്ഥാപിച്ചത് മുഗൾ രാജാക്കന്മാർ കൊടുത്ത ഭൂമിയിൽ: കാശി ക്ഷേത്രം മുൻ മുഖ്യപൂജാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th February 2024, 4:26 pm

വാരണാസി: ഉത്തർപ്രദേശിലെ മസ്ജിദുകൾ ബുൾഡോസർ കയറ്റി തകർക്കുകയും ലൗഡ്‌സ്പീക്കർ നിരോധിയ്ക്കുകയും ചെയ്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മഠമായ ഗോരഖ്നാഥ് മഠം സ്ഥാപിക്കപ്പെട്ടത് മുഗൾ രാജാക്കന്മാർ കൊടുത്ത ഭൂമിയിൽ അവരുടെ അനുവാദത്തോടെയാണെന്ന് കാശി വിശ്വനാഥ ക്ഷേത്രം മുൻ മുഖ്യപൂജാരി രാജേന്ദ്ര തിവാരി

കാശി ക്ഷേത്രം തകർക്കാൻ നേതൃത്വം നൽകിയത് ഔറംഗസേബിന്റെ സുബൈദാർ ആയിരുന്ന ജയ്സിങ് ആയിരുന്നു എന്ന കാര്യം സംഘപരിവാർ നിങ്ങളോട് പറയില്ലെന്നും എഴുത്തുകാരൻ ബിനോജ് നായർക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കാശിയിൽ തന്നെയുള്ള മറ്റൊരു ക്ഷേത്രമായ ജഗംബാഡിയിൽ ശിവന്റെ ആരാധനയ്ക്കായി ഭൂമി മുഴുവൻ ഔറംഗസേബ് നൽകിയതാണെന്നും അവിടെ ശിവന്റെ പൂജ നടത്തണമെന്ന് ഔറംഗസേബ് നൽകിയ സമ്മതപത്രത്തിൽ (പട്ട) വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജഗംബാഡി മഠത്തിൽ ഔറംഗസേബിന്റെ സമ്മതപത്രം കണ്ടപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ അത് എടുത്തുമാറ്റാൻ ആവശ്യപ്പെട്ടെന്നും തിവാരി ആരോപിച്ചു.

അതേസമയം കാശ് വിശ്വനാഥ കോറിഡോറിന്റെ നിർമ്മാണത്തിനായി നിരവധി ക്ഷേത്രങ്ങളാണ് മോദി സർക്കാർ തകർത്തതെന്നും തകർന്ന ക്ഷേത്രങ്ങളെല്ലാം 500 വർഷം മുതൽ നൂറ്റാണ്ടുകൾ വരെ പഴക്കമുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു.

മസ്ജിദ് തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ശിങ്കാർ ഗൗരിയിൽ ദർശനത്തിനുള്ള അവകാശം തേടി കോടതിയെ സമീപിച്ച അഞ്ച് വനിതകളും ആർ.എസ്.എസുമായി ബന്ധമുള്ളവരാണെന്നും പള്ളിയുടെ മതിൽക്കെട്ടിന് പുറത്തുള്ള ശിങ്കാർ ഗൗരിയുടെ വിഗ്രഹത്തിൽ വർഷങ്ങളായി പൂജ നടക്കുന്നുണ്ടെന്നും തിവാരി പറഞ്ഞു.

അതിനാൽ പൂജ ചെയ്യാൻ സ്ത്രീകൾ കോടതിയിൽ പോവുകയും അപഹാസ്യകരമായ ഹരജി കോടതി നിരസിക്കാതിരിക്കുകയും ചെയ്തത് സംഘപരിവാറിന്റെ ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

Content Highlight: Yogi Adityanath’s Math is constructed on land given by Mughal Emporers: Kashi Viswanath temple former priest