| Friday, 21st May 2021, 12:13 pm

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥര്‍ കൊവിഡ് ബാധിച്ച് മരിച്ച സംഭവം; എത്രയും വേഗം പരിഹാരം കാണണമെന്ന് ഉത്തരവിട്ട് യോഗി ആദിത്യനാഥ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: യു.പിയില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ സര്‍ക്കാരുദ്യോഗസ്ഥര്‍ കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ഉത്തരവിട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

വിഷയത്തില്‍ യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയ സാഹചര്യത്തിലാണ് യോഗിയുടെ നീക്കം.

ചീഫ് സെക്രട്ടറിയ്ക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ച് മരിച്ചവരുടെ കുടുംബത്തിന് നല്‍കുന്ന ധനസഹായത്തെപ്പറ്റി കൃത്യത വരുത്തുമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് വിഷയത്തില്‍ യു.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കിടെ കൊവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് ന്യായമായ പരിഹാരം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുറഞ്ഞത് ഒരു കോടി രൂപയെങ്കിലും നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

30 ലക്ഷം രൂപ വീതം മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു യു.പി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് വളരെ കുറഞ്ഞ തുകയാണെന്നും അതിനാല്‍ ഒരു കോടി രൂപയെങ്കിലും ധനസഹായമായി നല്‍കണമെന്നും കോടതി ആവശ്യപ്പെടുകയായിരുന്നു.

കൊവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെയും ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. സര്‍ക്കാര്‍ പ്രതിരോധത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

തുടര്‍ന്ന് കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിനായി ഓരോ ജില്ലയിലും മൂന്നംഗ സമിതിയെ നിയോഗിക്കണമെന്നും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്ത നിരക്ഷരരായ ഗ്രാമീണര്‍ക്ക് വാക്സിന്‍ നല്‍കേണ്ട കാര്യത്തില്‍ തീരുമാനമാക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

നിലവില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംബന്ധിച്ച് യു.പി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലം വിശ്വസനീയമല്ലെന്നും കോടതി പറഞ്ഞിരുന്നു.

ഇതുസംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ കോടതി നേരത്തെ നിയോഗിച്ച ജുഡീഷ്യല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലമെന്നും കോടതി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Yogi Aditya Nath Ordered To Find A Way In Poll Duty Deaths

We use cookies to give you the best possible experience. Learn more