| Tuesday, 4th February 2020, 9:10 pm

ഒരു മിനിറ്റിനുള്ളില്‍ ഏഴ് തവണ പാകിസ്താനെന്ന വാക്ക് ഉപയോഗിച്ച് യോഗി ആദിത്യനാഥ്; ദല്‍ഹി തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ നീക്കങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പാകിസ്താനെന്ന വാക്ക് ഉപയോഗിച്ചത് ഒരു മിനിറ്റിനുള്ളില്‍ ഏഴ് തവണ. വെസ്റ്റ് ദല്‍ഹിയില്‍ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയെ അഭിനസംബോധന ചെയ്യവേയായിരുന്നു യോഗിയുടെ പാകിസ്താന്‍ പ്രയോഗങ്ങള്‍.

ദല്‍ഹി നിവാസികള്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കുന്നതോ നിര്‍ദേശിക്കുന്നതോ പാകിസ്താനോ പാകിസ്താന്‍ മന്ത്രിമാരോ അല്ല എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. എന്ത് കൊണ്ട് പാകിസ്താന്‍ മന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്ത് കൊണ്ട് പിന്താങ്ങുന്നു എന്നും യോഗി ആദിത്യനാഥ് ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഇന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തിയത്.
ബി.ജെ.പിക്ക് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. വോട്ടെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക എന്നത് ആരോഗ്യകരമായ ജനാധിപത്യത്തിലേക്ക് നയിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്നറിയാതെ ജനങ്ങള്‍ എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തുക? സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഞാനാണ് ആംആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. നിങ്ങളുടെ വോട്ടുകള്‍ എനിക്ക് നല്‍കുകയാണെങ്കില്‍ ഞാനാവും അടുത്ത മുഖ്യമന്ത്രി. ഇതുപോലെ ധൈര്യത്തോടെ ബി.ജെ.പിക്ക് പറയാന്‍ കഴിയുമോ? ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് ആളുകള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്’, കെജ്രിവാള്‍ പറഞ്ഞു.

അരവിന്ദ് കെജ് രിവാള്‍ തീവ്രവാദിയാണെന്ന ബി.ജെ.പിയുടെ പ്രസാതാവനക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. ‘എന്നെ കണ്ടാല്‍ തീവ്രവാദിയെപ്പോലെയുണ്ടോ? ഞാന്‍ തീവ്രവാദിയാണെങ്കില്‍ തീര്‍ച്ചയായും എനിക്ക് വോട്ട് ചെയ്യരുത്. പക്ഷേ, ആംആദ്മി പാര്‍ട്ടി ദല്‍ഹിയില്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ആ പാര്‍ട്ടിക്കുവേണ്ടി വോട്ട് രേഖപ്പെടുത്തുക. എന്നെ തീവ്രവാദിയെന്ന് മുദ്രകുത്താനും ഷാഹീന്‍ബാഗിലെ പ്രതിഷേധം രാഷ്ട്രീയവല്‍ക്കരിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇങ്ങനെയല്ല നമ്മള്‍ മത്സരിക്കേണ്ടത്’, അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more