| Monday, 21st October 2019, 8:29 pm

ഹരിയാനയില്‍ ബി.ജെ.പി ഇറക്കിയ ഗുസ്തി താരങ്ങള്‍ക്ക് തോല്‍വിയെന്ന് എക്‌സിറ്റ് പോള്‍; രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും പരാജയം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹരിയാനയില്‍ ബി.ജെ.പി വീണ്ടും ജയിക്കുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചെങ്കിലും പ്രമുഖ സ്ഥാനാര്‍ഥികളില്‍ ചിലര്‍ പരാജയപ്പെടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പ്രവചനങ്ങള്‍. തെരഞ്ഞെടുപ്പിനു മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന ഗുസ്തി താരങ്ങളായ യോഗേശ്വര്‍ ദത്ത്, ബബിത ഫോഗാട്ട് എന്നിവരുടെ പരാജയമാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.

ന്യൂസ് 18-ഇപ്‌സോസ് എക്‌സിറ്റ് പോള്‍ ഫലമാണ് ഇങ്ങനെ പ്രവചിക്കുന്നത്. ബറോഡ, ദാദ്രി മണ്ഡലങ്ങളിലാണ് യഥാക്രമം യോഗേശ്വറും ബബിതയും മത്സരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2012-ലെ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ യോഗേശ്വര്‍ മത്സരിച്ചത് കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എയായ ശ്രീ കിഷനോടാണ്. ചരിത്രത്തില്‍ ഇതുവരെ ബി.ജെ.പി ബറോഡ സീറ്റ് നേടിയിട്ടില്ലെന്നതും യോഗേശ്വറിന്റെ തോല്‍വിക്കു കാരണമാണ്.

കോണ്‍ഗ്രസിനു പുറമേ ഐ.എന്‍.എല്‍.ഡി മാത്രമാണ് മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ളത്. ബി.ജെ.പിക്കു കഴിഞ്ഞതവണ കെട്ടിവെച്ച കാശ് പോലും കിട്ടാത്ത മണ്ഡലമാണിത്.

ബബിത ഫോഗാട്ട് മത്സരിച്ച ദാദ്രി മണ്ഡലം ജാട്ട് സമുദായക്കാര്‍ക്കു സ്വാധീനമുള്ളതാണ്. കോണ്‍ഗ്രസിന്റെ നൃപേന്ദ്ര സംഗ്വാന്‍, സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ബി.ജെ.പി നേതാവ് സോംവീര്‍ സംഗ്വാന്‍ എന്നിവരാണു മണ്ഡലത്തിലെ മറ്റു പ്രമുഖ സ്ഥാനാര്‍ഥികള്‍.

അതേസമയം കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ രണ്‍ദീപ് സിങ് സുര്‍ജേവാല കുടുംബമണ്ഡലമായ കൈഥലില്‍ നേരിടുന്നത് കനത്ത പോരാട്ടമായിരിക്കുമെന്നും പ്രവചനമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹരിയാനയിലും ബി.ജെ.പി അധികാരത്തിലേറുമെന്നാണ് എക്‌സിറ്റ് ടൈംസ് നൗ, റിപബ്ലിക് ടി.വി, എ.ബി.പി ന്യൂസ്, ടി.വി 9 ഭാരത് വര്‍ഷ്, ന്യൂസ് 18 എന്നീ അഞ്ച് എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്.

90-ല്‍ 69-ഉം ബി.ജെ.പി നേടുമെന്നാണ് പോള്‍ പ്രവചനം. കോണ്‍ഗ്രസ് 11 സീറ്റില്‍ മാത്രമാണ് ജയം നേടുകയെന്നും മറ്റുള്ളവര്‍ പത്ത് സീറ്റുകള്‍ നേടുമെന്നുമാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്.

We use cookies to give you the best possible experience. Learn more