| Wednesday, 12th June 2019, 3:39 pm

സൗദി എയര്‍പോര്‍ട്ടിനുനേരെ ഹൂതി മിസൈല്‍ ആക്രമണം: 26 പേര്‍ക്ക് പരുക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയിലെ എയര്‍പോര്‍ട്ടിനേരെ ഹൂതി മിസൈല്‍ ആക്രമണം. 26 പൗരന്മാര്‍ക്ക് പരുക്കേറ്റതായി ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു.

പരുക്കേറ്റവരില്‍ മൂന്നുപേര്‍ സ്ത്രീകളും രണ്ട് കുട്ടികളുമാണ്. ബുധനാഴ്ച രാവിലെ അബ എയര്‍പോര്‍ട്ടിനുനേരെയാണ് മിസൈല്‍ ആക്രമണമുണ്ടായതെന്ന് സൈനിക വക്താവ് പറയുന്നു.

നാലുവര്‍ഷമായി യെമന്‍ സര്‍ക്കാര്‍ ഹൂതി വിമതര്‍ക്കെതിരെ നടത്തുന്ന യുദ്ധത്തെ സഹായിക്കുന്ന അറബ് രാജ്യങ്ങളുടെ സഖ്യത്തെ നയിക്കുന്നത് സൗദിയാണ്. 2015 മാര്‍ച്ചില്‍ ആരംഭിച്ച യുദ്ധം യെമനെ അങ്ങേയറ്റം തകര്‍ത്തിട്ടുണ്ട്. 2015ല്‍ വിമതര്‍ യെമന്റെ പടിഞ്ഞാറന്‍ ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ പ്രസിഡന്റ് അബ്ദ്രബ്ബു മന്‍സൂര്‍ ഹാദി വിദേശത്തേക്ക് പലായനം ചെയ്യേണ്ടി വന്നതോടെയാണ് യുദ്ധം ആരംഭിച്ചത്.

വിമതര്‍ക്ക് ശിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്റെ സഹായമുണ്ടെന്നാണ് സൗദി ആരോപിക്കുന്നത്.

യെമന്‍ യുദ്ധത്തില്‍ ഇതുവരെ 7000 പൗരന്മാര്‍ കൊല്ലപ്പെടുകയും 11000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് യു.എന്‍ പറയുന്നത്. 65% മരണങ്ങളുമുണ്ടായത് സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ്.

We use cookies to give you the best possible experience. Learn more