| Sunday, 25th February 2024, 8:41 am

യെമനിൽ വീണ്ടും യു.എസ്, യു.കെ ആക്രമണം; അമേരിക്കൻ ഓയിൽ ടാങ്കർ ആക്രമിച്ച് ഹൂത്തികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: യു.എസ് ഓയിൽ ടാങ്കറിന് നേരെ മിസൈൽ, ഡ്രോണാക്രമണങ്ങൾ നടത്തിയതായി യെമൻ. ഏദൻ കടലിടുക്കിൽവെച്ച് തോം തോർ എന്ന ഓയിൽ ടാങ്കറിനെയാണ് ആക്രമിച്ചത്.

ഫലസ്തീൻ ജനതക്കുള്ള പിന്തുണയുടെ ഭാഗമായും യെമനിലെ യു.എസ്, ബ്രിട്ടീഷ് ആക്രമണങ്ങൾക്ക് മറുപടിയായുമാണ് ആക്രമണമെന്ന് യെമൻ സേന അറിയിച്ചു.

‘ചെങ്കടലിൽ വെച്ച് അമേരിക്കൻ യുദ്ധക്കപ്പലുകളെ ഡ്രോൺ വ്യോമ സേന നിരവധി ഡ്രോണുകളുമായി ആക്രമിച്ചു,’ യെമൻ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

അതേസമയം യെമനിലെ തന്ത്രപ്രധാനമായ ഹുദായ പ്രവിശ്യയിൽ യു.എസും യു.കെയും വ്യോമാക്രമണം നടത്തി. അൽ കുവൈസിയിലും അൽ ദുരൈഹിമിയിലുമായി രണ്ട് വ്യോമാക്രമണങ്ങൾ നടന്നതായി സബ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

നേരത്തെ റാസ് ഇസ തുറമുഖത്തും ആക്രമണം നടന്നിരുന്നു.

യെമനിലുടനീളം 18 കേന്ദ്രങ്ങളിൽ യു.എസും യു.കെയും സംയുക്തമായി ആക്രമണം നടത്തിയെന്ന് യു.എസ് പ്രതിരോധ സേന പെന്റഗൺ അറിയിച്ചിരുന്നു.

ആയുധങ്ങൾ, ഡ്രോണുകൾ, പ്രതിരോധ സംവിധാനങ്ങൾ, റഡാറുകൾ, ഹെലികോപ്റ്ററുകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും പെന്റഗൺ അറിയിച്ചു.

ചെങ്കടലിലെ ആക്രമണം ഒഴിവാക്കാൻ സൂയസ് കനാൽ വഴിയുള്ള യാത്ര ഒഴിവാക്കുകയാണെന്ന് ഷിപ്പിങ് കമ്പനിയായ ഡയാന ഇൻക് അറിയിച്ചു. സൂയസ് കനാലിൽ നിന്നുള്ള വരുമാനത്തിൽ വലിയ തോതിൽ ഇടിവ് സംഭവിച്ചതായി ഈജിപ്ത് അറിയിച്ചിരുന്നു.

Content Highlight: Yemen stages hail of strikes against US oil tanker, warships in support of Gaza

We use cookies to give you the best possible experience. Learn more