സന: യെമനിലെ സനയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച തലസ്ഥാനത്ത് നടന്ന ആക്രമണത്തിൽ ഒരു വീട് തകരുകയും നാല് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനത്തിന് പടിഞ്ഞാറുള്ള ബാനി മതാർ ജില്ലയിലെ അൽ ജബൽ അൽ അസ്‌വാദ് പ്രദേശത്ത് യു.എസ് യുദ്ധവിമാനങ്ങൾ മൂന്ന് വ്യോമാക്രമണങ്ങൾ നടത്തിയെന്നും ഹൂത്തികൾ പറഞ്ഞു. സംഭവത്തിൽ ആളപായമുണ്ടായതിനെക്കുറിച്ച് വിശദാംശങ്ങളൊന്നും വന്നിട്ടില്ല.
നേരത്തെ, ഹൂത്തി ശക്തികേന്ദ്രമായ സാദയിൽ യു.എസ് വ്യോമാക്രമണത്തിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെട്ടതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും ഹൂത്തികൾ പറഞ്ഞിരുന്നു. ഹൂത്തികളുടെ അൽ മസിറ സാറ്റലൈറ്റ് ന്യൂസ് ചാനൽ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളിൽ ഒരു രണ്ട് നില കെട്ടിടം തകർന്നുവീഴുന്നത് കാണിച്ചിരുന്നു.
ഫലസ്തീന് പിന്തുണ അറിയിച്ചുകൊണ്ട് ഹൂതികൾ ചെങ്കടലിൽ ഇസ്രാഈൽ കപ്പലുകൾക്ക് നേരെയും ഇസ്രഈൽ അനുകൂലികളുടെ കപ്പലുകൾക്ക് നേരെയും ആക്രമണങ്ങൾ നടത്തിയിരുന്നു. പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിൽ യെമനിൽ ഹൂത്തികളെ ലക്ഷ്യമിട്ട് തീവ്രമായ വ്യോമാക്രമണങ്ങൾ നടന്നു.
കഴിഞ്ഞ മാസം ട്രംപ് ഉത്തരവിട്ടതിനുശേഷം വീണ്ടും ആരംഭിച്ച ആക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു. സാധാരണക്കാരെ ലക്ഷ്യം വെച്ചും സൈനിക കേന്ദ്രങ്ങൾ നശിപ്പിച്ചും സൈനികരെ കൊലപ്പെടുത്തിയും ആക്രമണം ഉണ്ടായി. ഇതുവരെ 200ലധികം ആക്രമണങ്ങൾ ഉണ്ടായതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഗസയിൽ ഇസ്രഈൽ ഏർപ്പെടുത്തിയ ഉപരോധത്തിന് മറുപടിയായി ഇസ്രഈലി കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂത്തികൾ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അമേരിക്കയുടെ വ്യോമാക്രമണം ആരംഭിച്ചത്. ഹൂത്തികൾ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഹൂത്തി ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഗസയിൽ ഇസ്രഈൽ നടത്തുന്ന യുദ്ധത്തിൽ ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹൂത്തികൾ 2023 നവംബർ മുതൽ 100ലധികം കപ്പൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആ കാലയളവിൽ, അവർ രണ്ട് കപ്പലുകൾ കടലിൽ മുക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
കുറഞ്ഞത് നാല് നാവികരെ ആക്രമണത്തിൽ ഹൂത്തികൾ കൊലപ്പെടുത്തിയിരുന്നു. ഇത് ആഗോള ഷിപ്പിങ്ങിനെ തടസപ്പെടുത്തി. ഇതോടെ കമ്പനികളെ ദക്ഷിണാഫ്രിക്കയ്ക്ക് ചുറ്റുമുള്ള ദീർഘവും ചെലവേറിയതുമായ വഴികളിലൂടെ കപ്പലുകൾ വഴിതിരിച്ച് വിടേണ്ടി വന്നു.
Content Highlight: Yemen’s Houthis say latest US air strikes kill at least four in Sana