| Friday, 23rd December 2022, 4:56 pm

'ഈ രാജ്യം ആരുടെയും തന്തയുടെ വകയല്ല'; പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞ ബി.ജെ.പി വക്താവിനോട് ആര്‍.ജെ.ഡി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: തന്നോട് കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് പോകാന്‍ നിര്‍ദേശിച്ച ബി.ജെ.പി വക്താവ് നിഖില്‍ ആനന്ദിന് രൂക്ഷ മറുപടിയുമായി ആര്‍.ജെ.ഡി നേതാവ് അബ്ദുല്‍ ബാരി സിദ്ദിഖി (Abdul Bari Siddiqui).

‘ഈ രാജ്യം ആരുടെയും തന്തയുടെ വകയല്ല’ ( ‘yeh desh kisi ke baap ka nahi hai’) എന്നായിരുന്നു അബ്ദുല്‍ ബാരി സിദ്ദീിഖിയുടെ പ്രതികരണം.

രാജ്യത്തെ മുസ്‌ലിങ്ങളുടെ സ്ഥിതി വളരെ മോശമാണെന്നും അതുകൊണ്ട് വിദേശത്ത് പഠിക്കുന്ന തന്റെ മക്കളോട് അവിടെ തന്നെ ജോലി ചെയ്യാനും, അവിടത്തെ പൗരത്വം നേടാനും ഉപദേശിച്ചുവെന്ന സിദ്ദീഖിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് അദ്ദേഹത്തോട് കുടുംബത്തോടൊപ്പം പാകിസ്ഥാനിലേക്ക് പോകാന്‍ ബി.ജെ.പി വക്താവ് ആവശ്യപ്പെട്ടത്.

‘സിദ്ദിഖിയുടെ പരാമര്‍ശം ഇന്ത്യാ വിരുദ്ധമാണ്. അദ്ദേഹത്തിന് അത്രയും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍, ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഇവിടെ അനുഭവിക്കുന്ന പദവികള്‍ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പൊയ്ക്കോളൂ. ആരും അദ്ദേഹത്തെ തടയില്ല.

ആര്‍.ജെ.ഡിയുടെ തലവന്‍ ലാലു പ്രസാദ് യാദവിന്റെ ഏറ്റവുമടുത്ത അനുയായിയാണ് സിദ്ദിഖി. മുസ്‌ലിങ്ങളെ പ്രീണിപ്പിക്കുന്ന ആര്‍.ജെ.ഡി സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ വാക്കുകളും,’ എന്നായിരുന്നു ബി.ജെ.പി വക്താവ് നിഖില്‍ ആനന്ദിന്റെ പ്രതികരണം.

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെയും വിവേചനങ്ങളെയും കുറിച്ച് സംസാരിക്കവെയായിരുന്നു ആര്‍.ജെ.ഡിയുടെ മുതിര്‍ന്ന നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ബാരി സിദ്ദിഖിയുടെ പ്രസ്തുത പരാമര്‍ശം.

‘ഇന്ത്യയിലെ സാഹചര്യം എങ്ങനെയാണെന്ന് പറയാന്‍ വ്യക്തിപരമായ ഒരു ഉദാഹരണം ഉദ്ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഹാര്‍വാര്‍ഡില്‍ പഠിക്കുന്ന ഒരു മകനും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദം നേടിയ ഒരു മകളുമുണ്ട്.

അവരോട് വിദേശത്ത് തന്നെ ജോലി ചെയ്യാനും കഴിയുമെങ്കില്‍ അവിടെത്തന്നെ പൗരത്വം നേടാനും ഞാന്‍ ആവശ്യപ്പെട്ടു. കാരണം ഇന്ത്യയിലെ അന്തരീക്ഷം അത്തരത്തിലുള്ളതാണ്. അവര്‍ക്ക് ഇവിടത്തെ സാഹചര്യം താങ്ങാന്‍ കഴിയുമോ എന്നറിയില്ല.

ഞാന്‍ ഇപ്പോഴും ഇവിടെ ഇന്ത്യയില്‍ തന്നെയാണല്ലോ ജീവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് എന്റെ മക്കള്‍ പ്രതികരിച്ചപ്പോള്‍ ഞാനവരോട് പറഞ്ഞത് ഇന്ത്യയിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് നേരിടാന്‍ കഴിയില്ലെന്നാണ്,’ എന്ന് അബ്ദുല്‍ ബാരി സിദ്ദിഖി ഒരു പരിപാടിക്കിടെ പറയുന്നതായുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

‘ഒരാള്‍ക്ക് തന്റെ മക്കളോട് മാതൃരാജ്യം വിടാന്‍ പറയേണ്ടിവരുന്ന അവസ്ഥ എത്ര വേദനാജനകമാണെന്ന് നിങ്ങള്‍ക്ക് മനസിലാക്കാം. എന്നാല്‍ അത്തരമൊരു സാഹചര്യം വന്നിരിക്കുന്നു,’ എന്നും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു.

ബിഹാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ദേവേഷ് ചന്ദ്ര താക്കൂറിനെ ആദരിക്കാനായി ദൈനിക് പ്യാരി ഉറുദു സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സിദ്ദിഖി.

ആര്‍.ജെ.ഡി നേതാവിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പി വക്താക്കളും നേതാക്കളും പ്രതികരിച്ചത്. അതേസമയം, സഖ്യകക്ഷിയായ ജെ.ഡി.യു സിദ്ദിഖിയുടെ പരാമര്‍ശത്തെ പിന്തുണച്ച് രംഗത്തെത്തി.

Content Highlight: ‘Yeh Desh kisi ke baap ka nahi’: RJD Leader Abdul Bari Siddiqui hits out at BJP leader for ‘go to Pakistan’ remark

We use cookies to give you the best possible experience. Learn more