| Monday, 29th July 2019, 12:32 pm

'വിശ്വാസം നേടി യെദിയൂരപ്പ'; ഭൂരിപക്ഷം തെളിയിച്ചത് ശബ്ദവോട്ടെടുപ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടക നിയസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. ശബ്ദവോട്ടെടെടുപ്പായിരുന്നു നടന്നത്. 106 പേരുടെ പിന്തുണയോടെയാണ് വിശ്വാസവോട്ടെടുപ്പിനെ അതിജീവിച്ചത്.

നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം ഉള്‍പ്പെടെ 225 അംഗ സഭയില്‍ 104 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. നേരത്തെ കുമാരസ്വാമി സര്‍ക്കാറിനൊപ്പമുണ്ടായിരുന്ന രണ്ട് സ്വതന്ത്രര്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കിയിയിരുന്നു.

എന്നാല്‍ ജനവിധിയിലൂടെ ഒരിക്കലും മുഖ്യമന്ത്രിയായി അധികാരത്തിലെത്താന്‍ യെദിയൂരപ്പയ്ക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണം സര്‍ക്കാര്‍ കാഴ്ചവെക്കുകയാണെങ്കില്‍ തങ്ങളുടെ പിന്തുണയുണ്ടാകുമെന്നും എച്ച്.ഡി കുമാരസ്വാമി സഭയെ അറിയിച്ചു.

എന്നാല്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കില്ലെന്നും പ്രതിപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നാണ് കരുതുന്നതെന്നും യെദിയൂരപ്പ പറഞ്ഞു.

നാലാം തവണയാണ് യെദിയൂരപ്പ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുന്നത്. എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ വീണതോടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.

2007 നവംബറിലാണ് യെദിയൂരപ്പ ആദ്യം മുഖ്യമന്ത്രിയാവുന്നത്. എന്നാല്‍ ഏഴ് ദിവസം മാത്രമേ അധികാരത്തില്‍ ഇരിക്കാന്‍ സാധിച്ചുള്ളൂ. പിന്നീട് 2008 മെയ് 30ന് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. പിന്നീട് മൂന്നു വര്‍ഷവും രണ്ട് മാസവും ഭരിച്ചു.

ഏറ്റവുമവസാനം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ശേഷം 2018 മെയ് 17ന് മൂന്നാം തവണയും മുഖ്യമന്ത്രിയായി. പക്ഷെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് മുമ്പില്‍ ഭൂരിപക്ഷം തികയ്ക്കാനാകാതെ പരാജയപ്പെടുകയായിരുന്നു.

We use cookies to give you the best possible experience. Learn more