| Wednesday, 10th July 2024, 5:27 pm

ഗംഭീര തുടക്കം; ജെയ്‌സ്വാള്‍ അടിച്ചു കയറിയത് സേവാഗ് അടക്കമുള്ളവരുടെ ലെജന്‍ഡ്‌സ് ലിസ്റ്റില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – സിംബാബ്‌വേ പരമ്പരയിലെ മൂന്നാമത്തെ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി യശസ്വി ജെയ്‌സ്വാളും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുമായിരുന്നു ഓപ്പണിങ് ഇറങ്ങിയത്.

ആദ്യ ഓവറില്‍ തന്നെ മിന്നും പ്രകടനമാണ് ജെയ്സ്വാള്‍ കാഴ്ചവച്ചത്. സിംബാബ്‌വേ പേസര്‍ ബ്രയാന്‍ ബെന്നറ്റിനെതിരെ 14 റണ്‍സ് നേടിയാണ് താരം തുടങ്ങിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഇന്റര്‍നാഷണല്‍ ടി-20 മത്സരത്തിലെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയിലെത്താനാണ് ജയ്‌സ്വാളിന് സാധിച്ചത്. ഈ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗണ്. 2009ല്‍ ന്യൂസിലാന്‍ഡിനെതിരെ ആദ്യ ഓവറില്‍ 18 റണ്‍സ് നേടിയാണ് സെവാഗ് തിളങ്ങിയത്.

ഇപ്പോള്‍ 14 റണ്‍സ് നേടി റെക്കോഡില്‍ ഏഴാം സ്ഥാനത്ത് വിരാട് കോഹ്‌ലിക്കൊപ്പമെത്താനാണ് ജെയ്‌സ്വാളിന് സാധിച്ചിരിക്കുന്നത്.

ടി-20യില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം, റണ്‍സ്, എതിരാളി, വര്‍ഷം

വിരേന്ദര്‍ സേവാഗ് – 18 – ന്യൂസിലാന്‍ഡ് – 2009

രോഹിത് ശര്‍മ – 17 – സൗത്ത് ആഫ്രിക്ക – 2018

ഇഷാന്‍ കിഷന്‍ – 16 – ശ്രീലങ്ക – 2023

ഇഷാന്‍ കിഷന്‍ – 15 – സൗത്ത് ആഫ്രിക്ക – 2022

ഇഷാന്‍ കിഷന്‍ – 14 – അയര്‍ലാന്‍ഡ് – 2022

വിരാട് കോഹ്‌ലി – 14 – സൗത്ത് ആഫ്രിക്ക – 2024

യശസ്വി ജെയ്‌സ്വാള്‍ – 14 – സിംബാബ് വേ – 2024

മത്സരത്തില്‍ 27 പന്തില്‍ 36 റണ്‍സ് നേടിയാണ് താരം പുറത്തായത് സിക്കന്ദര്‍ റാസിയുടെ പന്തില്‍ ബ്രയാനാണ് താരത്തിന്റെ വിക്കറ്റ് നേടിയത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്.

എട്ടു പന്തില്‍ പത്ത് റണ്‍സ് നേടിയ അഭിഷേക് ശര്‍മയെയും സിക്കന്ദര്‍ റാസ തുടര്‍ന്ന് പുറത്താക്കി.നിലവില്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ 81 റണ്‍സ് ആണ് ഇന്ത്യ നേടിയിരിക്കുന്നത്. 28 പന്തില്‍ 34 റണ്‍സ് നേടി ക്രീസില്‍ ക്യാപ്റ്റന്‍ ഗില്ലും റിതുരാജ് ഗെയ്ക്വാദുമാണ് ഉള്ളത്.

Content Highlight: Yashasvi Jaiswal In Record Achievement Against Zimbabwe

We use cookies to give you the best possible experience. Learn more